തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് തളിപ്പറമ്പിൽ സംഭവിച്ചത്. നൂറിലേറെ കടകളാണ് പൂർണമായും അഗ്നിക്കിരയായത്. കോഴിക്കോട് മിഠായി തെരുവിൽ ഉണ്ടായ തീപിടുത്തം ഉൾപ്പെടെയുള്ള സമാന സംഭവങ്ങളിൽ നഷ്ടപരിഹാരം നൽകിയതുൾപ്പടെ പരിശോധിച്ച് അർഹമായ സഹായം ലഭ്യമാക്കും.
ഒരാഴ്ചയ്ക്കകം എല്ലാ വ്യാപാരികളിൽ നിന്നും നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സ്വീകരിക്കാൻ റവന്യൂ വകുപ്പ് അടിയന്തരമായി നടപടി സ്വീകരിക്കും. നഷ്ടപരിഹാരം അനുവദിക്കുന്നതിൽ സങ്കേതികത്വം ഒഴിവാക്കി ദുരന്ത ബാധിതർക്ക് അനൂകൂലമായ നടപടികൾ എടുക്കണമെന്ന് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. വ്യാപാരികൾ പറയുന്നത് സർക്കാർ മുഖവിലക്കെടുക്കും. വ്യാപാരസമുച്ചയങ്ങളിലെ നൂറിലേറെ കടകളിൽ ജോലി ചെയ്തിരുന്ന ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള 400 ലേറെ തൊഴിലാളികളുടെ പുനരധിവാസം പരിഗണിക്കേണ്ടതുണ്ട്. സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള പരമാവധി സഹായം ദുരന്തബാധിതർക്ക് ഉറപ്പാക്കും.
അഗ്നിബാധ നിയന്ത്രണ വിധേയമാക്കാൻ സഹായിച്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഫയർഫോഴ്സ് യൂണിറ്റുകൾ, ജില്ലാ ഭരണകൂടം, പൊലീസ്, സന്നദ്ധ പ്രവർത്തകർ, കക്ഷിരാഷ്ട്രീയഭേദമന്യേ പ്രവർത്തിച്ച നാട്ടുകാർ എന്നിവരെ അഭിനന്ദിക്കുന്നു. ആളപായം ഒഴിവാക്കാനും അഗ്നിബാധ കൂടുതൽ മേഖലകളിലേക്ക് പടരുന്നത് തടയാനും കൂട്ടായ പ്രവർത്തനത്തിലൂടെ സാധിച്ചു. എല്ലാ വേർതിരിവുകളും മാറ്റിച്ച് ഒറ്റക്കെട്ടായി തളിപ്പറമ്പിലെ ജനങ്ങളും ഉദ്യോഗസ്ഥര്യം പൊലീസും അഗ്നിശമനാസേനയും സർക്കാർ സംവിധാനങ്ങളും ഒരു മനസ്സായി പ്രവർത്തിച്ചതിൻ്റെ ഫലമായാണ് ആർക്കും ജീവഹാനി ഉൾപ്പെടെയുള്ള അപകടങ്ങൾ സംഭവിക്കാതിരുന്നത്. ഈ ഐക്യം തുടർന്നുള്ള പ്രവർത്തനങ്ങളിലും ഉണ്ടാകേണ്ടതുണ്ട്. വ്യാപാരികളെയും തൊഴിലാളികളെയും പുനരധിവസിപ്പിക്കാൻ എല്ലാവിധ സഹകരണവും പൊതുസമൂഹത്തോട് അഭ്യർത്ഥിക്കുന്നു.
