Skip to main content

കേരള മാതൃക പിന്തുടർന്ന് വരൾച്ചാ സഹായ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കർണാടക സർക്കാർ കോടതിയിൽ പോയത് ഇലക്ഷൻ സ്റ്റണ്ടാണെന്ന് പ്രതിപക്ഷ നേതാവ് പറയുമോ?

ഗവർണർക്കും രാഷ്ട്രപതിയുടെ ഓഫീസിനുമെതിരെ കേരളം കോടതിയിൽ പോയത് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് കണ്ടു. ദീർഘകാലമായി ഇതെല്ലാം പെൻറിങ്ങിലായിരുന്നിട്ടും ഇപ്പോൾ കോടതിയിൽ പോയത് കേന്ദ്രത്തിനെതിരെ നിൽക്കുന്നുവെന്നു കാണിക്കാനാണെന്നും പരിഹാസത്തോടെ പറയുകയും ചെയ്തു. യഥാർത്ഥത്തിൽ വസ്തുതയുമായി പുലബന്ധമില്ലാത്തതാണ് അദ്ദേഹത്തിന്റെ അഭിപ്രായം..
കേരള നിയമസഭ പാസാക്കിയ 8 ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവച്ചതിനെതിരെ ഇപ്പോഴല്ല സംസ്ഥാനം കോടതിയെ സമീപിച്ചത്, 2023 നവംബർ 11 നാണ്. നവംബർ 29ന് കേസ് പരിഗണിക്കാനിരിക്കെ നവംബർ 28ന് ഗവർണർ ഒരു ബില്ലിൽ ഒപ്പിടുകയും ബാക്കി 7 ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തു. 29ന് കേസ് പരിഗണിച്ചപ്പോൾ സംസ്ഥാന ലിസ്റ്റിലുള്ള ബില്ലുകൾ രാഷ്ട്രപതിക്കയച്ച ഗവർണറുടെ നടപടി ശരിയല്ലെന്ന് കേരളം വാദിച്ചു. ഒപ്പം ഗവർണർ ബില്ലുകളിൽ ഒപ്പിടുന്നതിൽ സമയപരിധി കൊണ്ടുവരണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. ബില്ലിന്മേൽ ഗവർണർ തീരുമാനം എടുത്തതിൽ വേണമെങ്കിൽ കോടതിക്ക് അവസാനിപ്പിക്കാമായിരുന്നെങ്കിലും പ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ ഉന്നത നീതിപിഠം റിട്ട് പെറ്റീഷൻ ഭേദഗതിയോടെ വീണ്ടും ഫയൽ ചെയ്യാനാണ് ആവശ്യപ്പെട്ടത്. കോടതി ആവശ്യപ്പെട്ടതുപ്രകാരം അമെൻ്റ് ചെയ്ത റിട്ട് പെറ്റീഷൻ ഡിസംബറിൽ തന്നെ സമർപ്പിച്ചു. എന്നാൽ, അത് പരിഗണനക്ക് എടുക്കുംമുമ്പ്, 2024 ജനുവരി 29ന് ലോകായുക്ത ബിൽ രാഷ്ട്രപതി ഒപ്പിടുകയും മറ്റു ബില്ലുകൾക്ക് അനുമതി നിഷേധിക്കുകയും ചെയ്തതായുള്ള അറിയിപ്പ് ലഭിച്ചു. ഇതിന് ശേഷം സഹകരണ ബില്ലിനും രാഷ്ട്രപതി അനുമതി നിഷേധിച്ചപ്പോഴാണ് 21/03/2024 കേരളം വീണ്ടും പുതിയ റിട്ട് ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചത്. അതായത് ഇപ്പോഴത്തെ കേസ് ഇപ്പോഴുണ്ടായ പ്രശ്നത്തിലാണ്. രാഷ്ട്രപതി അനുമതി നിഷേധിക്കുന്നതിന് മുന്നേ ഇതൊക്കെ ഗണിച്ചെടുത്ത് കോടതിയിൽ പോകണമെന്നാണോ അദ്ദേഹം പറയുന്നത്?
ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു നിയമസഭ പാസാക്കിയ ഒരു ബിൽ എന്തുകൊണ്ട് അനുമതി നൽകുന്നില്ല എന്നത് അറിയാൻ അദ്ദേഹം പ്രതിപക്ഷനേതാവായ നിയമസഭയ്ക്ക് അവകാശമുണ്ടെന്നാണ് ഞങ്ങൾ കരുതുന്നത്. യഥാർത്ഥത്തിൽ നിയമസഭയുടെ പ്രസക്തിയെ തന്നെ ഇല്ലാതാക്കുന്ന നടപടിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമിപിക്കുമ്പോൾ അതിനൊപ്പം പ്രതിപക്ഷനേതാവുകൂടി കക്ഷിചേരുമെന്നാണ് ഭരണഘടനയെയും നിയമസഭയെയും മാനിക്കുന്നവർ പ്രതീക്ഷിച്ചത്. എന്നാൽ , അദ്ദേഹത്തിന്റെ ഇടതുപക്ഷ വിരുദ്ധത കേരളത്തിനെതിരായ നിലപാടിലെത്തിച്ചുവെന്നതാണ് യാഥാർത്ഥ്യം.
കടമെടുപ്പ് വിഷയം സംസ്ഥാന പരിധിയിൽ വരുന്ന വിഷയമാണെന്നിരിക്കെ ഈ വിഷയത്തിൽ ഫെഡറൽ മൂല്യങ്ങൾക്ക് വിരുദ്ധമായ ഇടപെടൽ നടത്തുന്ന യൂണിയൻ ഗവണ്മെൻ്റിനെതിരെ കേരളം സുപ്രീം കോടതിയിൽ പോയതും 2023ൽ തന്നെയാണ്. പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിലും കേരളം മുന്നേ തന്നെ സുപ്രീം കോടതിയിൽ പോയിട്ടുള്ളതാണ്. ഇപ്പോൾ ചട്ടങ്ങൾ പുറത്തിറക്കിയപ്പോൾ അത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേരളം കോടതിയെ വീണ്ടും സമീപിച്ചു.
വാൽക്കഷ്ണം : കേരള മാതൃക പിന്തുടർന്നുകൊണ്ട് വരൾച്ചാ സഹായ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കർണാടക ഇന്ന് കോടതിയിൽ പോയത് ഇലക്ഷൻ സ്റ്റണ്ടാണെന്ന് കൂടി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് പറയുമോ?
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.