Skip to main content

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടി

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി സത്യത്തിൽ ഡൽഹി പോലീസിന് മാത്രമല്ല, രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടിയാണ്.

ഭരിക്കുന്നവരുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാനുള്ള ഗുണ്ടാപ്പടയായി ഡൽഹി പോലീസും ഇഡിയും സിബിഐയും ഒക്കെ മാറിക്കഴിഞ്ഞു. UAPA, PMLA എന്നീ നിയമങ്ങൾ ആർക്കെതിരെയും ഏത് സമയത്തും പ്രയോഗിക്കാമെന്നും അതുവഴി ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും തന്നിഷ്ടം പോലെ കശക്കി എറിയാമെന്നുമുള്ള കേന്ദ്ര ഏജൻസികളുടെ ഹുങ്കിനേറ്റ തിരിച്ചടിയാണിത്.

ന്യൂസ്ക്ലിക്ക് സ്ഥാപകനും എഡിറ്ററും വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ മുൻനിര പോരാളിയുമായ പ്രബീർ പുർകായസ്ഥയെ അറസ്റ്റ് ചെയ്തതും തടവിൽ പാർപ്പിച്ചതും നിയമവിരുദ്ധമാണെന്ന് അർത്ഥ ശങ്കയ്ക്കിടയില്ലാത്തവിധം സുപ്രീംകോടതി പ്രഖ്യാപിച്ചു. കേസിന്റെ മെരിറ്റിലേക്ക് കോടതി കടന്നിട്ടില്ല. അറസ്റ്റിന്റെ നടപടിക്രമം തന്നെ തെറ്റാണ് എന്ന് കോടതി പറഞ്ഞു. അതായത് തങ്ങൾക്കെതിരെ അഭിപ്രായം പറയുന്നവരെയൊക്കെ കൈകാര്യം ചെയ്യാൻ സർക്കാർ ഏജൻസികളെ ഉപയോഗിക്കും എന്ന മാടമ്പിത്തരമാണ് സുപ്രീംകോടതി ചുരുട്ടി കൊട്ടയിലിട്ടത്.

എതാണ്ട് ഇതേ രൂപത്തിലാണ് ഇഡി എനിക്കതിരെയും നീങ്ങിയത്. എന്താണ് കുറ്റമെന്ന് പറയാതെ റോവിങ് എൻക്വയറി നടത്തി തോന്നുമ്പോലെ പിടിച്ച് അകത്തിടാം എന്നതായിരുന്നു ഇഡിയുടെ പൂതി. ഒരു പൗരൻ എന്ന നിലയിൽ ലഭിക്കേണ്ട നിയമപരമായ സംരക്ഷണം നൽകാൻ ഹൈക്കോടതി തയ്യാറായതുകൊണ്ട് മാത്രമാണ് അത് ഒഴിവായത്. ഇവിടെ മാത്രമല്ല, രാജ്യത്താകെ ഇത്തരം ശ്രമങ്ങൾ നടക്കുന്ന വേളയിലാണ് സുപ്രീംകോടതി വിധി എന്നത് പ്രധാനമാണ്.

ഈ വിധി ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കും എന്നത് വ്യക്തമാണ്. ഇത്തരം യജമാന സേവയ്ക്കായുള്ള കേന്ദ്ര ഏജൻസികളുടെ എടുത്തുചാട്ടങ്ങളെ നിയന്ത്രിക്കാനും വേട്ടപ്പട്ടികളെപ്പോലെ സർക്കാർ ഏജൻസികളെ ഉപയോഗിക്കുന്ന ഭരണനേതൃത്വത്തെ നിലയ്ക്ക് നിർത്താനും ഈ വിധി ഉപകരിക്കുമെങ്കിൽ അത് നന്നാവും.

അധികാരത്തോട് ഒട്ടിനിന്ന് ഭരണകക്ഷിക്കുവേണ്ടി വാഴ്ത്തുപാട്ട് പാടുന്ന മുഖ്യധാരാ മാധ്യമങ്ങൾക്ക് അവരുടെ നിലപാടിൽ മാറ്റം വരുത്തേണ്ടിവരും. ഇന്ത്യയിൽ ഒരു നീതിന്യായ സംവിധാനം നിലനിൽക്കുന്നു എന്ന ബോധ്യം അവർക്ക് ഉണ്ടാകാൻ ഈ വിധി ഉപകരിക്കുമെന്ന് പ്രതീക്ഷിക്കാം. അത് എന്തുതന്നെ ആയാലും രാജ്യത്തെ ബദൽമാധ്യമങ്ങളുടെ ശക്തിയും വിശ്വാസ്യതയും പോരാട്ടവീറും ഈ വിധി വർധിപ്പിക്കുക തന്നെ ചെയ്യും. ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെയും ഈ വിധി സ്വാധീനിക്കും. സങ്കുചിത കക്ഷിരാഷ്ട്രീയ താല്പര്യങ്ങൾക്കുവേണ്ടി രാജ്യത്ത് നിലവിലുള്ള നിയമങ്ങളെയും പൗരന്റെ അറിയാനുള്ള അവകാശങ്ങളെയും ചവിട്ടിമെതിക്കുന്നതിനെതിരെ നടക്കുന്ന എല്ലാ പോരാട്ടങ്ങളും വിജയം കാണുക തന്നെ ചെയ്യും.

കഴിഞ്ഞ ഒക്ടോബർ മുതൽ അകാരണമായി ജയിലിൽ അടയ്ക്കപ്പെട്ട പ്രിയസുഹൃത്ത് പ്രബീറിന്റെ അറസ്റ്റും റിമാന്റും റദ്ദാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഇത്തരം ഭീഷണികൾ കൊണ്ട് അമിതധികാര പ്രവണതയ്‌ക്കെതിരായ സമരങ്ങളെ നേരിട്ടുകളയാമെന്ന് കരുതുന്ന മോഡിയും കൂട്ടരും വിഡ്ഢികളുടെ സ്വർഗത്തിലാണ്.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.