Skip to main content

സഖാവ് എം എം ലോറന്‍സിൻ്റെ വിയോഗം സിപിഐ എമ്മിനും ഇടതുപക്ഷത്തിനും രാജ്യത്തെ തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിനും കനത്ത നഷ്ടം

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവും വിപ്ലവകാരിയുമായിരുന്ന സ. എം എം ലോറന്‍സിന്റെ വിയോഗം സിപിഐഎമ്മിനും ഇടതുപക്ഷത്തിനും രാജ്യത്തെ തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിനും കനത്ത നഷ്ടമാണ്. ദേശീയ സ്വാതന്ത്ര്യസമര കാലത്തെ ഇന്നത്തെ ആധുനിക കാലവുമായി ബന്ധിപ്പിച്ചുനിര്‍ത്തിയിരുന്ന ഈടുറ്റ രാഷ്ട്രീയ കണ്ണിയെയാണ് സഖാവ് ലോറന്‍സിന്റെ വിടവാങ്ങലോടെ നാടിന് നഷ്ടമായത്. ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ക്കുവേണ്ടിയുള്ള ഉജ്വലമായ പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കിയ ചരിത്രമാണു സ. ലോറന്‍സിനുള്ളത്.
അങ്ങേയറ്റം ത്യാഗപൂര്‍ണ്ണമായ, യാതനാനിര്‍ഭരമായ രാഷ്ട്രീയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണ
കേസിനെ തുടർന്ന് അതി ഭീകരമായ മര്‍ദനമാണ് സഖാവിന് നേരിടേണ്ടി വന്നത്. സഖാവ് ലോറന്‍സിനെയും സഖാക്കളെയും കാളക്കയര്‍ കൊണ്ട് കൂട്ടിക്കെട്ടി കഷ്ടിച്ചുള്ള വസ്ത്രം മാത്രം അണിയിച്ച് നടുവിന് തൊഴിച്ചും തോക്കിന്‍പാത്തി കൊണ്ട് ഇടിച്ചുമാണ് പൊതുനിരത്തിലൂടെ മണിക്കൂറുകളോളം പൊലീസ് നടത്തിച്ചത്.
സമർത്ഥനായ പാർലമെന്റേറിയനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന കാർക്കശ്യകാരനായ തൊഴിലാളി നേതാവുമായിരുന്നു അദ്ദേഹം. തൊഴിലാളിവര്‍ഗ താല്‍പര്യങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളിലൂടെ മുമ്പോട്ടുകൊണ്ടുപോവുന്നതിന്റെ മാതൃകകള്‍ ആ ട്രേഡ് യൂണിയന്‍ ജീവിതത്തിലുണ്ട്. തോണിത്തൊഴിലാളികളെ മുതല്‍ ബീഡിത്തൊഴിലാളികളെ വരെയും ഫാക്ടറി തൊഴിലാളികളെ മുതല്‍ തുറമുഖ തൊഴിലാളികളെ വരെയും സംഘടിപ്പിച്ചതിന്റെ വൈവിധ്യം നിറഞ്ഞ അനുഭവങ്ങളാണ് അദ്ദേഹത്തെ നയിച്ചത്.
റിവിഷനിസത്തിന്റേതായ വലതുപക്ഷ വ്യതിയാനത്തെയും അതിസാഹസികതയുടേതായ ഇടതുപക്ഷ തീവ്രവാദ വ്യതിയാനത്തെയും ആശയരംഗത്തും പ്രായോഗിക രംഗത്തും അദ്ദേഹം ശക്തമായിത്തന്നെ ചെറുത്തുനിന്ന് പാര്‍ടിയെ സംരക്ഷിച്ചു. ഏതാണ്ട് ഒരു പതിറ്റാണ്ട് കാലം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കണ്‍വീനറായിരുന്നു എം എം ലോറന്‍സ്. മുന്നണിയുടെ അടിത്തറ വിപുലമാക്കുന്നതിനും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ശക്തിയും
സ്വീകാര്യതയും വര്‍ധിപ്പിക്കുന്നതിനും അദ്ദേഹം നിരന്തരം ശ്രമിച്ചു.
ഏഴര പതിറ്റാണ്ടിലേറെ പാര്‍ടി അംഗമായിരിക്കുക, താഴേതലത്തിലും ഏറ്റവും ഉയര്‍ന്ന തലത്തിലും പ്രവര്‍ത്തിക്കുക, സമരരംഗത്തും സഭാവേദിയിലും പ്രവര്‍ത്തിക്കുക, ഒളിവിലും തെളിവിലും ജയിലിലും പ്രവര്‍ത്തിക്കുക, ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വ്യാപരിക്കുക. ഇന്ന് അപൂര്‍വം പേര്‍ക്കുമാത്രം അഭിമാനിക്കാന്‍ കഴിയുന്ന കാര്യങ്ങളാണിതൊക്കെ. സഖാവ് എംഎം ലോറൻസിന്റെ വിയോഗത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
ലാൽ സലാം സഖാവേ..
 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.