Skip to main content

ദരിദ്ര ജനകോടികൾക്ക് ഒരു പരിഗണനയും നൽകാതെ അതിസമ്പന്നരുടെ നിയന്ത്രണം അഭിമാനത്തോടെ ആസ്വദിക്കുകയാണ് കേന്ദ്രസർക്കാർ

ഒമ്പതു വർഷത്തെ ഭരണം കഴിഞ്ഞിട്ടാണ് അമൃതകാലത്തിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്ര ധനമന്ത്രിയ്ക്ക് ഓർമ്മ വന്നത്. അമൃതകാല വാചകമടികളിൽ ഒമ്പതുവർഷത്തെ കലികാലം മറച്ചു വെയ്ക്കാനാണ് അവരുടെ ശ്രമം. പക്ഷേ, എന്തു ചെയ്യാൻ. പുതിയ കാലത്തേയ്ക്കുള്ള പാതയുടെ മേൽ രാജ്യത്തെ ഏറ്റവും വലിയ ശിങ്കിടി മുതലാളി അദാനി നേരിടുന്ന പ്രതിസന്ധിയുടെ കരിനിഴൽ വീണു കഴിഞ്ഞു.

ഈ ബജറ്റിലെ ഏറ്റവും സുപ്രധാന നിർദ്ദേശവും അദാനിയും തമ്മിൽ ഒരു ബന്ധമുണ്ട്. കേന്ദ്ര ധനമന്ത്രി ഏറ്റവും കൂടുതൽ അഭിമാനം കൊള്ളുന്ന കാര്യം മൂലധനച്ചെലവിൽ വരുത്തിയ വർദ്ധനയാണ്. കഴിഞ്ഞ വർഷത്തെ മൂലധനച്ചെലവ് 73000 കോടി രൂപയായിരുന്നെങ്കിൽ ഈ വർഷം അത് ഒരു ലക്ഷം കോടിയായി ഉയരും. മൂലധനച്ചെലവ് ഉയർത്തുന്നതിന്റെ ന്യായം കേന്ദ്ര ധനമന്ത്രി പറയുന്നത് ഇതാണ്. ഇന്ത്യയിൽ പൊതുനിക്ഷേപം സ്വകാര്യനിക്ഷേപത്തെ തള്ളിപ്പുറത്താക്കുകയല്ല മറിച്ച്, സ്വകാര്യനിക്ഷേപത്തെ ഉള്ളിലേയ്ക്ക് വലിച്ചെടുക്കുകയാണ് ചെയ്യുക. പക്ഷേ, എന്തുകൊണ്ടാണ് എൻഡിഎ ഭരണത്തിൽ ഇത് പ്രാവർത്തികമാകാത്തത്?

എൻഡിഎ അധികാരത്തിൽ വരുമ്പോൾ, ദേശീയ വരുമാനത്തിന്റെ 32.3 ശതമാനമായിരുന്നു മൂലധനനിക്ഷേപം. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ അത് തുടർച്ചയായി കുറഞ്ഞു. കോവിഡ് കാലത്ത് 27 ശതമാനമായി ഇടിഞ്ഞു. കേന്ദ്രധനമന്ത്രി കോർപറേറ്റുകൾക്ക് നികുതിയിളവ് കൊടുത്തു. പുതിയ നിക്ഷേപകർക്ക് സബ്സിഡി നൽകി. അങ്ങനെ പലതും. ഇത്രയൊക്കെ ചെയ്തിട്ടും നിങ്ങളെന്താ നിക്ഷേപിക്കാത്തത് എന്ന് പരസ്യമായി ഒരുഘട്ടത്തിൽ അവർക്ക് വിലപിക്കേണ്ടി വന്നു. ഈ ബജറ്റിലും അവർക്ക് ഉത്തരമില്ല. തന്നിഷ്ടപ്രകാരമുള്ള നടപടികൾ ഏതാനും ശിങ്കിടികൾക്ക് വലിയ നേട്ടമുണ്ടാക്കുമെങ്കിലും മറ്റുള്ളവരിൽ നീരസം നിറയ്ക്കും. ശിങ്കിടികളാകട്ടെ, യഥാർത്ഥ നിക്ഷേപത്തിനു പകരം നിലവിലുള്ള ഓഹരികളുടെ വില വർദ്ധിപ്പിക്കുന്നതിനാണ് സമയം ചെലവഴിക്കുന്നത്. ഇങ്ങനെയാണെങ്കിൽ നമ്മൾ അമൃതകാലത്ത് എത്തിയതു തന്നെ.

എങ്കിലും മൂലധനച്ചെലവ് ഇപ്രകാരം ഗണ്യമായി ഉയർത്തിയപ്പോൾ കമ്മി കൂടിയില്ല. കമ്മി 6.5ൽ നിന്ന് 5.9 ആയി കുറയ്ക്കുകയാണ് ചെയ്തത്. കമ്മി കുറഞ്ഞത് റവന്യൂ വരുമാനം കൂടിയതുകൊണ്ടല്ല. അത് കഴിഞ്ഞ വർഷം 8.6 ശതമാനമായിരുന്നെങ്കിൽ 8.7 ശതമാനമാണ്. വർദ്ധനയില്ലെന്നു തന്നെ പറയാം. നികുതിയുടെ കാര്യത്തിലും ഇങ്ങനെ തന്നെ. ഈയൊരു സാഹചര്യത്തിൽ എങ്ങനെയാണ് പൊതുനിക്ഷേപം ഉയർത്തുന്നത്? അതിനുള്ള പണം എവിടെ നിന്ന്? രണ്ടു രീതിയിലാണ്. ഒന്ന് പൊതുമേഖലാ സ്വത്ത് കൂടുതൽ വിൽക്കാനാണ് പരിപാടി. രണ്ട്, പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുക. സബ്സിഡികളും ക്ഷേമപ്രവർത്തനങ്ങളും വെട്ടിച്ചുരുക്കിയിരിക്കുകയാണ്.

തൊഴിലുറപ്പ് പദ്ധതിയെടുക്കാം. 2021-22ൽ ചെലവഴിച്ചത് 98000 കോടി രൂപ. കഴിഞ്ഞ വർഷം ചെലവഴിച്ചത് 89000 കോടി രൂപ. ഈ വർഷം വകയിരുത്തിയിരിക്കുന്നത് 60000 കോടി മാത്രം. സാമൂഹ്യ പെൻഷന് കഴിഞ്ഞ വർഷം 9652 കോടി രൂപ ചെലവഴിച്ച സ്ഥാനത്ത് ഈ വർഷം 9636 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ദേശീയ ആരോഗ്യമിഷനും ദേശീയ വിദ്യാഭ്യാസ മിഷനും 2022-23 വർഷത്തിൽ മൊത്തം 76713 കോടി രൂപയാണ് ചെലവഴിച്ചത്. ഇപ്പോൾ വകയിരുത്തിയിരിക്കുന്നത് 75708 കോടി രൂപ. രണ്ടുമേഖലയ്ക്കും കൂടി ദേശീയവരുമാനത്തിന്റെ 4.84 ശതമാനമാണ് 2022-23ലെ ബജറ്റിൽ വകയിരുത്തിയിരുന്നത്. ഇത്തവണത്തെ ബജറ്റിൽ 4.18 ശതമാനം മാത്രം. സ്ത്രീ ശാക്തീകരണത്തിന്, അങ്കണവാടികൾക്ക്, പോഷകാഹാരത്തിന്, ഇങ്ങനെ ഓരോന്നിനും കഴിഞ്ഞ വർഷം ഉണ്ടായിരുന്ന തുക തന്നെയാണ് ഈ വർഷവുമുള്ളത്. കാർഷികമേഖലയ്ക്ക് ഉള്ള വകയിരുത്തൽ കുറഞ്ഞു. യൂറിയ സബ്സിഡി 1.54 ലക്ഷം കോടി രൂപയിൽ നിന്ന് 1.31 ലക്ഷം കോടി രൂപയായി കുറച്ചു. പിഎം കിസാന് കഴിഞ്ഞ വർഷത്തെ തുക മാത്രമേയുള്ളൂ.

അതിസമ്പന്നർക്ക് അമൃതകാലം വാഗ്ദാനം ചെയ്തുകൊണ്ട് പാവങ്ങളുടെ കലികാല ദുരിത ജീവിതം സ്ഥായിയാക്കുകയാണ് നിർമ്മലാ സീതാരാമൻ. കോവിഡിന്റെ കെടുതിയിലാണ്ടുപോയ ദരിദ്രജനകോടികൾക്ക് പ്രതീക്ഷയോ ആശ്വാസമോ പകരുന്ന ഒരു പ്രഖ്യാപനവും ബജറ്റിലില്ല. കഴിഞ്ഞ ബജറ്റിലെ വകയിരുത്തൽപോലും നിഷ്കരുണമായി വെട്ടിക്കുറച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പു വർഷത്തെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ദരിദ്ര ജനകോടികൾക്ക് ഒരു പരിഗണനയും നൽകാതെ അതിസമ്പന്നരുടെ നിയന്ത്രണം അഭിമാനത്തോടെ ആസ്വദിക്കുകയാണ് കേന്ദ്രസർക്കാർ.

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.