കേരളം ഇതുവരെ നേരിടാത്ത അത്ര വ്യാപ്തിയുള്ള പ്രകൃതിദുരന്തമാണ് വയനാട്ടിലുണ്ടായത്. രണ്ട് ഉരുൾപൊട്ടലുകളിലായി ചൂരൽമലയിലെയും മുണ്ടക്കൈയിലെയും അട്ടമലയിലെയും പുഞ്ചിരിമട്ടത്തെയും ജനവാസകേന്ദ്രങ്ങൾ ചരിത്രത്തിന്റെ ഭാഗമായി. ഉറ്റവരും കിടപ്പാടവും ജീവിതോപാധികളും നഷ്ടമായവർക്ക് എന്തെല്ലാം പകരം നൽകിയാലും മതിയാകില്ല. എന്നിരിക്കിലും അതിജീവിതരുടെ പുനരധിവാസം അതിവേഗം പൂർത്തീകരിക്കുമെന്ന സർക്കാർ വാഗ്ദാനം യാഥാർഥ്യത്തിലേക്ക് അടുക്കുന്നതിൻ്റെ ആദ്യ ചുവട് ഇതിനോടകം പൂർത്തിയായികഴിഞ്ഞു. എൽസ്റ്റൺ എസ്റ്റേറ്റിൽ തയ്യാറാവുന്ന ടൗൺഷിപ്പിൽ നിർമ്മിക്കുന്ന മാതൃകാ വീടിന്റെ വാർപ്പ് പൂർത്തിയായി. മുണ്ടക്കൈ - ചൂരൽമല ദുരന്ത അതിജീവിതർക്കായി കൽപ്പറ്റയിലെ എസ്റ്റേറ്റിൽ കണ്ടെത്തിയ 64 ഹെക്ടർ ഭൂമിയിൽ തയ്യാറാകുന്ന ടൗൺഷിപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അഞ്ച് സോണുകളായി തിരിച്ചാണ് നിർമ്മാണം നടക്കുന്നത്. എന്നാൽ ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു ദുരന്തമുഖത്ത്, അതിൽ പെട്ടവർക്ക് ആശ്വാസം നൽകുന്നതിനു പകരം സംസ്ഥാന സർക്കാരിൽ കുറ്റം കണ്ടെത്താൻ ഉറക്കമിളച്ചു പ്രവർത്തിക്കുന്ന, മുറിവിൽ മുളകു പുരട്ടുന്ന കേന്ദ്രസർക്കാരിനെയാണ് ഇവിടെ കാണുന്നത്. വയനാട് ദുരന്തത്തിൽ കേരളത്തോട് കേന്ദ്രസർക്കാർ തുടരുന്ന ഈ കടുത്ത അവഗണനയ്ക്കെതിരെയും വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുന്ന യുഡിഎഫ് നിലപാടിനെതിരെയും സിപിഐ എം സംഘടിപ്പിക്കുന്ന വയനാട് മാർച്ചിന് തുടക്കമായി.പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ജാഥാ ക്യാപ്റ്റൻ സ. കെ റഫീഖിന് പതാക കൈമാറി. സഹജീവി സ്നേഹമില്ലാത്ത, വിദ്വേഷത്തിന്റെ വിത്തുമാത്രം പാകുന്ന കേരളവിരുദ്ധ ശക്തികളെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സർവോപരി മനുഷ്യത്വത്തിന്റെയും കൊടി ഉയർത്തി പുരോഗമന ജനാധിപത്യ മതനിരപേക്ഷ കേരളം അതിജീവിക്കും.
