ഇന്നു സഖാവ് ഇ കെ നായനാരുടെ സ്മരണ ദിനം. മലയാളികളുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ രാഷ്ട്രീയ നായകൻ, കേരളത്തെ ഉഴുതുമറിച്ച കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി, നവകേരളത്തിന് അടിത്തറ പാകിയ ക്രാന്തദർശിയായ ഭരണാധികാരി, നമ്മുടെ നാടിന്റെ ജനാധിപത്യ മതേതര സംസ്കാരത്തിന്റെ കാവൽക്കാരൻ തുടങ്ങി സഖാവ് നായനാർക്കായി ചരിത്രം രേഖപ്പെടുത്തിയ വിശേഷണങ്ങൾ അനവധിയാണ്. ജീവിത നിലവാര സൂചികകളിലെ പ്രഥമസ്ഥാനങ്ങൾ മുതൽ ഇന്ന് അതിദ്രുതം കേരളം കൈവരിച്ചുകൊണ്ടിരിക്കുന്ന വികസനത്തിന്റേയും വളർച്ചയുടേയും ഓരോ നാഴികക്കല്ലിലും അദ്ദേഹത്തിന്റെ മുദ്ര പതിഞ്ഞിട്ടുണ്ട്.
സ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ നായനാർ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി. തന്റെ ഇരുപതാമത്തെ വയസ്സിലാണ് സഖാവ് കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗമാകുന്നത്. തുടർന്ന് കർഷകരുടേയും തൊഴിലാളികളുടേയും സമരങ്ങളിലെ നേതൃസാന്നിധ്യമായി അദ്ദേഹം മാറി. കയ്യൂരും മൊറാഴയും ഉൾപ്പെടെ വിപ്ലവസ്മരണകൾ തുടിക്കുന്ന പോരാട്ടങ്ങളുടെ ഭാഗമായി.
പാർടിയുടെ വളർച്ചയിൽ നിസ്തുലമായ പങ്കാണ് നായനാർക്കുള്ളത്. പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാം അചഞ്ചലനായി നിന്നു സഖാക്കൾക്ക് ആത്മധൈര്യം പകരാൻ അദ്ദേഹം മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും ഇടതുപക്ഷത്തിന്റേയും വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിച്ച സഖാവ് നായനാർ വർഗീയ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചു. ജനപ്രതിനിധി എന്ന നിലയ്ക്കും ഭരണാധികാരി എന്ന നിലയ്ക്കും സഖാവ് നൽകിയ സംഭാവനകൾക്ക് നാട് ഇന്നും കടപ്പെട്ടിരിക്കുന്നു.
സഖാവ് നായനാരുടെ ഈ സ്മരണ ദിനത്തിൽ അദ്ദേഹത്തിന്റെ ഉജ്ജ്വലമായ രാഷ്ട്രീയ ജീവിതം നമുക്കു പ്രചോദനമാകട്ടെ. ജനാധിപത്യത്തിനു വെല്ലുവിളിയായി മാറുന്ന വർഗീയ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിരോധമുയർത്താൻ ആ ഓർമ്മകൾ ഊർജ്ജം പകരട്ടെ. സമത്വവും നീതിയും പുലരുന്ന ലോകത്തിനായി പൊരുതാൻ അവ കരുത്തായി മാറട്ടെ. അഭിവാദ്യങ്ങൾ.
