Skip to main content

അടിയന്തരാവസ്ഥ എന്ന ദുരവസ്ഥയുടെ കയ്പ്പേറിയ ഓർമ്മകൾക്ക് 50 വർഷം

ചക്കിട്ടപാറയിൽ അടിയന്തിരാവസ്ഥയ്ക്കെതിരെ ഉജ്ജ്വലമായ പ്രകടനം നടക്കുന്നത് 1975 ആഗസ്റ്റ് 16നായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയുടെ ഫാസിസത്തിനെതിരെ പ്രതിഷേധിച്ച സഖാക്കളെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ അവരുടെ കുടുംബങ്ങളെ സഹായിക്കാൻ ഞങ്ങൾ മുന്നിട്ടിറങ്ങി ഞാൻ അന്ന് പാർടി ലോക്കൽ സെക്രട്ടറിയായിരുന്നു.
ഏറെ വൈകാതെ പേരാമ്പ്ര പാർടി ഓഫീസിലെത്തിയ പൊലീസ് എന്നെ അറസ്റ്റ് ചെയ്തു. 1976 ഫെബ്രുവരി 26നാണ് പൊലീസ് ലോക്കപ്പിലിട്ടത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണവും വെള്ളവുമില്ലാതെ അടിവസ്ത്രം മാത്രം ധരിച്ചുകഴിഞ്ഞ ഒരു ജയിൽവാസകാലമായിരുന്നു പിന്നീട്. ജയിലിനകത്ത് കൊടിയ മർദ്ദനങ്ങൾ നേരിടേണ്ടിവന്നു. ആയിടയ്ക്കാണ് കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണം നടക്കുന്നത്. 1976 ഫെബ്രുവരി 28 ലെ കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണം എന്നെയുള്ളപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തതിനുള്ള പ്രത്യാക്രമണമാണെന്നായിരുന്നു പൊലീസ് ഭാഷ്യം.
കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണം നടന്നത് ടി പി രാമകൃഷ്ണനെ അറസ്റ്റു ചെയ്തതിലുള്ള പ്രത്യാക്രമണമായാണ് എന്ന് തൊഴിലാളികളെക്കൊണ്ട് പറയിപ്പിക്കുന്നതിന് വേണ്ടി മുതുകാട് പ്ലാന്റേഷൻ ക്വാട്ടേഴ്സുകളിൽ നിരന്തരമായ പൊലീസ് റെയിഡായിരുന്നു അക്കാലത്തുണ്ടായിരുന്നത്. ആക്രമണം നടന്നതിന്റെ പിറ്റേന്ന് ഫെബ്രുവരി 29ന് എന്നെയും സഹ തടവുകാരായ നാരായണ മാരാരെയും
കായണ്ണ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി തെളിവെടുത്തു. പിന്നീട് കക്കയം ക്യാമ്പിലേക്ക് മാറ്റി.

പഴയ ഒരു KSEB വർക്ക് ഷെഡിൽ ആയിരുന്നു കക്കയം ക്യാമ്പ്. തുരുമ്പെടുത്തൊലിക്കുന്ന പഴയ ഒരു ഇരുമ്പു പൈപ്പിലൂടെ വല്ലപ്പോഴും വരുന്ന വൃത്തികെട്ട വെള്ളം കൊണ്ടാണ് പലപ്പോഴും ഞങ്ങൾ ദാഹം ശമിപ്പിച്ചിരുന്നത്.
സ്റ്റേഷന് പുറത്ത് കെട്ടിയ ടെന്റിൽ വെച്ചാണ് അന്ന് പൊലീസുകാർ ചോദ്യം ചെയ്തത്. പൊട്ടിവീണ പെട്രോമാക്സിന്റെ അവശിഷ്ട്ടങ്ങളും ചിതറിത്തെറിച്ച കുറെ ഫയലുകളും കടലാസുകളും അവിടവിടെയായി ഉണ്ടായിരുന്ന ആ ടെന്റിൽ ജയറാം പടിക്കൽ, ലക്ഷ്മണ, പുലിക്കോടൻ നാരായണൻ തുടങ്ങിയവരൊക്കെയാണ് അതിക്രൂരമായ ചോദ്യം ചെയ്യലിന് നേതൃത്വം നൽകിയിരുന്നത്. പ്ലാന്റേഷൻ ലേബർ യൂണിയൻ സെക്രട്ടറിയായ എന്നെയും ആർ രവീന്ദ്രനെയും ആണ് പൊലീസ് അതിഭീകരമായി തല്ലിയൊതുക്കിയത്.

തുടർച്ചയായ മർദ്ദനങ്ങൾക്ക് ശേഷം രത്നവേലു എന്ന പൊലീസുകാരൻ കക്കയം ക്യാമ്പിൽവെച്ച് എന്നെ ജയിൽ മുറിയിലെ ചുമരിനോട് കുനിച്ചുനിർത്തി നട്ടെല്ല് ലാക്കാക്കി കരിക്കിൻ തൊണ്ടുകൊണ്ട് എറിഞ്ഞുവീഴ്ത്തുകയായിരുന്നു. ബോധരഹിതനായി ഞാൻ നിലത്തുവീണു.
പൊലീസ് മർദ്ദനം മൂലം എനിക്ക് പുറത്തെയും നെഞ്ചിലെയും നീർക്കെട്ട് ക്രമാതീതമാവുകയും ചെയ്തു. ആരോഗ്യസ്ഥിതി അത്യധികം മോശമായതിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്കുശേഷം എന്നെ പേരാമ്പ്ര ലോക്കപ്പിലേക്ക് കൊണ്ടുവന്നു.

കക്കയം ക്യാമ്പിൽ നിന്നും എന്നെയും മറ്റുസഖാക്കളെയും പേരാമ്പ്ര ലോക്കപ്പിലേക്ക് മാറ്റിയ സമയത്ത് രാവിലെയും ഉച്ചയ്ക്കും ഞങ്ങൾക്ക് ചായയും കടിയും കൊണ്ടുതന്നത് കൽപ്പത്തൂരിന്റെ അനശ്വര രക്തസാക്ഷി സഖാവ് ചോയിയുടെ അനിയൻ കുഞ്ഞിക്കണ്ണേട്ടന്റെ ഹോട്ടലിൽ നിന്നായിരുന്നു. പേരാമ്പ്രയിലെ പാർടി നേതാവ് കണ്ണൻ മാഷ് പറഞ്ഞതനുസരിച്ചാണ് കുഞ്ഞിക്കണ്ണേട്ടൻ നേന്ത്രപ്പഴം നിറച്ചതിനകത്ത് മർമ്മാണി ഗുളിക തിരുകിക്കയറ്റി ഞങ്ങൾക്ക് തന്നത്. കക്കയം ക്യാമ്പിലെ പൊലീസ് ക്രൂരതയിൽ നീർക്കെട്ടിന്റെയും മറ്റും കലശലായ അവശതകൾ ഉണ്ടായ എനിക്ക് സഹതടവുകാർ മർമ്മാണി ഗുളിക കലക്കിപ്പുരട്ടി നൽകുകയായിരുന്നു.
രാത്രി വൈകിയ വേളകളിൽ പൊലീസുകാർ കാണാതെ മർമ്മാണിഗുളിക വെള്ളം ചേർത്ത് എന്റെ ശരീരമാസകലം തടവി ലോക്കപ്പിലെ പ്രിയ സഖാക്കൾ. അടിയന്തരാവസ്ഥ എന്ന ദുരവസ്ഥയുടെ കയ്പ്പേറിയ ഓർമ്മകൾക്ക് 50 വർഷം.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.