Skip to main content

രാജ്യം നടുങ്ങിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിലെ ദുരന്തബാധിതരോട് ക്രൂരത തുടർന്ന് കേന്ദ്രസർക്കാർ

രാജ്യം നടുങ്ങിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിലെ ദുരന്തബാധിതരോട് ക്രൂരത തുടർന്ന് കേന്ദ്രസർക്കാർ. ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ കേന്ദ്രസർക്കാർ എഴുതിത്തള്ളില്ല. വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് ന്യായീകരിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. വായ്പ എഴുതിത്തള്ളുന്നതിൽ നിലപാട് അറിയിക്കണമെന്ന് കോടതി കേന്ദ്രസർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.

വായ്പ ഇളവ് നൽകുന്നതിനുള്ള ദുരന്തനിവാരണ നിയമത്തിലെ അനുബന്ധവകുപ്പ് 2025 മാർച്ചിൽ ഭേദഗതി ചെയ്‌തെന്നും അതിനാൽ എഴുതിത്തള്ളൽ സാധ്യമല്ലെന്നുമാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. തീരുമാനം എടുക്കണ്ടത് ബാങ്കുകളാണ്. ബാങ്കുകളുടെ ആഭ്യന്തര തീരുമാനങ്ങളില്‍ ഇടപെടാനാകില്ലെന്നും കേന്ദ്രം അറിയിച്ചു.

വായ്പ എഴുതിത്തള്ളാനുള്ള അധികാരം ദുരന്തനിവാരണ അതോറിറ്റിക്ക് നൽകുന്ന ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് കേന്ദ്രസർക്കാർ എടുത്തുകളഞ്ഞിരുന്നു. എന്നാൽ വിവേചനാധികാരം ഉപയോ​ഗിച്ച് ദുരന്തബാധിതരെ സഹായിച്ചുകൂടേ എന്നും, വായ്പ എഴുതിത്തള്ളുന്നതിൽ മാനുഷിക പരിഗണന കാട്ടണമെന്നും ഹൈക്കോടതി കേന്ദ്രത്തോട് നേരത്തെ അഭ്യർഥിച്ചിരുന്നു. എന്നാൽ ഇതൊന്നും കേന്ദ്രസർക്കാർ മുഖവിലയ്ക്കെടുത്തില്ല.

ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളിയ കേരള ബാങ്കിനെ മാതൃകയാക്കണമെന്ന് കോടതി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. 207 പേരുടെ 3.85 കോടി രൂപയുടെ വായ്‌പയാണ്‌ കേരള ബാങ്ക്‌ എഴുതിത്തള്ളിയത്‌.

മുന്നൂറോളം മരിച്ച ദുരന്തത്തിന്റെ ഇരകളുടെ പുനരധിവാസത്തിന്‌ തുച്ഛമായ തുക മാത്രം അനുവദിച്ച് കഴിഞ്ഞ ദിവസം കേരളത്തോടുള്ള അവ​ഗണന കടുപ്പിച്ചിരുന്നു കേന്ദ്രസർക്കാർ. 2162.05 കോടി രൂപ സംസ്ഥാനം ആവശ്യപ്പെട്ടപ്പോൾ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി 14 മാസത്തിനുശേഷം അനുവദിച്ചത്‌ 260.56 കോടി രൂപമാത്രമാണ്. ബിജെപി ഭരിക്കുന്ന അസമിന്‌ വിവിധ ഇനങ്ങളിലായി 2160 കോടി രൂപയാണ്‌ അനുവദിച്ചത്‌. ദുരന്ത ആഘാത ലഘൂകരണ, പുനരുദ്ധാരണ, പുനർനിർമാണ പദ്ധതികൾക്കായി അസം, കേരളം, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ, ഛത്തീസ്ഗഡ്‌, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കായി 4645.60 കോടി രൂപയാണ്‌ അനുവദിച്ചത്‌.

2024 ജൂലൈ 29 അർധരാത്രിയാണ്‌ മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകൾ ഉൾപ്പെടുന്ന മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ ഉരുൾപൊട്ടലിൽ ഇല്ലാതായത്‌.

കൂടുതൽ ലേഖനങ്ങൾ

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.