Skip to main content

സംസ്ഥാനത്തെ ആദ്യത്തെ വർക്ക്‌ നിയർ ഹോം കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ തുടക്കം

സംസ്ഥാനത്തെ ആദ്യത്തെ വർക്ക്‌ നിയർ ഹോം കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ കൊട്ടാരക്കരയിൽ തുടക്കം. കൊട്ടാരക്കരയിലെ ബിഎസ്‌എൻഎല്ലിന്റെ കെട്ടിടത്തിൽ വർക്ക്‌ നിയർ ഹോം സജ്ജീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

കേന്ദ്രീകൃത ഐടി വികസനം ലക്ഷ്യമിട്ടാണ്‌ ‘വർക്ക്‌ നിയർ ഹോം’ പദ്ധതി ആവിഷ്‌കരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌. തൊഴിൽ രംഗത്തെ മാറിവരുന്ന രീതികളും പുതിയ സാധ്യതകളും കണക്കിലെടുത്ത് വീടിനടുത്തു തന്നെ ആധുനിക സൗകര്യങ്ങളോടു കൂടിയ വൈജ്ഞാനിക തൊഴിലിടങ്ങൾ ഒരുക്കുന്ന പദ്ധതിയാണ്‌ വർക്ക് നിയർ ഹോം. സംസ്ഥാന ബജറ്റിൽ പദ്ധതിക്കായി 50 കോടി രൂപയാണ്‌ ആദ്യഘട്ടമായി വകയിരുത്തിയത്‌. പദ്ധതി നിർവഹണ ചുമതല കെ ഡിസ്‌ക്കിനെ ഏൽപ്പിച്ചു. തുടക്കത്തിൽ പത്ത്‌ കേന്ദ്രങ്ങൾ തുടങ്ങാനാണ്‌ തീരുമാനം. ഇതിൽ ആദ്യ ഐടി പാർക്കാണ്‌ കൊട്ടാരക്കരയിൽ സ്ഥാപിതമാകുന്നത്‌.

രണ്ട്‌ നിലകളിലായി 10,000 ചതുരശ്രയടി കെട്ടിടത്തിൽ 220 പേർക്ക് ജോലി ചെയ്യാനുള്ള സൗകര്യങ്ങളാണ്‌ ഇപ്പോൾ ഒരുക്കുന്നത്‌. ഓഫിസ് മൊഡ്യൂളുകളും കോ വർക്കിംഗ് സ്റ്റേഷനുകളും കോൺഫറൻസ് സൗകര്യങ്ങളും കഫെറ്റീരിയയും അതിവേഗ ഇന്റർനെറ്റും അടക്കം ഉണ്ടാവും. നാലു മാസത്തിനുള്ളിൽ കേന്ദ്രം പ്രവർത്തന സജ്ജമാക്കുകയാണ്‌ ലക്ഷ്യം.

ഐടി മേഖലയിൽ ജോലി എടുക്കുന്നവർക്ക്‌ അകലെ വൻ നഗരങ്ങളിലുള്ള ഐടി പാർക്കുകളിൽ പോകാതെയും, എന്നാൽ വീട്ടിലെ അലോസരങ്ങൾ ഒഴിവാക്കിയും അടുത്തുള്ള പട്ടണത്തിൽ പ്രവർത്തിക്കാനുള്ള അവസരമാണ് വർക്ക് നിയർ ഹോം പദ്ധതി ഒരുക്കുന്നത്‌. കേരളത്തിലെ ഭൂരിപക്ഷം ഐടി ജോലി എടുക്കുന്നവരും വൻ നഗരങ്ങളിൽ നിന്നുള്ളവരല്ല. വിദൂര ഗ്രാമങ്ങളിൽനിന്നു പോലും നിരവധി ആളുകൾ ഐടി മേഖലയിലുണ്ട്‌.

വിദൂര സ്ഥലങ്ങളിൽ തൊഴിലെടുക്കുന്നതിന് പ്രയാസം നേരിടുന്ന അഭ്യസ്‌തവിദ്യരായ അഞ്ചര ലക്ഷത്തോളം വനിതകൾ കേരളത്തിൽ തൊഴിൽ രഹിതരായി ഉണ്ടന്നാണ്‌ കണക്കാക്കുന്നത്‌. ഇവർക്കും തുടർതൊഴിൽ ഉറപ്പാക്കാൻ വീടിനടുത്തുതന്നെ ഐടി പാർക്കിന്റെ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതും കണക്കിലെടുത്താണ്‌ ‘വർക്ക്‌ നിയർ ഹോം’ പദ്ധതി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചത്‌.

ഫ്രീലാൻസായി തൊഴിലെടുക്കുന്നവർ, സ്‌റ്റാർട്ടപ്പുകൾ, സ്വന്തമായി തൊഴിൽ സംരംഭങ്ങൾ നടത്തുന്നവർ, ജീവനക്കാർക്ക്‌ വിദൂരമായി ജോലി നൽകാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ, തുടങ്ങിയവർക്ക്‌ സൗകര്യപ്രദമായും സുഖകരമായും ജോലിയിൽ ഏർപ്പെടാനുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാക്കും. വീടിനടുത്ത് ജോലിയിലൂടെ ഐ.ടി മേഖലയിലെ വനിതാ പങ്കാളിത്തം വർധിപ്പിക്കാനാകും. ആവശ്യമെങ്കിൽ പുതിയകാല കോഴ്‌സുകൾ വാഗ്‌ദാനം ചെയ്യുന്ന നൈപുണ്യ പരിശീലന സൗകര്യങ്ങളും ഭാവിയിൽ ഒരുക്കും.

 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.