Skip to main content

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർടി ഇരുപതാം പാർടി കോൺഗ്രസിന് ഇന്ന് തുടക്കം

ഒരു നൂറ്റാണ്ട് പ്രവർത്തന പാരമ്പര്യമുള്ള ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ 20-ാം പാർടി കോൺഗ്രസ്‌ ഇന്ന് ആരംഭിക്കുകയാണ്. ഒരാഴ്‌ച നീളുന്ന പാർടി കോൺഗ്രസ്‌ വേദിയിലെ ചർച്ചയും തീരുമാനങ്ങളും ആ രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെയാകെ ഗതി നിർണയിക്കാൻ പോന്നതാകും. ചൈനീസ് സാഹചര്യങ്ങൾക്ക് അനുസൃതമായി സോഷ്യലിസ്റ്റ് ആശയങ്ങളുടെ വികസനവും ഭരണസംവിധാനരംഗം കൂടുതൽ ആധുനികവൽക്കരിക്കുന്നതിനെക്കുറിച്ചുമുള്ള ക്രിയാത്മകമായ ചർച്ചയിലാണ്‌ 19-ാം കോൺഗ്രസ്‌ ഊന്നിയത്‌. അവ എത്രമാത്രം ഫലപ്രദമാക്കാൻ കഴിഞ്ഞുവെന്നും പോരായ്‌മകൾ തിരുത്തി മുന്നോട്ടുള്ള പ്രയാണം സുഗമമാക്കാനും കാലാനുസൃതമായ പരിഷ്കരണങ്ങളിലൂടെ ചൈനയെ നേട്ടങ്ങളുടെ നെറുകയിൽ എത്തിക്കാനുമുള്ള തീരുമാനം പാർടി കോൺഗ്രസ്‌ കൈക്കൊള്ളും.

നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ 1949ൽ മാവോയുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് പാർടി അധികാരത്തിൽ ഏറുമ്പോൾ 90 ശതമാനം ജനങ്ങളും ചൈനയിൽ ദരിദ്രാവസ്ഥയിലായിരുന്നു. എന്നാൽ ചൈന ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തികശക്തിയായി വളർന്നുകഴിഞ്ഞു. ചൈനയിലെ ശരാശരി ആയുർദൈർഘ്യം 78.2 ആണ്‌. അമേരിക്കയിലാകട്ടെ ഇത്‌ 76.1 ഉം. ശാസ്ത്ര സാങ്കേതിക രംഗത്ത് പകരംവയ്ക്കാൻ സാധിക്കാത്തവിധം നേട്ടങ്ങൾ കൊയ്തും മെച്ചപ്പെട്ട ജീവിതപശ്ചാത്തലമുള്ള സമൂഹമായും ചൈന വളരുമ്പോൾ ചൈനീസ് കമ്യൂണിസ്റ്റ് പാർടി പിന്തുടർന്ന സോഷ്യലിസ്റ്റ് വികസനപാതയിലേക്കാണ്‌ ലോകം ഉറ്റുനോക്കുന്നത്‌. വ്യാജപ്രചാരണങ്ങൾകൊണ്ട് ബൂർഷ്വ–കോർപറേറ്റ്‌ മാധ്യമങ്ങൾ കാലങ്ങളായി നിർമിച്ചെടുക്കാൻ ശ്രമിക്കുന്ന ചൈനീസ് വിരുദ്ധ പൊതുബോധത്തിനപ്പുറം, പ്രതിസന്ധികളിൽ എങ്ങനെയാണ് ഒരു ഭരണസംവിധാനം തങ്ങളുടെ ജനതയെ ചേർത്തുപിടിച്ചതെന്ന് അവർ ലോകത്തിന്‌ കാട്ടിക്കൊടുത്തു.

96 ദശലക്ഷം പാർടി അംഗങ്ങളെ പ്രതിനിധാനംചെയ്‌ത്‌ 2296 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌. ജോലിയുടെയും ഉൽപ്പാദനത്തിന്റെയും മുൻ‌നിരയിൽനിന്ന് 771 പ്രതിനിധികളുണ്ട്‌. മൊത്തം പ്രതിനിധികളുടെ 33.6 ശതമാനം. അവരിൽ, 192 പ്രതിനിധികൾ തൊഴിലാളികളാണ്. 85 കർഷകർ. 266 പ്രൊഫഷണൽ–സാങ്കേതിക വിദഗ്‌ധർ. വനിതാ പ്രതിനിധികൾ ആകെ 619 ആണ്. 40 വംശീയ ന്യൂനപക്ഷ ഗ്രൂപ്പുകളിൽനിന്ന്‌ 264 പ്രതിനിധികളുണ്ട്‌.

1949 ഒക്‌ടോബർ ഒന്നിന്‌ മാവോ ജനകീയ ചൈന റിപ്പബ്ലിക്‌ പ്രഖ്യാപിച്ചു. രാജ്യത്തെ അപ്പാടെ പുനർനിർമിക്കാനുള്ള ബാധ്യതയാണ്‌ കമ്യൂണിസ്റ്റ് പാർടി ഏറ്റെടുത്തത്‌. ദാരിദ്ര്യം ഇല്ലാതാക്കാനും ശിഥിലമായ ചൈനീസ്‌ സമൂഹത്തെ ഉയർത്തിയെടുക്കാനും രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനുമായി കടുത്ത നടപടികൾക്ക്‌ മാവോയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. ദാരിദ്ര്യനിർമാർജന നടപടികൾ കമ്യൂണിസ്‌റ്റ്‌ സർക്കാരിന്‌ ജനപ്രീതി നൽകി. ജന്മിമാരിൽനിന്ന്‌ പിടിച്ചെടുത്ത ഭൂമിപാവപ്പെട്ടവർക്ക്‌ വിതരണം ചെയ്‌തു. 1956ൽ തുടർന്നുവന്ന സോവിയറ്റ്‌ മാതൃക ഉപേക്ഷിച്ച്‌ ചൈനയ്‌ക്ക്‌ അനുയോജ്യമായ സാമ്പത്തികക്രമം ‘ഗ്രേറ്റ്‌ ലീപ്‌ ഫോർവേഡ്‌’ നടപ്പാക്കിയത്‌ എല്ലാ മേഖലയിലും വൻകുതിപ്പിന്‌ കാരണമായി.

ചൈനയിൽ സാമ്പത്തിക പരിഷ്‌കരണങ്ങൾക്ക്‌ തുടക്കംകുറിച്ചത്‌ ദെങ്‌ സിയാവോ പിങ്ങിന്റെ കാലത്താണ്‌. പിന്നീട്‌ ഹു ജിന്താവോ, വെൻ ജിയാബോ, ജിയാങ്‌ സെമിൻ, ഷീ ജിൻപിങ്‌ എന്നിവർ പരിഷ്‌കരണപാത തുടരുകയും ചെയ്‌തു. ഇന്ന്‌ ചൈനയെ ലോകത്തിലെ ഒന്നാമത്തെ സാമ്പത്തികശക്തിയായി ഉയർത്താനുള്ള പരിശ്രമത്തിലാണ്‌ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർടി. സാമ്പത്തികരംഗത്ത് പരീക്ഷണങ്ങൾ നടത്തുമ്പോഴും മാർക്‌സിസ്റ്റ്- ലെനിനിസ്റ്റ് ലോക വീക്ഷണത്തിൽനിന്നോ കമ്യൂണിസ്റ്റ് പാർടിയുടെ അടിസ്ഥാന സംഘടനാതത്വങ്ങളിൽനിന്നോ അൽപ്പംപോലും വ്യതിചലിക്കുന്നില്ല എന്നതുതന്നെയാണ് ചൈനയുടെ വിജയരഹസ്യം.

ലോകത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമാണ്‌ ചൈന. 145 കോടി ജനങ്ങളുള്ള ഇവിടെ അതിദാരിദ്ര്യം തുടച്ചുമാറ്റാനായി എന്നതാണ്‌ ഏറ്റവും പ്രധാനകാര്യം. തൊഴിൽശക്തിയുടെ പകുതിയും കാർഷികവൃത്തിയിലാണ്‌ ഏർപ്പെട്ടിരിക്കുന്നത്‌. കമ്യൂണിസ്റ്റ് പാർടിയുടെ നൂറാം വാർഷികത്തിൽ ഷി ജിൻപിങ് ഏറ്റവും വലിയ നേട്ടമായി പറഞ്ഞത്‌ ഇതാണ്. ‘‘4000 കൊല്ലത്തെ ചൈനയുടെ ചരിത്രത്തിൽ ആർക്കും സാധിക്കാത്തത്‌ ഞങ്ങൾ സാധിച്ചു, ചൈനയിൽ അതിദാരിദ്ര്യം ഇല്ലാതാക്കി. ജനങ്ങളുടെ ആയുർദൈർഘ്യവും ജീവിതനിലവാരവും വിദ്യാഭ്യാസവും ആരോഗ്യവും എല്ലാം വിപ്ലവകരമായ കുതിച്ചുചാട്ടം ഉണ്ടാക്കി. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ‘ചരിത്രം അവസാനിച്ചു' എന്ന് അഹങ്കരിച്ചവർക്ക്‌ അസൂയയോടെയേ ചൈനയെ നോക്കിനിൽക്കാൻ കഴിയൂ. ബൂർഷ്വാ മാധ്യമങ്ങൾ എന്തൊക്കെ നുണപ്രചാരണങ്ങൾ നടത്തിയാലും കമ്യൂണിസ്‌റ്റ്‌ സർക്കാരിനു കീഴിൽ ചൈന വളർന്നു വികസിക്കുകതന്നെയാണ്‌.

കൂടുതൽ ലേഖനങ്ങൾ

ശബരിമല കേസ് ഫലപ്രദം; കുറ്റം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഫലപ്രദമാണ്. അന്വേഷണത്തെ പൂർണമായി പിന്തുണയ്ക്കുന്നു. കുറ്റം ചെയ്തവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടില്ല എന്ന ഉറപ്പാക്കാനുള്ള നടപടിവേണം എന്നാണ് പാർടി ആദ്യംമുതൽക്കേ വ്യക്തമാക്കിയത്.

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.