Skip to main content

നാടെങ്ങും വികസന വിപ്ലവം

പുതിയ ഒരു വർഷത്തിലേക്ക് നമ്മൾ കടക്കുകയാണ്. ഓരോ പുതിയ വർഷവും കഴിഞ്ഞുപോയ വർഷത്തിലേക്കു തിരിഞ്ഞുനോക്കാനും അതിൽനിന്ന് ആർജിച്ച അറിവുകളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിൽ വരുന്ന വർഷം എപ്രകാരമായിരിക്കണമെന്ന് തീരുമാനിക്കാനുമുള്ള അവസരമാണ്. കേരളത്തെയും കേരളീയരെയും സംബന്ധിച്ചിടത്തോളം നവകേരള സൃഷ്ടി കൂടുതൽ ഊർജിതമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രതിജ്ഞയെടുക്കാനുള്ള ഘട്ടമാണ് ഈ പുതുവത്സര പിറവി.

പലനിലകളിൽ കേരളം വലിയ നേട്ടങ്ങൾ കൊയ്ത വർഷമാണ് കടന്നുപോകുന്നത്. രാജ്യത്തെ ആദ്യത്തെ വാട്ടർമെട്രോയും ഡിജിറ്റൽ സയൻസ് പാർക്കും നമ്മൾ യാഥാർഥ്യമാക്കിയത് കഴിഞ്ഞ വർഷമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ഷിപ്പിങ് ടെർമിനലാകാൻ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം ആരംഭിച്ചത് കഴിഞ്ഞ വർഷമാണ്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ജിഎസ്ഡിപി നിരക്കിലേക്കും പ്രതിശീർഷ വരുമാന നിരക്കിലേക്കും നമ്മൾ എത്തിയത് കഴിഞ്ഞ വർഷമാണ്.

വലിയ സാമ്പത്തികവളർച്ച കൈവരിക്കുമ്പോഴും അതിദാരിദ്ര്യനിർമാർജനത്തിനുള്ള പ്രത്യേക പദ്ധതിയുടെ ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കിക്കൊണ്ട് സാധാരണക്കാരോടും പാവപ്പെട്ടവരോടുമൊപ്പമാണ് കേരളം എന്നു വ്യക്തമാക്കിയ വർഷത്തിനാണ് അവസാനമായിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും കൂടുതൽ പട്ടയങ്ങൾ, വീടുകൾ, ക്ഷേമ പെൻഷനുകൾ എന്നിവ വിതരണം ചെയ്യപ്പെട്ട വർഷമാണ് കടന്നുപോയിരിക്കുന്നത്. കഴിഞ്ഞ വർഷംതന്നെയാണ് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ, ആരോഗ്യ, സേവന രംഗങ്ങളുള്ള സംസ്ഥാനമായി നമ്മൾ വിലയിരുത്തപ്പെട്ടത്. മികച്ച ക്രമസമാധാനനില, വർഗീയ സംഘർഷങ്ങളുടെ അഭാവം, ഏറ്റവും കുറഞ്ഞ അഴിമതി എന്നീ കാരണങ്ങൾകൊണ്ടും കേരളം രാജ്യത്തിനാകെ മാതൃകയായി നിലകൊണ്ട വർഷമാണ് കടന്നുപോയിരിക്കുന്നത്.

ഇന്ത്യയിലെ മികച്ച തൊഴിൽസേനയുള്ളതും തൊഴിൽസാഹചര്യമുള്ളതും തൊഴിലിനായി ഇന്ത്യയിലെ ചെറുപ്പക്കാർ ഏറ്റവുമധികം താൽപ്പര്യപ്പെടുന്നതുമായ ഇടമായി കേരളം വിലയിരുത്തപ്പെട്ടതും കഴിഞ്ഞ വർഷമാണ്. ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള താലൂക്കുതല അദാലത്തുകളും വികസന -ക്ഷേമ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താനുള്ള മേഖലാതല അവലോകന യോഗങ്ങളും നടത്തപ്പെട്ടത് കഴിഞ്ഞ വർഷമാണ്. കേരളത്തിന്റെ നേട്ടങ്ങൾ ലോകവുമായി പങ്കുവയ്‌ക്കാനും ലോകത്തിൽനിന്ന് കേരളത്തിനു പഠിക്കാനുമായി നടത്തപ്പെട്ട കേരളീയം മഹോത്സവം, ജനങ്ങളുമായി സംവദിക്കാനായി സംസ്ഥാന മന്ത്രിസഭ ഒന്നടങ്കം ഈ നാടിന്റെ എല്ലാ മുക്കിലും മൂലയിലും ചെന്നെത്തുന്ന നവകേരള സദസ്സ് തുടങ്ങിയവ നടത്തപ്പെട്ടതും കഴിഞ്ഞ വർഷമാണ്.

അത്തരം മുൻകൈകളിലൂടെ ഭരണനിർവഹണത്തെ കൂടുതൽ ജനകീയവും കാര്യക്ഷമവും ആക്കാൻ കഴിയുമെന്ന്‌ കേരളം രാജ്യത്തിനാകെ കാട്ടിക്കൊടുത്ത വർഷമാണ് കടന്നുപോയിരിക്കുന്നത്. എന്നാൽ, ഇവയുടെയൊക്കെ നടുവിലും വലിയ വെല്ലുവിളികളെ നമുക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. മുൻവർഷങ്ങളിൽ പ്രകൃതിയാണ് വെല്ലുവിളികൾ ഉയർത്തിയതെങ്കിൽ കഴിഞ്ഞ വർഷം നമ്മൾ നേരിടേണ്ടി വന്നത് പ്രധാനമായും മനുഷ്യനിർമിതമായ വെല്ലുവിളികൾ ആയിരുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകൾ നിയമമാകാതെ ഇരിക്കാനായി പിടിച്ചുവയ്‌ക്കപ്പെടുന്നതും സംസ്ഥാനത്തെ സർവകലാശാലകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവയുമായി ആലോചിക്കാതെ തീരുമാനങ്ങൾ എടുക്കപ്പെടുന്നതും എല്ലാം അതിന്റെ ഭാഗമാണ്.

അവയുടെ ഇടയിൽനിന്ന് കേരളത്തെ വിടുവിക്കാൻ ശ്രമിക്കുമ്പോൾത്തന്നെ ആ പ്രക്രിയയിൽ ഇന്ത്യയുടെ ഭരണഘടനാപരമായ സവിശേഷതയായ ഫെഡറൽ ഘടനയെ സംരക്ഷിക്കാനും നമ്മൾ മുന്നിട്ടിറങ്ങി. അതിന്റെ ദൃഷ്ടാന്തമാണ് ഭരണഘടനയുടെ 131-ാം അനുച്ഛേദപ്രകാരം കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജി. ഭരണഘടനാ സ്ഥാപനങ്ങളിലിരിക്കുന്നവർ അവർ ചുമതലയിലിരിക്കുന്ന നാടിനോടും ജനങ്ങളോടും ഉത്തരവാദിത്വമുള്ളവരായിരിക്കണം എന്ന സമീപനവും നമ്മൾ മുന്നോട്ടുവച്ചു. ഇത്തരത്തിൽ ജനാധിപത്യ സംവിധാനത്തെ ശാക്തീകരിക്കുന്നതും അവ ആത്യന്തികമായി ജനങ്ങളോട് ഉത്തരവാദിത്വപ്പെട്ടിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതുമായ നടപടികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. പുതിയ സഹസ്രാബ്ദത്തിനു ചേരുന്ന നവകേരളവും വിജ്ഞാന സമ്പദ്ഘടനയും വിജ്ഞാനസമൂഹവും -ഇതാണു നമ്മുടെ ലക്ഷ്യം. പുതുവത്സരത്തിന്റെ വരവ് പ്രതീക്ഷയുടെ പുതിയ പ്രകാശകിരണങ്ങൾ പകർന്നു നൽകുന്നുണ്ട്. ഇക്കാലമത്രയും മുറുകെപ്പിടിച്ച മാനുഷിക മൂല്യങ്ങൾക്ക്‌ കരുത്തും തെളിമയും പകർന്നുകൊണ്ട് സ്‌നേഹസുന്ദരമായ പാതയിലൂടെ മാനവികതയെ തെളിച്ചുകൊണ്ട് ഈ പുതുവത്സരത്തിൽ നമുക്ക് നവകേരളം കെട്ടിപ്പടുക്കുന്നതിൽ കേന്ദ്രീകരിക്കാം. നവ വിജ്ഞാന ഘടന, വിജ്ഞാനാധിഷ്ഠിത നവ സമ്പദ്ഘടന ഇവ യാഥാർഥ്യമാക്കാൻ പുനർസമർപ്പിക്കാം. ഭേദചിന്തകൾക്കതീതമായ മാനുഷികസത്തയെ ഉയർത്തിപ്പിടിക്കുന്ന കാലത്തിന്റെ തുടർച്ചയാകട്ടെ 2024. എല്ലാ കേരളീയർക്കും ഐശ്വര്യപൂർണമായ പുതുവത്സരം ആശംസിക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.