Skip to main content

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്. കഴിഞ്ഞ പത്തു വർഷം രാജ്യത്തെ വരിഞ്ഞു മുറുക്കിയ വർഗീയതയേയും ഏകാധിപത്യപ്രവണതകളേയും വകഞ്ഞു മാറ്റി ലോകം ആദരിക്കുന്ന ജനാധിപത്യത്തിൻ്റെ മഹത്തായ ഇന്ത്യൻ പാരമ്പര്യത്തെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്. അതാണീ തെരഞ്ഞെടുപ്പിൻ്റെ പ്രാധാന്യം.

അനുദിനം വളരുന്ന കൊടിയ അസമത്വത്തിന് അറുതി വരുത്തി കർഷകരുടേയും തൊഴിലാളികളുടേയും വിമോചനം സാധ്യമാക്കാനുള്ള അവസരമാണിത്. യുവാക്കൾക്ക് തൊഴിലും സ്ത്രീകൾക്ക് തുല്യ സാമൂഹ്യപദവിയും കുട്ടികൾക്ക് പോഷകാഹാരവും മികച്ച വിദ്യാഭ്യാസവും വയോജനങ്ങൾക്ക് ക്ഷേമവും ഉറപ്പുവരുത്തേണ്ട രാഷ്ട്രീയത്തിനു ഊർജ്ജം നൽകേണ്ട സന്ദർഭമാണിത്. അതിനായി, സമത്വവും സമാധാനവും സാഹോദര്യവും വാഴുന്ന സമൂഹസൃഷ്ടിക്കായി ഓരോ ജനാധിപത്യ വിശ്വാസിയും അടിയന്തരമായി മുന്നോട്ടു വരേണ്ടതുണ്ട്.

ബിജെപിയും അതിനെ നിയന്ത്രിക്കുന്ന സംഘപരിവാറും മുന്നോട്ടു വയ്ക്കുന്ന വർഗീയതയുടേയും വിഭാഗീയതയുടെയും വിഷപ്പുകയുടെ മറവിൽ യാഥാർത്ഥ്യം കാണാതെ പോകില്ലെന്ന് നമ്മൾ ഉറപ്പു വരുത്തണം. രാജ്യത്തിൻ്റെ പ്രധാന മന്ത്രി ആ പദവിയുടെ മഹത്വത്തെ മറന്നുകൊണ്ട് പരസ്യമായി വർഗീയത പറയുന്നത് കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടതാണ്. മാന്യതയുടേയും മനുഷ്യത്വത്തിൻ്റേയും സീമകൾ ലംഘിക്കാൻ അവർക്ക് മടിയില്ല. നുണകളിലൂടെ അവർ രാജ്യത്തെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാൻ നോക്കുമ്പോൾ സർവ്വശക്തിയുമെടുത്ത് അതിനെ പ്രതിരോധിക്കാൻ നാം സജ്ജരാകണം.

കോൺഗ്രസും യുഡിഎഫും സംഘപരിവാറിൻ്റെ വർഗീയ പ്രത്യയശാസ്ത്രത്തെ എതിർക്കാതെ അതിനോട് സമരസപ്പെടുമ്പോൾ അതുയർത്തുന്ന ഭീഷണിക്കു മുന്നിൽ തകരാതെ നാടു നിൽക്കണമെങ്കിൽ ഇടതുപക്ഷത്തിൻ്റെ കരുത്ത് വർദ്ധിക്കേണ്ടതുണ്ട്. അവരുടെ ഓരോ വർഗീയ അജണ്ടയ്ക്കു മുന്നിലും സംശയലേശമന്യേ അചഞ്ചലമായി നിലകൊണ്ടത് ഇടതുപക്ഷം മാത്രമാണ്. നാടിനെ നെടുകെ പിളർക്കുന്ന പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് പോലും ശബ്ദിക്കാാനാകാത്ത വിധം ഭീരുക്കളായിത്തീർന്നിരിക്കുന്നു കോൺഗ്രസ്. ബിജെപിയെ ഭയന്ന് കേരളത്തിൽ വന്ന് തമ്പടിച്ച് ഇടതുപക്ഷത്തിനെതിരെ നുണപ്രചരണം നയിക്കും വിധം അധ:പ്പതിച്ചിരിക്കുകയാണ് കോൺഗ്രസിൻ്റെ പരമോന്നത നേതൃത്വം. ഇവർ ആരെയാണ് സഹായിക്കുന്നത്? ആരെയാണ് സംരക്ഷിക്കുന്നത്? എന്താണ് ഇതിലൂടെയൊക്കെ ജനങ്ങൾക്ക് നൽകുന്ന സന്ദേശം.

ഇവിടെയാണ് ഇടതുപക്ഷം പ്രസക്തമാകുന്നത്. ഇവിടെ നിന്നു വൻ വിജയം നേടി ലോകസഭയിലെത്തിയ കോൺഗ്രസുകാരല്ല; ഇടതുപക്ഷ എം.പിമാരാണ് അവിടെ നാടിൻ്റെ നാവായത്. അവരാണ് വർഗീയതയ്ക്കെതിരെ ഉറക്കെ സ്വരമുയർത്തിയത്. നാടിൻ്റെ വികസനത്തിനായി അവർ ശ്രമിച്ചപ്പോൾ അതിനു തുരങ്കം വയ്ക്കാനായിരുന്നു യുഡിഎഫ് എം.പിമാരുടെ ശ്രമം. അതുകൊണ്ട് കേരളത്തിലെ ജനങ്ങൾ ദുരിതമനുഭവിച്ചാലും കുഴപ്പമില്ല, എൽ.ഡി.എഫ് ഗവണ്മൻ്റ് പ്രതിസന്ധിയാലായാൽ മതി എന്ന മനുഷ്യത്വരഹിതമായ സങ്കുചിതരാഷ്ട്രീയ ചിന്താഗതിയാണവരെ നയിക്കുന്നത്.

ഇതിനിയും തുടർന്നുകൂടാ എന്ന് കേരള ജനത തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ നാടിൻ്റെ നന്മയ്ക്കും ഐക്യത്തിനും വേണ്ടി അടിയുറച്ച നിലപാടെടുക്കാൻ സാധിക്കുന്ന ഇടതുപക്ഷത്തിനൊപ്പം അവർ ഈ തെരഞ്ഞെടുപ്പിൽ നിൽക്കും. ജനാധിപത്യവും മതേതരത്വവും രാഷ്ട്രീയ നൈതികതയും ചേർത്തു പിടിച്ച് നമുക്ക് ഒരുമിച്ച് മുന്നോട്ടു പോകാം. രാജ്യത്തിൻ്റെ നേട്ടങ്ങൾക്കായി ഒരുമിച്ചു പ്രയത്നിക്കാം.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.