Skip to main content

സഖാവ് കുഞ്ഞാലി രക്തസാക്ഷി ദിനം

ഏറനാട്ടിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ എക്കാലത്തെയും കരുത്തുറ്റ സഖാവ് കുഞ്ഞാലി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 55 വർഷമാകുന്നു. മുതലാളിത്ത താല്പര്യക്കാരുടെ പേടിസ്വപ്നമായിരുന്ന തൊഴിലാളി നേതാവിന്റെ നെഞ്ചിലേക്ക് 1969 ജൂലൈ 26നാണ് കോൺഗ്രസുകാർ വെടിയുതിർത്തത്. ജൂലൈ 28ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് സഖാവ് ജീവൻ വെടിഞ്ഞു. കോൺഗ്രസുകാർ വെടിവെച്ചു വീഴ്ത്തുമ്പോൾ നിലമ്പൂർ എംഎൽഎയായിരുന്നു സഖാവ് കുഞ്ഞാലി. ഒരു എംഎൽഎ കൊല്ലപ്പെട്ട ചരിത്രം അതിനുമുമ്പോ, ശേഷമോ കേരളത്തിലുണ്ടായിട്ടില്ല. 42 വയസ്സ് മാത്രം ഉണ്ടായിരുന്ന അദ്ദേഹം വെടിയേറ്റ് കൊല്ലപ്പെടുമ്പോൾ സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു.

കിഴക്കൻ ഏറനാട്ടിലെ തോട്ടം തൊഴിലാളികളെയും കൃഷിക്കാരെയും സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്ക് വേണ്ടി അദ്ദേഹം പോരാടി. വൻകിട ഭൂടമകളിൽ നിന്ന് തരിശുഭൂമി കൃഷിക്കാർക്ക് വിട്ടു നൽകാൻ നടത്തിയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തതിന് 15 പേർക്കൊപ്പം കുഞ്ഞാലിയും ജയിലിൽ അടയ്ക്കപ്പെട്ടു. ജന്മിമാരുടെ കാവൽക്കാരെ വകവെക്കാതെ അന്ന് സമര സഖാക്കൾ തരിശുഭൂമി കയ്യേറി. മദിരാശി സംസ്ഥാനം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരിന്റെ പൊലീസ് സമരക്കാരെ ക്രൂരമായി മർദ്ദിച്ചു. കർഷകരുടെ സമരവീര്യത്തെ തൊട്ടുണർത്തിയ ആ പ്രക്ഷോഭം അനേകം പേരെ മണ്ണിന്റെ അവകാശികളാക്കി.

വൻകിട തോട്ടമുടമകൾ ആയിരുന്ന സത്യകുമാർ എസ്റ്റേറ്റ് കാരുടെ അധീനതയിൽ ഉണ്ടായിരുന്ന വനഭൂമിയിൽ ഒരു വലിയഭാഗം തരിശായി കിടക്കുകയായിരുന്നു. വന ദേശസാൽക്കരണത്തിൽ നിന്ന് ഭൂമി ഒഴിവാക്കി കിട്ടാൻ ഉടമ രഹസ്യം നീക്കം നടത്തുന്നതിനിടയായിരുന്നു കർഷക സമരം. കിഴക്കൻ ഏറനാട്ടിലെ മൊത്തം ഭൂമിയുടെ അവകാശികൾ നിലമ്പൂർ കോവിലകത്തുകാരായിരുന്നു. 200ൽ പരം ഏക്കർ ഭൂമി ഗോവിലകത്ത് നിന്ന് എഴുതി കിട്ടിയിട്ടും അവകാശം സ്ഥാപിക്കാൻ കഴിയാത്ത ഒരാൾ രേഖ പാർടിക്ക് കൈമാറി. അതിന്റെ ബലത്തിൽ ഭൂരഹിത കർഷകരിൽ നിന്ന് തെരഞ്ഞെടുത്ത സമരഭടന്മാർ ഘട്ടംഘട്ടമായി ഭൂമി കയ്യേറി. 300 ഓളം കുടുംബങ്ങൾ മണ്ണിന്റെ ഉടമകളാക്കി മാറ്റി. ഈ സമരത്തോടെ ഏറനാട്ടിലെ ജനങ്ങളുടെ പ്രിയപ്പെട്ട സഖാവായി കുഞ്ഞാലി. മുഖം നോക്കാതെ അനീതിക്കെതിരെ പോരാടിയ സ. കുഞ്ഞാലിയെ വക വരുത്താൻ വർഗ്ഗ ശത്രുക്കൾ പദ്ധതിയിട്ടു. 1969 ജൂലൈ 26ന് വൈകിട്ട് അമരമ്പലം പഞ്ചായത്തിലെ ചുള്ളിയോട് സിപിഐ എം ഓഫീസിൽ നിന്നിറങ്ങി ജീപ്പിലേക്ക് കയറുമ്പോഴാണ് തൊട്ടടുത്ത കോൺഗ്രസ് ഓഫീസിൽ നിന്ന് സഖാവിനെ വെടിവെച്ചു വീഴ്ത്തിയത്.

കൊണ്ടോട്ടിയിൽ ജനിച്ച കുഞ്ഞാലി മലപ്പുറം ഗവൺമെൻറ് ഹൈസ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടി. കുറച്ചുകാലം ഇന്ത്യൻ വ്യോമസേനയിൽ ജോലി ചെയ്തു. വിരമിച്ച ശേഷം വിമുക്ത ഭടൻമാരെ സംഘടിപ്പിക്കാൻ നേതൃത്വം നൽകി. 1965 രാജ്യരക്ഷ നിയമമനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് കണ്ണൂർ ജയിലിൽ കഴിയുമ്പോഴാണ് നിലമ്പൂരിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് സഖാവ് കുഞ്ഞാലി തെരഞ്ഞെടുക്കപ്പെട്ടത്. 1967ലും അദ്ദേഹം നിലമ്പൂരിൽ നിന്നും വിജയിച്ചു.

വർഗ്ഗ ശത്രുക്കൾ പുതിയ രൂപത്തിൽ ഇടതുപക്ഷ പ്രസ്ഥാനത്തിനെതിരെ സംഘടിച്ചു നിൽക്കുന്ന കാലത്താണ് കുഞ്ഞാലിയുടെ സ്മരണ കനലായി വീണ്ടും ജ്വലിച്ചുയരുന്നത്. ആശയപരമായി ഈ കുടില നീക്കങ്ങളെ നമുക്ക് നേരിടാനാകണം. ആർഎസ്എസിന്റെ വർഗീയ അജണ്ടകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന കേരളത്തെ മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിലും പൂർണമായും അവഗണിച്ചു. ബജറ്റിൽ കേരളം എന്ന പരാമർശം പോലും ഉണ്ടായില്ല. നമ്മുടെ നാട് ഇത്രമാത്രം അവഗണിക്കപ്പെട്ട മറ്റൊരു കാലം ഉണ്ടായിട്ടില്ല. എന്നാൽ കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ ഉതകുന്ന വിധത്തിൽ നവ കേരള നിർമ്മിതിക്കായുള്ള വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി എൽഡിഎഫ് സർക്കാർ മുന്നേറുകയാണ്. നാടിന്റെ പൊതുവായ ആവശ്യങ്ങൾക്ക് ഒന്നിച്ചു നിൽക്കേണ്ട പ്രതിപക്ഷം കേന്ദ്ര സർക്കാറിനോടൊപ്പം ചേർന്ന് കേരളത്തിന്റെ വികസനത്തിന് തുരങ്കം വെയ്ക്കുകയാണ്. ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് കേരളത്തിന്റെ സമഗ്ര വികസനം സാക്ഷാത്കരിക്കാനുള്ള പരിശ്രമത്തിലാണ് രണ്ടാം പിണറായി വിജയൻ സർക്കാർ. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ ക്ഷേമം സഖാവ് കുഞ്ഞാലിയുടെ എക്കാലത്തെയും സ്വപ്നമായിരുന്നു. എംഎൽഎയും, പഞ്ചായത്ത് പ്രസിഡന്റുമായിരുന്നപ്പോഴെല്ലാം ഈ ദിശയിലുള്ള പ്രവർത്തനമാണ് അദ്ദേഹം ഏറ്റെടുത്ത നടത്തിയത്. നാടിന്റെ വികസനവും, ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കി മുന്നേറുന്ന എൽഡിഎഫ് സർക്കാരിനെ സംരക്ഷിക്കാനും, വർഗ്ഗ ശത്രുക്കളുടെ സംഘടിത നീക്കത്തെ പ്രതിരോധിക്കാനും, കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അനീതിക്കെതിരെ പോരാടാനും ധീര രക്തസാക്ഷി സഖാവ് കുഞ്ഞാലിയുടെ സ്മരണ നമുക്ക് കൂടുതൽ കരുത്താകും.

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.