അമേരിക്കയുടെ ഒത്താശയോടെ ഇസ്രായേൽ ഏകപക്ഷീയമായി ആക്രമിച്ച ഖത്തറിന് പിന്തുണയറിയിച്ച് ഇന്ന് (സെപ്റ്റംബർ 23) ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന ‘ ഖത്തർ ഐക്യദാർഢ്യ സദസ്സ് ’ വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു.
അമേരിക്കയുടെ പിന്തുണയോടെ നടക്കുന്ന ഹീനമായ ആക്രമണത്തിന് ഒരുതരത്തിലുള്ള ന്യായീകരണവുമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധം ഇതിനകം ഉയർന്നു വന്നിട്ടുണ്ട്. ഗാസയിൽ നിരപരാധികളായ മനുഷ്യരെ ദിവസേന ചുട്ടുകൊല്ലുന്ന ഇസ്രായേൽ ഗൾഫ് നാടുകളിലേക്കും ഏകപക്ഷീയ കടന്നാക്രമണം നടത്തുകയാണ്. മലയാളികൾ അടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ വസിക്കുന്നത്. അവിടങ്ങളിൽ വീഴുന്ന ഓരോ ബോംബും കേരളത്തിലുൾപ്പെടെ വലിയ ആശങ്കയുണ്ടാക്കുന്നു. അഞ്ചുലക്ഷത്തോളം മലയാളികൾ ഖത്തറിൽ മാത്രമുണ്ട്. ലോകത്ത് സമാധാനം പുലരാൻ അനുവദിക്കില്ലെന്ന തികച്ചും മനുഷ്യത്വ വിരുദ്ധമായ നിലപാടുമായി മുന്നോട്ടു പോകുന്ന ഇസ്രായേലിനെ നിലയ്ക്ക് നിർത്താൻ ലോകവ്യാപകമായി പ്രതിഷേധം ഉയരണം. സെപ്റ്റംബർ ഒമ്പതിനാണ് ദോഹയിലെ നയതന്ത്ര മേഖലയായ ലഗ്താഫിയയിൽ ഇസ്രായേൽ അപ്രതീക്ഷിത ആക്രമണം നടത്തിയത്.
എന്നാൽ, നിഷ്ഠൂരമായ ആക്രമണങ്ങളെ അപലപിക്കാനോ അമേരിക്കയുടേയും ഇസ്രായേലിന്റേയും തെമ്മാടിത്തം ചോദ്യം ചെയ്യാനോ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ തയ്യാറാകുന്നില്ല. മാത്രമല്ല, ഇത്തരം കടന്നാക്രമണങ്ങൾക്ക് മൗനാനുവാദം നൽകുകയുമാണ് ചെയ്യുന്നത്. ഇസ്രായേലിന്റെ കടന്നാക്രമണങ്ങൾ ഉണ്ടാക്കാൻ പോകുന്ന ദൂരവ്യാപക ദുരന്ത ഫലങ്ങളെ പോലും വകവയ്ക്കാതെ അമേരിക്കയുമായുള്ള ചങ്ങാത്തത്തിനായുള്ള നെട്ടോട്ടമാണ് മോദി നടത്തുന്നത്.
ജില്ലാ കേന്ദ്രങ്ങളിൽ വൈകിട്ടാണ് പരിപാടി. തിരുവനന്തപുരം ജില്ലയിലെ പരിപാടി 29ന് പാളയം ട്രിഡ പാർക്കിങ് ഗ്രൗണ്ടിൽ നടക്കും. ഖത്തർ ജനതയോടുള്ള ഐക്യദാർഢ്യം കൂടിയാണ് പരിപാടിയെന്നും ലോക സമാധാനം ആഗ്രഹിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണം.
