Skip to main content

റിയാസ് മൗലവി കൊലപാതകം, പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കും

2017 മാർച്ച് 20ന് അർദ്ധരാത്രിയാണ് ചൂരി പഴയ ജുമാ മസ്ജിദിനോട് ചേർന്നുള്ള വാസസ്ഥലത്ത് വെച്ച് കുടക്‌ സ്വദേശിയും കാസർകോട്‌ പഴയചൂരി പള്ളിയിലെ മദ്രസാധ്യാപകനുമായിരുന്ന റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ബേക്കൽ കോസ്റ്റൽ സർക്കിൾ ഇൻസ്പെക്ടർ ആണ് ആദ്യം കേസന്വേഷണം നടത്തിയത്. കാസർഗോഡ് പൊലീസ് സ്റ്റേഷനിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അന്ന് തന്നെ കേസന്വേഷണം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ ഏൽപ്പിച്ചു. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്പി ഡോ. ശ്രീനിവാസൻ ഐപിഎസിന്റെ നേതൃത്വത്തിലുളള സംഘമാണ് പിന്നീട് കേസന്വേഷണം നടത്തിയത്.

സംഭവം നടന്ന് 96 മണിക്കൂറുകൾ തികയും മുൻപ് തന്നെ മൂന്ന് പ്രതികളെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അറസ്റ്റിലായ അന്ന് മുതൽ ഏഴു വർഷവും ഏഴു ദിവസവും അവർ വിചാരണ തടവുകാരായി ജയിലിൽ കിടന്നു. പല ഘട്ടത്തിലും ജാമ്യത്തിന് വേണ്ടി ശ്രമിച്ചെങ്കിലും സർക്കാരിന്റെ കർക്കശമായ നിലപാട് മൂലം ജാമ്യം ലഭിച്ചതേ ഇല്ല. 85ാം ദിവസം കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു.

കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ ഭാര്യയുടെ രേഖാമൂലമുള്ള ആവശ്യപ്രകാരം കോഴിക്കോട് ബാറിലെ മുതിർന്ന അഭിഭാഷകനും മികച്ച ക്രിമിനൽ അഭിഭാഷകരിൽ ഒരാളുമായ അഡ്വ. അശോകനെ 2017 ജൂൺ 14ന് സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. മതസ്പർദ്ധ വളർത്തുന്ന തരത്തിലുളള കുറ്റകൃത്യമാണ് നടന്നത് എന്ന് സർക്കാരിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ജൂൺ 16ന് ഐപിസി 153 എ കുറ്റപത്രത്തിൽ ചേർക്കാനുളള സർക്കാർ അനുമതിപത്രം നൽകി.

97 സാക്ഷികളെയും 375 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ‌ ഹാജരാക്കി. 87 സാഹചര്യ തെളിവുകളും, 124 മേൽക്കോടതി ഉത്തരവുകളും സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാക്കി. 2019ൽ വിചാരണ നടപടികൾ തുടങ്ങി. 2023 മെയ് ഒന്നിന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അശോകൻ നിർഭാഗ്യവശാൻ മരണപ്പെട്ടു. വീണ്ടും ഭാര്യ അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ, സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. അശോകന്റെ സഹപ്രവർത്തകൻ കൂടിയായ കോഴിക്കോട്ടെ അഡ്വ. ടി ഷാജിത്തിനെ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചു.

കേസന്വേഷണത്തിലും വിചാരണയിലും സുതാര്യതയും തികഞ്ഞ സത്യസന്ധതയുമാണ് അന്വേഷണസംഘവും പ്രോസിക്യൂഷനും പുലർത്തിയത്. അതിൽ ഒരു ഘട്ടത്തിലും ആരും പരാതി പറഞ്ഞിട്ടില്ല. അവരുടെ ആത്മാർത്ഥതയേയും അർപ്പണബോധത്തെയും കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബവും എടുത്തു പറഞ്ഞിട്ടുണ്ട്. വിധി വന്നതിന് ശേഷവും സർക്കാർ ഈ കേസിൽ പുലർത്തിയ ജാഗ്രതയും ആത്മാർത്തഥയും അർപ്പണബോധവും ആ കുടുംബം പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട് എന്നത് കാണാതിരിക്കാനാവില്ല. കേസ് അന്വേഷണത്തിലോ നടത്തിപ്പിലോ ഒരു തരത്തിലുമുള്ള അശ്രദ്ധയോ അമാന്തമോ ഉണ്ടായിട്ടില്ല.

എന്നാൽ ഇത്രയധികം തെളിവുകളും ശാസ്ത്രീയപരിശോധഫലങ്ങളും സാക്ഷിമൊഴികളും ഉണ്ടായിരുന്നിട്ടും കേസിലെ വിധിന്യായം പ്രോസിക്യൂഷന്റെ കണ്ടെത്തലുകൾ ശരിവെച്ചില്ല. ഇത് സമൂഹത്തിൽ വല്ലാത്ത ഞെട്ടലുളവാക്കിയിട്ടുണ്ട്. റിയാസ് മൗലവിയുടെ ഘാതകർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനായി നിയമത്തിന്റെ എല്ലാ സാധ്യതകളും തേടും. അതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മതവിദ്വേഷത്തിന്റെ ഭാഗമായി മനുഷ്യരെ കൊല്ലുന്ന രീതി എന്തു വിലകൊടുത്തും അവസാനിപ്പിക്കുക തന്നെ വേണം. ഇവിടെ സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ ഇടപെടലും നടപടികളും ഉണ്ടായിട്ടുണ്ട്.

ഐ പി സി 153 എ പ്രകാരമുള്ള കുറ്റം പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കുക വഴി കലാപമുണ്ടാക്കാൻ ശ്രമം നടത്തുന്നവരെ നിയമത്തിനു മുന്നിലെത്തിക്കുന്ന വകുപ്പാണത്. അറസ്റ്റിലായ ശേഷം പ്രതികൾ ജാമ്യം ലഭിക്കാതെ 7 വർഷവും 7 ദിവസവും കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു. യുഎപിഎ ചുമത്താനുള്ള അപേക്ഷ ഹൈക്കോടതി തന്നെ വിചാരണക്കോടതിയുടെ തീർപ്പിന് വിട്ടതാണ്.
 

കൂടുതൽ ലേഖനങ്ങൾ

എല്‍ഡിഎഫിന്‍റെ അടിത്തറയാകെ തകര്‍ന്നു പോയി എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എൽഡിഎഫിനെതിരായി വർ​ഗീയ ശക്തികളും യുഡിഎഫും ഒന്നിച്ച് നിൽക്കുന്ന കാഴ്ച്ചയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷമുള്ള പ്രഥമ പരിശോധനയില്‍ തന്നെ വര്‍​ഗീയ ശക്തികള്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യോജിച്ച്‌ നിന്നിട്ടുണ്ട്‌ എന്ന് കാണാം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും

സ. പിണറായി വിജയൻ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും.

തദ്ദേശ തെരഞ്ഞെടുപ്പ്; തിരിച്ചടികളെ അതിജീവിച്ച്‌ തിരുത്തി മുന്നേറിയ ചരിത്രം ഇടതുപക്ഷത്തിനുണ്ട്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടികളാണ് ഉണ്ടായിരിക്കുത്. അവ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. ഇതിനുമുമ്പും തിരുത്തലുകള്‍ വരുത്തിക്കൊണ്ടാണ്‌ തിരിച്ചടികളെ അതിജീവിച്ച്‌ ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച്‌ എല്‍ഡിഎഫ്‌ മുന്നോട്ടുപോയിട്ടുള്ളത്‌.

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു

സ. ടി പി രാമകൃഷ്‌ണൻ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തത്ര വിധമാണ് വികസനം നടന്നത്.