Skip to main content

സീതാറാം യെച്ചൂരിയുടെ അകാല വിയോഗം സിപിഐ എമ്മിന്‌ കനത്ത ആഘാതവും ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ ശക്തികൾക്ക്‌ വേദനാജനകമായ നഷ്ടവുമാണ്

സിപിഐ എം പൊളിറ്റ്‌ബ്യൂറോ പുറപ്പെടുവിക്കുന്ന അനുശോചനസന്ദേശം
__________________________________
ദേശീയരാഷ്‌ട്രീയം നിർണായകഘട്ടത്തിൽ എത്തിനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ സീതാറാം യെച്ചൂരിയുടെ അകാല വിയോഗം സിപിഐ എമ്മിന്‌ കനത്ത ആഘാതവും ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ ശക്തികൾക്ക്‌ വേദനാജനകമായ നഷ്ടവുമാണ്. സിപിഐ എമ്മിന്റെ ഏറ്റവും ഉന്നതനേതാവായിരുന്ന അദ്ദേഹം ഇടതുപക്ഷത്തിന്റെ പ്രഗത്ഭനായ നായകനും പ്രമുഖ മാർക്‌സിസ്‌റ്റ്‌ സൈദ്ധാന്തികനുമായിരുന്നു. 1974ൽ വിദ്യാർഥിപ്രസ്ഥാനത്തിന്റെ ഭാഗമായ അദ്ദേഹം 1975ൽ സിപിഐ എം അംഗമായി. 2015ൽ നടന്ന 21-ാം കോൺഗ്രസ്‌ മുതൽ പാർടി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.

മൂന്ന്‌ പതിറ്റാണ്ടിലേറെയായി പാർടി കേന്ദ്രത്തിൽ നേതൃനിരയുടെ ഭാഗമായി പ്രവർത്തിച്ചുവന്ന അദ്ദേഹം കാലാകാലങ്ങളിൽ പാർടിയുടെ രാഷ്‌ട്രീയ നിലപാട്‌ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക്‌ വഹിച്ചു. പ്രത്യയശാസ്‌ത്രമേഖലയിൽ സീതാറാം യെച്ചൂരി സവിശേഷ പങ്ക്‌ വഹിച്ചു. സോഷ്യലിസത്തിനേറ്റ തിരിച്ചടികളുടെ പശ്‌ചാത്തലത്തിൽ 14-ാം കോൺഗ്രസിൽ പാർടിയുടെ പ്രത്യയശാസ്‌ത്ര നിലപാടുകൾ ഉറപ്പിക്കാൻ ‘ചില പ്രത്യയശാസ്‌ത്ര പ്രശ്‌നങ്ങളെക്കുറിച്ച്‌’ എന്ന പേരിൽ പ്രമേയം അംഗീകരിച്ചു. പാർടി കോൺഗ്രസിൽ ഈ പ്രമേയം അവതരിപ്പിച്ചത്‌ സീതാറാം യെച്ചൂരിയാണ്‌. 2012ൽ നടന്ന 20-ാം പാർടി കോൺഗ്രസിൽ പ്രത്യയശാസ്‌ത്ര നിലപാടുകൾ നവീകരിച്ചപ്പോൾ ആ പ്രമേയത്തിന്റെ മുഖ്യ അവതാരകനും അദ്ദേഹമായിരുന്നു.
അടുത്ത കാലത്തായി സീതാറാം യെച്ചൂരി തന്റെ സമയത്തിന്റെയും ഊർജത്തിന്റെയും ഏറിയ പങ്കും ചെലവിട്ടത്‌ മതനിരപേക്ഷ പ്രതിപക്ഷ പാർടികളുടെ വിശാലമായ ഐക്യം രൂപപ്പെടുത്താനാണ്‌, ഇതാണ്‌ ഇന്ത്യ കൂട്ടായ്‌മയായി മാറിയത്‌. സിപിഐ എം പിന്തുണച്ച ഐക്യമുന്നണി, യുപിഎ സർക്കാരുകളുടെ കാലത്ത്‌ കൂടിയാലോചനകളിൽ പാർടിയെ പ്രതിനിധാനം ചെയ്‌തവരിൽ പ്രധാനിയാണ്‌ സീതാറാം യെച്ചൂരി. രാഷ്‌ട്രീയ വ്യത്യാസത്തിന്‌ അതീതമായും, സമൂഹത്തിന്റെ നാനാതുറകളിലും അദ്ദേഹത്തിന്‌ വിപുലമായ സുഹൃദ്‌വലയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ സത്യസന്ധതയും പ്രതിബദ്ധതയും അങ്ങേയറ്റം ആദരം നേടി.

പ്രിയ സഹപ്രവർത്തകന്റെ വിയോഗത്തിൽ, ചെങ്കൊടി താഴ്‌ത്തി അനുശോചനം പ്രകടിപ്പിക്കുന്നു. ചൂഷണരഹിതമായ സമൂഹം കെട്ടിപ്പടുക്കാനുള്ള പോരാട്ടം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ പാർടി പ്രവർത്തകരോട്‌ ആഹ്വാനം ചെയ്യുന്നു. അദ്ദേഹത്തിന്‌ ആദരാഞ്‌ജലി അർപ്പിക്കാൻ ഏറ്റവും മികച്ച വഴി ഇതാണ്‌. സീതാറാം യെച്ചൂരിയുടെ ഭാര്യ സീമ, മകൾ അഖില, മകൻ ഡാനിഷ്‌, സഹോദരൻ ശങ്കർ എന്നിവരെയും ഇതര കുടുംബാംഗങ്ങളെയും അഗാധമായ അനുതാപവും അനുശോചനവും അറിയിക്കുന്നു. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.