Skip to main content

കോൺഗ്രസിനും ബിജെപിക്കും രാഷ്ട്രീയമെന്നാൽ കള്ളപ്പണവും അധികാരവും

കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയം ഒരു വഴിത്തിരിവിലാണ്.
വടക്കെയിന്ത്യയിൽ നേരത്തേ നടന്ന കോൺഗ്രസ് നേതാക്കന്മാരുടെ കാവിവൽക്കരണവും ബിജെപി പ്രവേശനവും മറ്റൊരുതരത്തിലാണ് ഇവിടെ സംഭവിക്കുന്നത്. ഒരുദിവസം രാവിലെ ഇറങ്ങി നേരേ അങ്ങ് ബിജെപിയിൽ ചേരാനുള്ള ധൈര്യവും പ്രിവിലേജും വടക്കേ ഇന്ത്യൻ കോൺഗ്രസിൽ ഉണ്ടെങ്കിലും അത് ഇവിടെ കുറവാണ്. ജനങ്ങൾ അംഗീകരിക്കില്ല എന്നതുതന്നെ കാരണം. അതുകൊണ്ട് അവർ ചില സൂത്രപ്പണികളിലൂടെയാണ് അത് നടത്തുന്നത്.
അടിസ്ഥാനപരമായി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയുമായി ഒരു ഹൃദയബന്ധം സൂക്ഷിക്കുന്നുണ്ട്. “എപ്പോൾ വേണമെങ്കിലും ബിജെപിയിലേക്ക് പോകും” എന്നോ “ശാഖയ്ക്ക് കാവൽ നിന്നിട്ടുണ്ട്” എന്നോ “ഇവിടെ ബിജെപിയുമായി ഞങ്ങൾക്ക് ഒരു പ്രശ്‌നവുമില്ല” എന്നോ പറയാൻ കെപിസിസി പ്രസിഡൻ്റിന് കഴിയുന്നതും സവർക്കറുടെ ചിത്രത്തിന് മുന്നിൽ ഭക്ത്യാദരപൂർവ്വം വണങ്ങി നിൽക്കാൻ പ്രതിപക്ഷ നേതാവിന് കഴിയുന്നതും ഈ ഹൃദയബന്ധം കൊണ്ടാണ്.
കോൺഗ്രസിൻ്റെ സമുന്നത നേതാക്കന്മാരുടെ മക്കളായ പദ്മജയും അനിൽ ആൻറണിയും ബിജെപിയിലേക്ക് ചേക്കേറുമ്പോൾ ഒരു പ്രതിഷേധവും ഇല്ലാത്ത കോൺഗ്രസ് നേതാക്കന്മാർക്ക് ഡോ. സരിനെപ്പോലുള്ളവർ വർഗീയതക്കെതിരെ നിലപാടെടുത്ത് ഇടതുപക്ഷത്തേക്ക് വന്നാൽ ഹാലിളകുകയാണ്. വഴിയിൽ കാണുമ്പോൾ ഒന്ന് ചിരിക്കാനോ ഹസ്തദാനം ചെയ്യാനോ പോലും അവർക്ക് കഴിയുന്നില്ല!
കോൺഗ്രസിൻ്റെ പ്രചരണ ബാനറുകളിൽ പലപ്പോഴും സംഘപരിവാർ ആശയങ്ങളും ആർഎസ്എസ് നേതാക്കളുടെ ചിത്രങ്ങളും കടന്നുവരുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഏന്നാൽ അബദ്ധത്തിൽ പോലും ഒരു ഇടതുപക്ഷ ആശയമോ ഇടതുപക്ഷ നേതാവിൻ്റെ ചിത്രമോ അങ്ങനെ വരാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാണല്ലോ.
രാജസ്ഥാനിൽ ഒരു രാജ്യസഭാ സീറ്റ് നഷ്ടപ്പെടുമെന്നും അതിൽ ബിജെപി വിജയിക്കുമെന്നും പാർലമെൻ്റിൽ അവർക്കത് വലിയ നേട്ടമാകുമെന്നും അറിയാമായിരുന്നിട്ടും കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ വന്ന് മത്സരിക്കാൻ ധൈര്യം കാണിച്ചത് ഈ ബിജെപി ആഭിമുഖ്യവും പിന്നെ രഹസ്യബന്ധവും ഒക്കെത്തന്നെ.
കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മറ്റെല്ലായിടത്തും സിറ്റിംഗ് എംപിമാർ മത്സരിച്ചപ്പോൾ വടകരയിലെ സിറ്റിങ് എംപിയെ മാറ്റി തൃശൂരിൽ കൊണ്ടുപോയി അവിടത്തെ എംപിയെ മാറ്റി മത്സരിപ്പിച്ചതും, രണ്ടാം സ്ഥാനത്ത് ബിജെപി ഉണ്ടായിട്ടും പാലക്കാട് എംഎൽഎയ രാജിവയ്പിച്ച് വടകര കൊണ്ടുപോയി മൽസരിപ്പിച്ചതും അവരുടെ ബിജെപി ആഭിമുഖ്യവും വ്യക്തമാക്കുന്നു. തൃശൂരിൽ 86,000 വോട്ടുകൾ ബിജെപി ക്ക് കൊടുക്കാനും അവർക്ക് ഒരു മനസാക്ഷിക്കുത്തും ഉണ്ടായില്ല.
ഇതിനൊക്കെ പുറമെയാണ് കൊടകര കള്ളപ്പണകേസുമായി ബന്ധപ്പെട്ട് ബിജെപിയുടെ നാലുകോടിയിലധികം രൂപ ഷാഫി പറമ്പിലിന് കൊടുത്തുവെന്ന പ്രതിയുടെ വെളിപ്പെടുത്തൽ. ഇക്കാര്യത്തിൽ കാര്യമായ പ്രതികരണങ്ങൾ ഒന്നും ഇതുവരെ കോൺഗ്രസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇടതുപക്ഷത്തിന് എതിരെ എപ്പോഴും കേന്ദ്ര ഏജൻസികൾക്ക് പരാതി കൊടുക്കുകയും അവരെ വിളിച്ചുകൊണ്ട് വരികയും ചെയ്യുന്ന കോൺഗ്രസ് കൊടകര കള്ളപ്പണക്കേസിൽ മൗനം പാലിക്കുന്നു. കേരളാപൊലീസ് ആവശ്യപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഈ കേസ് ഇഡി അന്വേഷിക്കാൻ തയാറാകാത്തതിൽ കോൺഗ്രസിന് പരാതിയില്ല.
മറുവശത്ത് ഇലക്ടറൽ ബോണ്ട് വഴി ബിജെപിക്ക് 170 കോടി രൂപ കൊടുത്ത റോബർട്ട് വധ്ര വയനാട്ടിലെ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയുടെ ഭർത്താവാണ്. ബിജെപിക്കും കോൺഗ്രസിനും ഇക്കാര്യത്തിൽ ഒന്നും പറയാനില്ല.
രാഷ്ടീയപ്രവർത്തനമെന്നാൽ കള്ളപ്പണവും അധികാരവും മാത്രമാണ് കോൺഗ്രസിനും ബിജെപിക്കും. കേരളത്തിൽ അല്പം വൈകിയെങ്കിലും പ്രതിലോമരാഷ്ടീയക്കാർ ഒന്നിക്കുകയാണ്. വലതുപക്ഷ രാഷ്ട്രീയം അത്തരത്തിലൊരു അവിശുദ്ധ സഖ്യത്തിലേക്ക് പോവുകയാണ്. ഈ ജനവിരുദ്ധ വലതുപക്ഷത്തെ ജനങ്ങളെ അണിനിരത്തി നേരിടുകയാണ് ഇടതുപക്ഷം ചെയ്യുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

എല്‍ഡിഎഫിന്‍റെ അടിത്തറയാകെ തകര്‍ന്നു പോയി എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എൽഡിഎഫിനെതിരായി വർ​ഗീയ ശക്തികളും യുഡിഎഫും ഒന്നിച്ച് നിൽക്കുന്ന കാഴ്ച്ചയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷമുള്ള പ്രഥമ പരിശോധനയില്‍ തന്നെ വര്‍​ഗീയ ശക്തികള്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യോജിച്ച്‌ നിന്നിട്ടുണ്ട്‌ എന്ന് കാണാം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും

സ. പിണറായി വിജയൻ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും.

തദ്ദേശ തെരഞ്ഞെടുപ്പ്; തിരിച്ചടികളെ അതിജീവിച്ച്‌ തിരുത്തി മുന്നേറിയ ചരിത്രം ഇടതുപക്ഷത്തിനുണ്ട്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടികളാണ് ഉണ്ടായിരിക്കുത്. അവ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. ഇതിനുമുമ്പും തിരുത്തലുകള്‍ വരുത്തിക്കൊണ്ടാണ്‌ തിരിച്ചടികളെ അതിജീവിച്ച്‌ ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച്‌ എല്‍ഡിഎഫ്‌ മുന്നോട്ടുപോയിട്ടുള്ളത്‌.

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു

സ. ടി പി രാമകൃഷ്‌ണൻ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തത്ര വിധമാണ് വികസനം നടന്നത്.