Skip to main content

രാജ്യത്തിന്റെ ഫെഡറലിസവും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാൻ നാം നടത്തുന്ന പോരാട്ടങ്ങൾക്ക് സഖാവ് എ.കെ.ജി.യുടെ സ്മരണ കരുത്തു പകരും

അടിസ്ഥാന വർഗ്ഗത്തിന്റെ അവകാശപ്പോരാട്ടങ്ങൾക്കു വേണ്ടി സ്വയം സമർപ്പിച്ച മഹാനായ എ.കെ.ജി.യുടെ ഓർമ്മദിനമാണിന്ന്. പാവങ്ങളുടെ പടത്തലവനായ സഖാവ് രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉജ്ജ്വല നേതൃത്വമായി നിലകൊണ്ടു. മനുഷ്യരെ മനുഷ്യരായി കാണാത്ത ദുരാചാരങ്ങൾക്കെതിരെയും കുടിയിറക്കങ്ങൾക്കെതിരെയും എല്ലാവിധ അവകാശ നിഷേധങ്ങൾക്കെതിരെയും സ്വയം കൊടുങ്കാറ്റായി എ.കെ.ജി. പോരാട്ടം നയിച്ചു. എണ്ണമറ്റ ജനകീയ പ്രക്ഷോഭവേദികളിൽ ആ സമരക്കരുത്തിനെ നാടറിഞ്ഞു. എ.കെ.ജി.യുടെ അതുല്യമായ സമര - സംഘാടന ശേഷി പാർടിയെ ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിലേക്കാണ് നയിച്ചത്.
ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യദിനത്തിൽ എ.കെ.ജി. ജയിലിലായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടനാ ദത്തമായ പൗരാവകാശങ്ങളുടെ സംരക്ഷണത്തിനായി സഖാവ് നടത്തിയ വിഖ്യാതമായ നിയമ പോരാട്ടമാണ് പിന്നീട് എ.കെ. ഗോപാലന്‍ Vs സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന പേരിൽ അറിയപ്പെടുന്നത്. ഭൂരിപക്ഷ വിധി എതിരായതിനാൽ കേസിൽ എ.കെ.ജി. പരാജയപ്പെട്ടുവെങ്കിലും അന്നത്തെ ന്യൂനപക്ഷ വിധി ശരിയായിരുന്നുവെന്ന് സുപ്രീംകോടതി പിന്നീട് അംഗീകരിച്ചു.
ഒന്നാം ലോകസഭയിൽ ഏറ്റവും വലിയ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായിരുന്ന എ.കെ.ജി. 1977 വരെ സഭയിലെ പ്രതിപക്ഷത്തിന്റെ ഉജ്ജ്വല വക്താവായി പാർലമെന്ററി രംഗത്തു നിറഞ്ഞു നിന്നു. ഭരണഘടനയെ നോക്കുകുത്തിയാക്കിയ അടിയന്തരാവസ്ഥക്കെതിരെ ഉറച്ച ഭാഷയിൽ ലോകസഭയിൽ പ്രസംഗിച്ച അദ്ദേഹം ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ പാർലമെന്റിനെ സമരവേദിയാക്കി.
എ.കെ.ജി.യുടെ മരിക്കാത്ത ഓർമ്മകൾക്ക് 48 വർഷം തികയുന്ന ദിവസമാണ് ലോകസഭ മണ്ഡല പുനർനിർണയ വിഷയത്തിൽ ചെന്നൈയിൽ ജോയിന്റ് ആക്ഷൻ കമ്മിറ്റി യോഗം ചേരുന്നത്. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ എ.കെ.ജി. നടത്തിയ പോരാട്ടങ്ങൾ ഇന്ത്യയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. രാജ്യത്തിന്റെ ഫെഡറലിസവും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാൻ നാം നടത്തുന്ന പോരാട്ടങ്ങൾക്ക് സഖാവ് എ.കെ.ജി.യുടെ സ്മരണ കരുത്തു പകരും.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.