രാജ്യത്ത് ദളിതർക്ക് നേരെയുള്ള അക്രമങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നു. 2017ൽ നിന്നും 2021 ആകുമ്പോൾ SC വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമണങ്ങളിൽ 17.8% വർദ്ധനയും ST വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ 23% വർദ്ധനയും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. പിന്നോക്ക വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട് സ. എ എ റഹീം എം പി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര സാമൂഹ്യനീതി വകുപ്പിൻ്റെ ചുമതലയുള്ള മന്ത്രി രാംദാസ് അധാവാലെ നൽകിയ മറുപടിയിലാണ് ഇത് സംബന്ധിച്ച കണക്ക് നൽകിയത്.
ഇന്ത്യയിൽ ഏറ്റുമധികം SC വിഭാഗക്കാർ അക്രമത്തിനിരയാകുന്നത് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലാണ്. 2017 ൽ 11444 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2021 ആകുമ്പോൾ അത് 14%ത്തിലധികം വർദ്ധിച്ച് 13146 ആയി. ഉത്തർപ്രദേശ് കഴിഞ്ഞാൽ SC വിഭാഗക്കാർ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത് ബിജെപി തന്നെ ഭരിക്കുന്ന മധ്യപ്രദേശിലാണ്. 5892ൽ നിന്ന് 2021 ആകുമ്പോഴേക്കും 7214 ആയി അക്രമങ്ങൾ വർദ്ധിച്ചു. മൂന്നാം സ്ഥാനം ബീഹാറിനാണ്. 2021 ൽ മാത്രം 5842 കേസുകളാണ് ബീഹാറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ക്രമാതീതമായ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനിൽ 2017 ൽ നിന്ന് 2021 ആകുമ്പോഴേക്കും 77% വർദ്ധനവ് റിപ്പോർട്ട് ചെയ്തു. എന്നാൽ കേരളത്തിലെ കണക്കുകൾ ആശ്വാസം നൽകുന്നതാണ്. ആയിരത്തിൽ താഴെ മാത്രം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ വരുന്നതും ജനസംഖ്യാനുപാതികമായി പരിഗണിക്കുമ്പോൾ ഏറെ മുന്നിലുമാണ് കേരളത്തിൻ്റെ സ്ഥാനം.
ST വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങളും രാജ്യത്ത് വർദ്ധിച്ചു വരികയാണ്. 2017 ൽ നിന്നും 2021 ആകുമ്പോഴേക്കും 23% വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഏറ്റവുമധികം ആൾക്കാർ ആക്രമിക്കപ്പെടുന്നത് ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലാണ്. 2017ൽ 2289 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2021 ആകുമ്പോഴേക്കും അത് 14% വർദ്ധിച്ച് 2627 ആയി. കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനാണ് പട്ടികയിൽ രണ്ടാം സ്ഥാനം. അശോക് ഗെഹ്ലോട്ടിൻ്റെ ഭരണകാലത്ത് സംസ്ഥാനത്ത് ST വിഭാഗത്തിന് നേരെയുള്ള അക്രമത്തിൽ 115%ലധികം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ബിജെപി ഭരിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയും കോൺഗ്രസ്സ് ഭരിക്കുന്ന ഛത്തീസ്ഗഡും ST വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമത്തിൽ മുന്നിട്ട് നിൽക്കുന്നു.
അതോടൊപ്പം ജാർഖണ്ഡ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ദുരഭിമാനക്കൊലയുടെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.2021 വരെയുള്ള വിവരങ്ങൾ മാത്രമാണ് നൽകിയിട്ടുള്ളതെന്നും അതിന് ശേഷമുള്ള വിവരങ്ങൾ ലഭ്യമല്ലെന്നും മന്ത്രി മറുപടിയിൽ സൂചിപ്പിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ദളിതർ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നത്. 2021ന് ശേഷം രാജ്യത്ത് ഡാറ്റകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയ കേന്ദ്ര സർക്കാരിന് ' ഡാറ്റ ഫോബിയ' യാണ്. സബ്കാ സാത്ത് സബ്കാ വികാസ് എന്നത് പൊള്ളയായ വാഗ്ദാനമാണെന്നും രാജ്യത്ത് ദളിതർ ആക്രമിക്കപ്പെടുമ്പോൾ അതിന് ചുക്കാൻ പിടിക്കുന്ന സമീപനമാണ് നരേന്ദ്രമോദിയും ബിജെപി സർക്കാരും സ്വീകരിക്കുന്നത്.
