Skip to main content

എന്തിനാണ് ഇ.ഡി എനിക്ക് സമൻസ് അയച്ചത്? എന്തിനു വേണ്ടിയാണ് എന്റെ സ്വകാര്യവിവരങ്ങളടക്കം നീണ്ട ലിസ്റ്റ് രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടത്

എന്തിനാണ് ഇ.ഡി എനിക്ക് സമൻസ് അയച്ചത്? എന്തിനു വേണ്ടിയാണ് എന്റെ സ്വകാര്യവിവരങ്ങളടക്കം നീണ്ട ലിസ്റ്റ് രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടത്?

ആഗസ്റ്റ് 10നായിരുന്നു ഇ.ഡി സമൻസുകൾക്കെതിരെ ഞാൻ ഹൈക്കോടതിയെ സമീപിച്ചത്. ആഗസ്റ്റ് 11ന് കേസ് പരിഗണിച്ചപ്പോൾ ഇ.ഡിക്ക് ഉത്തരമുണ്ടായിരുന്നില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ഇ. ഡി തന്നെ പറഞ്ഞു. പ്രാഥമിക ഘട്ടത്തിൽ തന്നെ ഇത്രയും വിവരങ്ങൾ തേടുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഹർജിക്കാരന്റെ സ്വകാര്യതയെ മാനിക്കണം. അതിനാൽ സ്വകാര്യവിവരങ്ങൾ തേടുന്നത് എന്തിനാണെന്ന് വ്യക്തത വരുത്താൻ ഇ.ഡി തയ്യാറാകണമെന്നുമായിരുന്നു കോടതി നിലപാട്. ഹർജിയിൽ മറുപടി ഫയൽ ചെയ്യാൻ ഇ.ഡിയോട് ഹൈക്കോടതി നിർദേശിച്ചു.

തുടർന്ന് കേസ് ആഗസ്റ്റ് 16ന് വീണ്ടും പരിഗണിച്ചു. എന്നാൽ അന്ന് മറുപടി നൽകാൻ ഇ.ഡിക്ക് സാധിച്ചില്ല. കോടതി കൂടുതൽ സമയം അനുവദിച്ചു. ഇന്നലെ വീണ്ടും കേസ് പരിഗണിച്ചപ്പോഴും ഇ.ഡി അധിക സമയം വേണമെന്ന ആവശ്യം ആവർത്തിക്കുകയായിരുന്നു. ഒന്നരവർഷത്തിലേറെയായി കിഫ്ബിക്കെതിരായ അന്വേഷണങ്ങൾ ആരംഭിച്ചിട്ട്. എന്നിട്ടും ഇപ്പോഴും ഞാൻ ചെയ്ത കുറ്റം എന്താണെന്നോ, കുറ്റക്കാരൻ അല്ലെങ്കിൽ എന്തിന് ഞാൻ രേഖകൾ ഹാജരാക്കണം എന്നതിനെക്കുറിച്ചോ വിശദീകരണം നൽകാൻ ഇ.ഡിക്കു കഴിഞ്ഞിട്ടില്ല. കോടതി സെപ്തംബർ 23-ാം തീയതി വരെ സമയം അനുവദിച്ചിരിക്കുകയാണ്. സ്റ്റേ ഇല്ലെങ്കിലും അതുവരെ എനിക്കെതിരായോ കിഫ്ബിക്കെതിരായോ ഒരു തുടർനടപടികളും സ്വീകരിക്കാൻ ഇ.ഡിക്ക് അനുവാദമില്ല.

കോടതിയിൽ മറ്റൊരു സംഭവവികാസവുംകൂടി ഉണ്ടായിട്ടുണ്ട്. നിരന്തരമായി കിഫ്ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിച്ച് പീഡിപ്പിക്കുന്നതിനെതിരെ അവരും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഹാജരാക്കിയ രേഖകളും വസ്തുതകളും വീണ്ടും വീണ്ടും ഹാജരാക്കുന്നതിന് ഇ.ഡി ആവശ്യപ്പെടുന്നത് “application of mind” ഇല്ലാതെ കേസ് കൈകാര്യം ചെയ്യുന്നതിന്റെ സൂചനയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഇത്തവണ കോടതി കിഫ്ബിയുടെ മറ്റൊരു വാദത്തിനുകൂടി പരിഗണന നൽകി. മസാലബോണ്ട് ഇറക്കിയിട്ടുള്ളത് കിഫ്ബി മാത്രമല്ലല്ലോ. മറ്റ് എത്ര ഏജൻസികളുടെ നടപടിക്രമം ഇ.ഡി അന്വേഷിച്ചിട്ടുണ്ട്? അവരിൽ നിന്ന് ഏതു വ്യത്യസ്ത രീതിയാണ് കിഫ്ബി അവലംബിച്ചത്? സെപ്തംബർ 18-നുള്ളിൽ ഇതിനുള്ള ഉത്തരവും സമർപ്പിക്കണം.

ചുരുക്കത്തിൽ ഇ.ഡി ആശയക്കുഴപ്പത്തിലാണ്. മുകളിൽ നിന്നുള്ള നിർദ്ദേശം കൊണ്ടായിരിക്കണം, സുപ്രിംകോടതി പാടില്ലെന്നു വിധിച്ചിട്ടുള്ള ഒരു “fishing and roving enquiry” യുമായി ഇ.ഡി ഇറങ്ങി പുറപ്പെട്ടത്. പതിനായിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളല്ലേ, എന്തെങ്കിലും കാലിൽ തടയുമെന്നു ചിന്തിച്ചുകാണും. ഇപ്പോഴും ഒന്നും തടഞ്ഞുകിട്ടിയിട്ടില്ല. ഇനിയൊട്ടു കിട്ടാനും പോകുന്നില്ല. എന്നാലും മുകളിൽ നിന്നുള്ള സമ്മർദ്ദംമൂലം അന്വേഷണം തുടർന്നേ തീരൂ. വാർത്തകൾ സൃഷ്ടിച്ചേ തീരൂ. അതിനായിരിക്കണം എന്നെ വിളിപ്പിച്ചത്. ഇനിയിപ്പോൾ രണ്ടിലൊന്ന് ഇ.ഡി കോടതിയിൽ പറഞ്ഞേ തീരൂ. 23-ാം തീയതി വരെ കാത്തിരിക്കാം.

ഒറ്റകാര്യമേ പറയാനുള്ളൂ - വടക്കേ ഇന്ത്യയിലെ ചില നേതാക്കന്മാരെ കണ്ട് ഇവിടെ കുതിരകയറാൻ നോക്കണ്ട. ഒരു പുല്ലുപേടിയും ഇല്ല.

സ. ടി എം തോമസ് ഐസക്

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

 

 

കൂടുതൽ ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.