Skip to main content

സ. സുശീല ഗോപാലൻ ദിനം, സ. എ കണാരൻ ദിനം

സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നത നേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സുശീല ഗോപാലൻ അന്തരിച്ചിട്ട് 22 വർഷവും എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 19 വർഷവുമാകുന്നു. പുന്നപ്ര– വയലാറിന്റെ സമരപാരമ്പര്യം ഉൾക്കൊണ്ട് കമ്യൂണിസ്റ്റ് പാർടിയിലേക്കു വന്ന സുശീല 18-ാം വയസ്സിൽ പാർടി അംഗമായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയറ്റംഗം എന്നീ നിലകളിൽ പ്രവർത്തിക്കവെയാണ് അന്തരിച്ചത്. വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ട സി കെ കുമാരപ്പണിക്കരുടെയും ചേർത്തല താലൂക്കിലെ ആദ്യകാല തൊഴിലാളിനേതാവ് സി കെ കരുണാകരപ്പണിക്കരുടെയും അനന്തരവളായ സുശീല ഐതിഹാസികമായ പുന്നപ്ര– വയലാറിന്റെ സമരകാഹളം സ്വന്തം ഹൃദയതാളമാക്കി. എകെജിയുമായി ഉണ്ടായ അടുപ്പം വിപ്ലവപ്രവർത്തനത്തിന്റെ തീക്ഷ്ണത വർധിപ്പിച്ചു. തുടർന്നുള്ള ദാമ്പത്യബന്ധമാകട്ടെ തൊഴിലാളിവർഗത്തിന്റെ മുന്നണിപ്പോരാളിയെന്ന നിലയിലെ സ്വതന്ത്രവ്യക്തിത്വമാക്കി വളർത്തുകയും ചെയ്‌തു.

സ്‌ത്രീകൾക്ക് തുല്യപദവി ലഭിക്കുന്നതിന് സുശീല നടത്തിയ അനേകം പ്രക്ഷോഭങ്ങളും പ്രവർത്തനങ്ങളും ദേശീയശ്രദ്ധ നേടി. ജനാധിപത്യ മഹിളാ പ്രസ്ഥാനത്തിന്റെ ശക്തിയും ശബ്ദവും അവരിലൂടെ പാർലമെന്റിൽ പ്രതിധ്വനിച്ചു. ഭരണതലത്തിലും സ്വന്തം പാടവം തെളിയിച്ചു. ലോക്‌സഭാംഗം, വ്യവസായമന്ത്രി എന്നീ നിലകളിലും ശോഭിച്ചു. പത്തുവർഷം ലോക്‌സഭാംഗമായിരുന്ന അവർ, ജനകീയപ്രശ്നങ്ങൾ പാർലമെന്റിൽ എത്തിക്കുന്നതിൽ എന്നും മുന്നിലായിരുന്നു. 1996ലെ നായനാർ മന്ത്രിസഭയിൽ അംഗമായിരിക്കെ സുശീല ഗോപാലൻ തൊഴിലാളി, മഹിളാ രംഗങ്ങളിലാണ് സജീവശ്രദ്ധ ചെലുത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചു. 1971ൽ കയർ വർക്കേഴ്സ് സെന്റർ രൂപീകരിച്ചതുമുതൽ മരണംവരെ പ്രസിഡന്റായിരുന്നു. മഹിളാ അസോസിയേഷന്റെ അഖിലേന്ത്യ നേതൃത്വത്തിലിരുന്ന അവർ, കശ്മീർ മുതൽ കന്യാകുമാരിവരെയുള്ള എല്ലാ പ്രദേശത്തും പ്രവർത്തകരുമായി അടുപ്പം കാത്തുസൂക്ഷിച്ചു.

അധ്വാനിക്കുന്ന കർഷകത്തൊഴിലാളികൾക്കുവേണ്ടി വിശ്രമമില്ലാതെ പോരാടി, അവരുടെ പ്രിയങ്കരനായ നേതാവായി ഉയർന്ന കമ്യൂണിസ്റ്റാണ് എ കണാരൻ. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരിക്കെയാണ് അന്തരിച്ചത്. അധഃസ്ഥിത ജനവിഭാഗങ്ങൾക്കായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു സഖാവിന്റേത്. പാർലമെന്റേറിയൻ എന്നനിലയിലും മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവച്ചു. ഔപചാരികതകളില്ലാതെ എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയ സഖാവ് അനീതിക്കെതിരെ അനന്യമായ കാർക്കശ്യം പുലർത്തി. കർഷകത്തൊഴിലാളികളുടെ ജീവിതത്തിൽ സാരമായ മാറ്റമുണ്ടാക്കിയ നിരവധി പ്രക്ഷോഭ പരമ്പരകളാണ് അദ്ദേഹം നയിച്ചത്. പൊതുപ്രവർത്തനത്തിനിടയിൽ കടുത്ത ആക്രമണങ്ങളെ നേരിടേണ്ടി വന്നു. ജൻമിത്തത്തിനും നാടുവാഴിത്തത്തിന്റെ ദുഷ്പ്രവണതകൾക്കുമെതിരായി ഇതിഹാസതുല്യമായ പോരാട്ടമാണ് എ കണാരൻ നയിച്ചത്.

കർഷകത്തൊഴിലാളികൾക്ക് മനുഷ്യരായി ജീവിക്കാനുള്ള അവകാശം സ്ഥാപിക്കാനായിരുന്നു ആ ജീവിതത്തിലെ നല്ലൊരു ഭാഗവും മാറ്റിവച്ചത്. ആദിവാസി ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിലും അദ്ദേഹം കാണിച്ച അർപ്പണബോധം പുത്തൻ തലമുറയ്ക്ക് വലിയ പാഠംതന്നെ. കർഷകത്തൊഴിലാളിക്ക് അവകാശപ്പോരാട്ടത്തിലേക്ക് കുതിക്കാനുള്ള ഊർജവും ആവേശവും പകർന്ന എ കണാരൻ അടിസ്ഥാന ജനവിഭാഗത്തിന്റെ വികാരംതന്നെയായിരുന്നു. പോരാട്ടപാതകളിൽ എന്നും ഊർജമായിരുന്നു ഇരുനേതാക്കളും. ഭരണഘടനാ പദവി വഹിക്കുന്ന ഗവർണർപോലും സംസ്ഥാനത്തിനും സർക്കാരിനുമെതിരെ നടത്തുന്ന കടന്നാക്രമണങ്ങളെയും ബിജെപിയും യുഡിഎഫും നടത്തുന്ന അപവാദപ്രചാരണങ്ങളെയുമെല്ലാം പ്രതിരോധിക്കാൻ കരുത്തുപകരുന്നതാണ് സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ.
 

കൂടുതൽ ലേഖനങ്ങൾ

എല്‍ഡിഎഫിന്‍റെ അടിത്തറയാകെ തകര്‍ന്നു പോയി എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എൽഡിഎഫിനെതിരായി വർ​ഗീയ ശക്തികളും യുഡിഎഫും ഒന്നിച്ച് നിൽക്കുന്ന കാഴ്ച്ചയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷമുള്ള പ്രഥമ പരിശോധനയില്‍ തന്നെ വര്‍​ഗീയ ശക്തികള്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യോജിച്ച്‌ നിന്നിട്ടുണ്ട്‌ എന്ന് കാണാം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും

സ. പിണറായി വിജയൻ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും.

തദ്ദേശ തെരഞ്ഞെടുപ്പ്; തിരിച്ചടികളെ അതിജീവിച്ച്‌ തിരുത്തി മുന്നേറിയ ചരിത്രം ഇടതുപക്ഷത്തിനുണ്ട്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടികളാണ് ഉണ്ടായിരിക്കുത്. അവ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. ഇതിനുമുമ്പും തിരുത്തലുകള്‍ വരുത്തിക്കൊണ്ടാണ്‌ തിരിച്ചടികളെ അതിജീവിച്ച്‌ ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച്‌ എല്‍ഡിഎഫ്‌ മുന്നോട്ടുപോയിട്ടുള്ളത്‌.

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു

സ. ടി പി രാമകൃഷ്‌ണൻ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തത്ര വിധമാണ് വികസനം നടന്നത്.