Skip to main content

റെയിൽ വിമാന യാത്ര ദുരിതം

കേരളത്തിലേക്കുള്ള റെയിൽ, വിമാന സർവീസുകളുടെ അപര്യാപ്തതയിൽ ക്രിസ്മസ് കാലത്ത് വലയുന്ന മലയാളികളെ പറ്റിയുള്ള റിപ്പോർട്ടുകളാണ് മാധ്യമങ്ങളിൽ നിറയുന്നത്. റെയിൽ, ആഭ്യന്തര വ്യോമയാന മേഖലകളിലെ കേന്ദ്രസർക്കാർ നയങ്ങളുടെ തികഞ്ഞ പരാജയവും മലയാളികളോടുള്ള അവഗണനയുമാണ് ഇതിൽ തെളിഞ്ഞു വരുന്നത്.

ചെലവ് ചുരുക്കിയും ടിക്കറ്റ് നിരക്കുകളിൽ മാറ്റം വരുത്തിയും വൻതുക സമാഹരിക്കുമ്പോഴും അതിന് അനുസൃതമായി യാത്രാസൗകര്യങ്ങൾ വർധിപ്പിക്കാൻ റെയിൽവേ തയ്യാറാകുന്നില്ല. മറിച്ച്, യാത്രാച്ചെലവ് വർധിപ്പിച്ച് ജനത്തെ കൂടുതൽ ബുദ്ധിമുട്ടിലാക്കുകയാണ് റെയിൽവേ. കോവിഡിന് മുമ്പ് കൊടുത്തിരുന്ന പല ആനുകൂല്യങ്ങളും നിർത്തലാക്കി കൊണ്ടാണ് ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചത്. വൃദ്ധർക്ക് കൊടുത്തിരുന്ന യാത്രാനുകൂല്യങ്ങൾ നിർത്തലാക്കി. പല പാസഞ്ചർ സർവീസുകളെയും എക്സ്‌പ്രസ് സർവീസുകളാക്കി മാറ്റി ടിക്കറ്റിനത്തിൽ കൂടുതൽ നിരക്ക് ഈടാക്കുന്നുണ്ട്.

പല ട്രെയിൻ സർവീസുകളുടെയും യാത്രാക്കൂലി തിരക്ക് കൂടുന്നത് അനുസരിച്ച് വർധിപ്പിക്കുന്ന രീതിയിലാക്കിയതോടുകൂടെ (ഫ്ലെക്സി ഫെയർ) 2442 കോടി രൂപയുടെ അധികവരുമാനമാണ് കഴിഞ്ഞ നാല് വർഷത്തിൽ റെയിൽവേ ഉണ്ടാക്കിയത്. യാത്രാടിക്കറ്റ് ഇനത്തിൽ മുൻവർഷത്തെ വരുമാനത്തിൽ നിന്നും 76% അധികവരുമാനം റെയിൽവേ സമ്പാദിച്ചിട്ടുണ്ട് എന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ആഴ്ച്ച സ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് ഉത്തരമായി രാജ്യസഭയിൽ അറിയിച്ചത്. മൊത്തത്തിൽ റെയിൽവേ 2021ൽ സമ്പാദിച്ചതിലും 35000 കോടി രൂപയിൽ പരം അധിക വരുമാനമാണ് 2022ൽ നേടിയത്.

ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ കൊടുക്കാനോ തിരക്കിന് അനുസരിച്ച് കൂടുതൽ ബോഗികൾ അനുവദിക്കാനോ റെയിൽവേ തയ്യാറായിട്ടില്ല. വേഗതയേറിയ വന്ദേ ഭാരത് ട്രെയിനുകളിൽ ഒന്ന് പോലും കേരളത്തിന് അനുവദിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് സ. എ എ റഹീം എംപിയുടെ ചോദ്യത്തിന് ഉത്തരമായി റെയിൽവേ മന്ത്രി കഴിഞ്ഞ ആഴ്ച്ച രാജ്യസഭയെ അറിയിച്ചു. കേരളത്തിലെ റെയിൽ പാതകൾ നവീകരിക്കുന്നതിലും പുതിയ ലൈനുകൾ അനുവദിക്കുന്നതിലും കേന്ദ്രത്തിന് തികഞ്ഞ അനാസ്ഥയാണെന്നും ബജറ്റ് രേഖകളിൽ വ്യക്തമാണ്. കേരളവും, തമിഴ്‌നാടും പൂർണ്ണമായും അതോടൊപ്പം കർണ്ണാടക ആന്ധ്രപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങളും ഉൾപ്പെടുന്ന സതേൺ റെയിൽവേ സോണിന് കേവലം 59 കോടി രൂപയാണ് പുതിയ പാതകൾ നിർമ്മിക്കുന്നതിനായി 2022ൽ അനുവദിച്ചത്. നിലവിലുള്ള പാതകളുടെ അപര്യാപ്തത മൂലം പുതിയ സർവീസുകൾ അനുവദിക്കുന്നുമില്ല. ഓണം, ക്രിസ്മസ് ആഘോഷകാലത്ത് കടുത്ത ദുരിതത്തിലാണ് മലയാളികൾ.

ആഭ്യന്തര വിമാന സർവീസുകളും മലയാളികളെ കൊള്ളയടിക്കുകയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പലമടങ്ങ് വർധനയാണ് വിമാനനിരക്കുകളിൽ. വിമാനത്താവളങ്ങൾ കോർപറേറ്റുകൾക്ക് വാടകയ്ക്ക് കൊടുത്തതോടുകൂടെ വിമാനനിരക്കുകൾ കുതിച്ചുയരുകയും ചെയ്തു. ഇപ്പോൾ ക്രിസ്മസ്-ന്യൂഇയർ കാലത്ത് യാത്രാക്കൂലിയായി വിമാനക്കമ്പനികൾ മുമ്പില്ലാത്ത വിധം വലിയ തുകയാണ് ഈടാക്കുന്നത്.

ജനക്ഷേമകരമായ നയങ്ങളിൽ നിന്ന് പൊതുഗതാഗത സംവിധാനങ്ങൾ പിന്മാറി പകരം സ്വകാര്യവൽക്കരണത്തിന്റെ പാതയിലേക്ക് പോകുന്നതിന്റെ ഫലങ്ങളാണ് റയിൽ, വിമാന ഗതാഗതത്തിൽ മലയാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് കാരണമായത്. ഇതിന് ഒരു മികച്ച ബദലാണ് പൊതുമേഖലയിൽ എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്ത സിൽവർ ലൈൻ പദ്ധതി. വളർന്ന് വരുന്ന യാത്രാവശ്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് കേരളത്തിലെ നഗരപ്രദേശങ്ങളെ അതിവേഗ സർവീസ് വഴി ബന്ധിപ്പിക്കുന്ന സിൽവർ ലൈൻ പോലുള്ള പദ്ധതികളാണ് മലയാളികൾക്ക് ആവശ്യം.

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.