Skip to main content

കേന്ദ്ര നികുതിയുടെ 50% സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണം; കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിൽ നിന്ന് തട്ടിയെടുക്കുന്ന പണം മോദി തന്നിഷ്ടപ്രകാരം ചിലർക്ക് പ്രത്യേക പാക്കേജുകളായി നൽകുന്നു

കേന്ദ്ര നികുതിയുടെ 50 ശതമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണം. സെസും സർചാർജുകളും പങ്കുവയ്ക്കേണ്ട കേന്ദ്ര നികുതി വരുമാനത്തിൽ ഉൾപ്പെടുത്തണം. പതിനാറാം ധനകാര്യ കമ്മീഷനോട് വിട്ടുവീഴ്ചയില്ലാതെ ഒരുമിച്ചുനിന്ന് ഉയർത്തേണ്ട ആവശ്യമാണിത്. എങ്കിൽ ചുരുങ്ങിയത് അഞ്ചുലക്ഷം കോടി രൂപയെങ്കിലും കൂടുതലായി സംസ്ഥാനങ്ങൾക്ക് ലഭിക്കും.
മൂന്ന് രീതികളിലാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം പണം നൽകുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് ധനകാര്യ കമ്മീഷന്റെ തീർപ്പ് പ്രകാരമുള്ള നികുതി വിഹിതവും ഗ്രാന്റുകളും. രണ്ടാമത്തെ ഏജൻസി പ്ലാനിംഗ് കമ്മീഷൻ ആയിരുന്നു. സംസ്ഥാനങ്ങൾക്കുള്ള പദ്ധതി ധനസഹായം പ്ലാനിംഗ് കമ്മീഷനാണ് തീരുമാനിച്ചിരുന്നത്. മൂന്നാമത്തേത്, കേന്ദ്ര സർക്കാർ തന്നിഷ്ടപ്രകാരം നൽകുന്ന ഗ്രാന്റുകളാണ്. ഇപ്പോൾ പ്ലാനിംഗ് കമ്മീഷൻ ഇല്ല. അതുകൊണ്ട് അവർ പങ്കുവച്ചിരുന്ന പദ്ധതി ധനസഹായം കേന്ദ്ര സർക്കാരിന് തന്നിഷ്ടപ്രകാരം ചെലവഴിക്കാം. ഇത് കണക്കിലെടുത്തുകൊണ്ടാണ് പതിനാലാം ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം 32 ശതമാനത്തിൽ നിന്ന് 42 ശതമാനമായി ഉയർത്തിയത്.
ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ കേന്ദ്ര നികുതിയുടെ 50 ശതമാനം സംസ്ഥാനങ്ങൾക്ക് വേണമെന്ന വാദക്കാരനായിരുന്നു മോദി. എന്നാൽ പ്രധാനമന്ത്രി ആയപ്പോൾ നിലപാട് മാറ്റി. 32-ൽ നിന്നും 42 ശതമാനമായി നികുതി വിഹിതം വർദ്ധിപ്പിച്ചുകൊണ്ടുള്ള പതിനാലാം ധനകാര്യ കമ്മീഷന്റെ ശുപാർശ തിരുത്താൻ ചെയർമാൻ വൈ.വി. റെഡ്ഡിയോട് ആവശ്യപ്പെട്ടു. പക്ഷേ, മുൻ റിസർവ്വ് ബാങ്ക് ഗവർണർ ആയിരുന്ന വൈ.വി. റെഡ്ഡി ഒരിഞ്ചുപോലും വഴങ്ങാൻ തയ്യാറല്ലായിരുന്നു.
താഴ്ന്ന തോതിൽ സംസ്ഥാനങ്ങൾക്കു പണം നൽകിയാൽ മതിയെന്ന അനുമാനത്തിൽ തയ്യാറാക്കിയ ബജറ്റ് ദൃതിപിടിച്ച് ആകെ പൊളിച്ചു പണിയേണ്ടി വന്നു. ചില ആനുകൂല്യ പ്രഖ്യാപനങ്ങൾ വേണ്ടെന്നു വച്ചു. എന്നിട്ടു മോദി പാർലമെന്റിൽ വർദ്ധനയുടെ ക്രെഡിറ്റ് എടുക്കാൻ പ്രസംഗവും നടത്തി. ആ പ്രസംഗത്തിൽ പാർലമെന്റിൽ ഒട്ടേറെ ചിരി ഉയർത്തിയ ഒരു പ്രയോഗമുണ്ടായിരുന്നു: “ചില സംസ്ഥാനങ്ങൾക്ക് ഇത്രയുമധികം പണം സൂക്ഷിക്കാൻ വലുപ്പമുള്ള ട്രഷറി ഉണ്ടാവില്ല.”
പിന്നെ മോദിയുടെ പ്രവർത്തനം മുഴുവൻ എങ്ങനെ വർദ്ധിച്ച വിഹിതത്തിനു തുരങ്കം വയ്ക്കാം എന്നുള്ളതായിരുന്നു. നികുതി വർദ്ധപ്പിക്കുന്നതിനു പകരം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടതില്ലാത്ത സെസും സർചാർജ്ജും വർദ്ധിപ്പിച്ച് അദ്ദേഹം വിഭവസമാഹരണം നടത്തി. 2015-16-നും 2018-19-നും ഇടയിൽ ഇതുമൂലം സംസ്ഥാനങ്ങൾക്ക് നഷ്ടപ്പെട്ട തുക 5.26 ലക്ഷം കോടി രൂപ ആയിരുന്നു. ഇത് അന്നത്തെ ദേശീയ വരുമാനത്തിന്റെ 3 ശതമാനം വരും. ഫലത്തിൽ സംസ്ഥാനങ്ങൾക്ക് 42 ശതമാനം വിഹിതം നൽകുന്നതിനു പകരം 32 ശതമാനമേ മോദി നൽകുന്നുള്ളൂ.
ഇങ്ങനെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിൽ നിന്ന് തട്ടിയെടുത്ത പണം തന്നിഷ്ടപ്രകാരം ചിലർക്ക് പ്രത്യേക പാക്കേജുകളായി നൽകുകയാണ് മോദി ചെയ്തുകൊണ്ടിരിക്കുന്നത്. ഡബിൾ എഞ്ചിൻ സർക്കാർ എന്നുള്ള മുദ്രാവാക്യം ഈ ധനവിവേചനത്തിന്റെ ദുർഭഗസന്തതിയാണ്. ഇത് 2024-25-ലെ ബജറ്റിലാണ് ഏറ്റവും വികൃതമായ രൂപം കൈക്കൊണ്ടത്. ഭരണം ഉറപ്പിക്കാനായി ബീഹാറിനും ആന്ധ്രയ്ക്കും 45,000 കോടി രൂപയാണ് പ്രഖ്യാപിച്ചത്. ഈ രാഷ്ട്രീയ വിവേചനമാണ് ബജറ്റ് സംബന്ധിച്ച് പ്രതിപക്ഷം ഉയർത്തിയ ഏറ്റവും പ്രധാനപ്പെട്ട ഒരു വിമർശനം.
ഈ വസ്തുതകളുടെ അടിസ്ഥാനത്തിൽ 50 ശതമാനം നികുതി വിഹിതത്തിനുവേണ്ടി ശക്തമായ പ്രക്ഷോഭം സംസ്ഥാനങ്ങളുടെ ഒരു ഫെഡറൽ മുന്നണിക്കു രൂപം നൽകണം.
 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.