വ്യത്യസ്തതകളെയും വിമതസ്വരങ്ങളെയും അടിച്ചമർത്തുമ്പോഴല്ല അവ ആവിഷ്‌കരിക്കാനുള്ള അവസരം നൽകുമ്പോഴാണ് ജനാധിപത്യം അർഥപൂർണമാകുന്നത്. വിയോജിപ്പുകളെ അടിച്ചമർത്താനുള്ള എല്ലാ ശ്രമങ്ങളെയും നിയമപരമായി നേരിട്ട് വിജയം നേടിയ ചരിത്രം രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് അവകാശപ്പെടാനുണ്ട്. സങ്കുചിത താൽപ്പര്യങ്ങൾ മുൻനിർത്തി ചില ഡോക്യുമെന്ററികളുടെ പ്രദർശനാനുമതി നേടിയെടുത്ത ചരിത്രമുള്ളവരാണ് നാം. സമൂഹത്തിലെ നേർക്കാഴ്‌ചകളെ വരച്ചുകാണിക്കുന്ന ഡോക്യുമെന്ററികളെ സമഗ്രാധിപത്യശക്തികൾക്ക് ഭയമാണ്. അത് അടിച്ചമർത്താനുള്ള എല്ലാ ശ്രമവും അവരിൽ നിന്നുണ്ടാകും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ജനുവരിയിൽ ബിബിസി ഡോക്യുമെന്ററി ഇന്ത്യയിൽ നിരോധിച്ച സംഭവം. തുടർന്ന് ആ സ്ഥാപനത്തിന്റെ ഓഫീസുകളിൽ അന്വേഷണ ഏജൻസികളുടെ റെയ്‌ഡും നടന്നും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അഭിമാനിക്കുന്ന നമ്മുടെ പ്രതിച്ഛായക്ക് കളങ്കമേൽപ്പിക്കുന്ന നടപടികളായിരുന്നു അവ. മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 150 എന്ന പരിതാപകരമായ നിലയിലാണ് രാജ്യം. അതിനെ ഒരുപടികൂടി താഴ്‌ത്തുകയാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി ചെയ്തത്. ഈ സാഹചര്യത്തിൽ ഐഡിഎസ്‌എഫ്‌എഫ്കെയുടെ പ്രസക്തി വർധിക്കുകയാണ്.
