Skip to main content

മലയാള സാംസ്കാരിക ലോകത്തെ സർവാദരണീയ ശബ്ദം പ്രൊഫ.എം കെ സാനുമാഷിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നു

മലയാള സാംസ്കാരിക ലോകത്തെ സർവാദരണീയ ശബ്ദം പ്രൊഫ.എം കെ സാനുമാഷിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നു. അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായി നിറഞ്ഞുനിന്ന വ്യക്തിത്വത്തെയാണ് സാനുമാഷിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നത്. ഇടതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച് നവോത്ഥാന ചിന്തകൾ കേരളത്തിന് പകർന്നുനൽകാൻ അദ്ദേഹം എക്കാലവും ശ്രദ്ധപുലർത്തി. എക്കാലത്തെയും മികച്ച പ്രാസംഗികരിൽ ഒരാളെക്കൂടിയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും പുരോഗമന ആശയങ്ങളുടെയും അദ്ദേഹം നമുക്ക് വെളിച്ചമേകി. തലമുറകളെ പ്രചോദിപ്പിക്കുന്ന വാക്കുകളും ചിന്തകളും പകർന്നുനൽകിയാണ് അദ്ദേഹത്തിന്റെ മടക്കം.

അധ്യാപകൻ, വാഗ്മി, ജീവചരിത്രകാരൻ, നിരൂപകൻ, പത്ര, സാമൂഹ്യ, മനുഷ്യാവകാശ പ്രവർത്തകൻ തുടങ്ങി അദ്ദേഹം വ്യക്തിമുദ്ര പതിപ്പിക്കാത്ത മേഖലകൾ ചുരുക്കമാണ്. ആഴമേറിയ ചിന്തകളാൽ സമൃദ്ധമായ നിരവധി പുസ്തകങ്ങളും മലയാളത്തിന് സമ്മാനിച്ചു. എംഎൽഎയെന്ന നിലയിൽ മികച്ച ജനപ്രതിനിധിയായും പേരെടുത്തു. ജീവിത്തിന്റെ അവസാന നാളുകളിൽപ്പോലും ആരോഗ്യപരമായ അവശതകൾ അവഗണിച്ചും അദ്ദേഹം സാംസ്കാരിക വേദികളിൽ സജീവമായി.

വാർധക്യത്തെ ബ‍ൗദ്ധിക ഇടപെടലുകളാൽ നിത്യയ‍ൗവനമാക്കാൻ സാധിച്ച അപൂർവം വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ സാനുമാഷെ തേടിയെത്തിയത് അർഹതയ്ക്കുള്ള അംഗീകാരമായിരുന്നു. അറിവിന്റെ ഉന്നത ഗോപുരമായി വിളങ്ങുമ്പോഴും ലളിത ജീവിതം നയിക്കാനും അദ്ദേഹത്തിന് സാധിച്ചു.

സാനുമാഷെ അടുത്തറിയാനും വേദികൾ പങ്കിടാനും നിരവധി അവസരമുണ്ടായിട്ടുണ്ട്. നവോത്ഥാന മൂല്യങ്ങളെ മുറുകെപ്പിടിച്ച് മുന്നോട്ട് പോകാൻ ആത്മധൈര്യം പകരുന്നതായിരുന്നു ഓരോകൂടിക്കാഴ്ചയും. വർഗീയതയ്ക്കും വിഭജന രാഷ്ട്രീയ നിലപാടുകൾക്കും എതിരെ അതിശക്തമായ നിലപാടുകളാണ് സാനുമാഷ് എക്കാലവും സ്വീകരിച്ചത്.
അദ്ദേഹത്തിന്റെ വേർപാട് സാംസ്കാരിക കേരളത്തിൽ സൃഷ്ടിക്കുന്ന ശൂന്യത വലുതാണ്. മുന്നോട്ടുള്ള പാതയിൽ സാനുമാഷ് പകർന്നുനൽകിയ നവോത്ഥാന മൂല്യങ്ങളും പുരോഗമനാശയങ്ങളും മുറുകെപ്പിടിക്കാൻ നമുക്കാകണം.

സാനുമാഷിന്റെ നിര്യാണത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന എല്ലാവരുടെയും ദുഃഖത്തിൽ ഒപ്പം ചേരുന്നു. ആദരാഞ്ജലി
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.