Skip to main content

വഖഫ് അസാധുവാക്കൽ ബില്ലിന് അവതരണാനുമതി നൽകരുത് എന്നാവശ്യപ്പെട്ട് ഇടത് എംപിമാർ നോട്ടീസ് നൽകി

ബിജെപി എംപി ഹർനാഥ് സിംഗ് യാദവ് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കുന്ന വഖഫ് നിയമം അസാധുവാക്കൽ സ്വകാര്യ ബില്ലിന് അവതരണാനുമതി നൽകരുത് എന്നാവശ്യപ്പെട്ട് ഇടത് എംപിമാർ നോട്ടീസ് നൽകി. സിപിഐഎം എംപിമാരായ സ. എളമരം കരീം, സ. വി ശിവദാസൻ, സ. ജോൺ ബ്രിട്ടാസ്, സ. എ എ റഹീം, സിപിഐ എംപിമാരായ സ. ബിനോയ്‌ വിശ്വം, സ. പി സന്തോഷ്‌ കുമാർ എന്നിവരാണ് സഭാചട്ടം 67 പ്രകാരം സ്വകാര്യ ബില്ല് അവതരിപ്പിക്കാൻ അനുവദിക്കരുത് എന്ന് സഭാധ്യക്ഷൻ ജഗ്ദീപ് ധൻകറിനോട് ആവശ്യപ്പെട്ടത്.

1995ലെ വഖഫ് നിയമം പിൻവലിക്കാനുള്ള നിയമ നിർമാണമാണ് ‘ദി വഖഫ് റിപീൽ ബിൽ, 2022’. മുസ്ലിം മതവിഭാഗത്തിനെതിരെ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളുടെ ഭാഗമാണ് ഈ ബില്ലും. ഇത്തരമൊരു നിയമനിർമാണം ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെ കൊണ്ടുവരുന്ന സ്വകാര്യ ബിൽ അംഗീകരിക്കാനാവില്ല.

രാജ്യത്തെ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട ഒരു സുപ്രധാന നിയമമാണ് വഖഫ് നിയമം. കേന്ദ്ര വഖഫ് കൗൺസിലും സംസ്ഥാന വഖഫ് ബോർഡുകളും പ്രവർത്തിച്ചുവരുന്നതും ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. വഖഫ് ട്രിബ്യൂണലിന്റെ അധികാരപരിധി, മുതവല്ലിമാരുടെ ചുമതലകൾ, വഖഫ് ഭരണസംവിധാനങ്ങളുടെ ധനസഹായം, സർവേകൾ നടത്തൽ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധികാരം, രേഖകളുടെ പരിപാലനം തുടങ്ങിയവയെ സംബന്ധിച്ച സുപ്രധാന വ്യവസ്ഥകളും നിയമത്തിന്റെ ഭാഗമാണ്. മറ്റ് ബദലുകളൊന്നും നിർദ്ദേശിക്കാതെ അത്തരമൊരു നിയമം പിൻവലിക്കാൻ ആവശ്യപ്പെടുന്ന ബില്ലിനെ സദുദ്ദേശപരമായി കാണാൻ സാധിക്കില്ല.

ചില നിക്ഷിപ്ത താൽപ്പര്യങ്ങൾക്കായും രാജ്യത്തെ സാമുദായിക സൗഹാർദം തകർക്കാനും ലക്ഷ്യമിട്ടുള്ള നടപടിയായി മാത്രമേ ഈ ബില്ലിനെ കണക്കാക്കാൻ കഴിയൂ. മാത്രമല്ല, മാതൃനിയമത്തിലെ പല വ്യവസ്ഥകളും ബില്ലിൽ തെറ്റായ രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്. ഈ വസ്തുതകളുടെ അടിസ്ഥാനത്തിൽ വഖഫ് നിയമം അസാധുവാക്കാനുള്ള സ്വകാര്യ ബില്ലിന് അവതരണാനുമതി നൽകരുത് എന്ന് ഇടത് എംപിമാർ ആവശ്യപ്പെട്ടു. 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.