മണിപ്പൂർ കലാപത്തിലെ ഇരകൾക്ക് നീതി ഉറപ്പുവരുത്തണമെന്നും കുറ്റക്കാരായ എല്ലാവരെയും ഉടനെ അറസ്‌റ്റുചെയ്യണമെന്നും രാഷ്ട്രപതി ദ്രൗപദി മുർമുവിന് നൽകിയ നിവേദനത്തിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടു. മഹിളാ അസോസിയേഷന് വേണ്ടി പെട്രനും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ സ. ബൃന്ദാ കാരാട്ട് നിവേദനം കൈമാറി.
മണിപ്പൂരിലെ സ്ഥിതി അങ്ങേയറ്റം പരിതാപകരമാണെന്നും ഭരണവാഴ്‌ച പൂർണമായും തകർന്നുവെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് സ. പി കെ ശ്രീമതി ടീച്ചർ, ജനറൽ സെക്രട്ടറി സ. മറിയം ധാവ്ളെ എന്നിവർക്കൊപ്പം മണിപ്പുർ സന്ദർശിച്ചപ്പോൾ നേരിൽ കണ്ട കാര്യങ്ങൾ സ. ബൃന്ദ കാരാട്ട് രാഷ്ട്രപതിയെ അറിയിച്ചു.
ജനങ്ങൾക്ക് സംരക്ഷണം നൽകുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടു. മണിപ്പൂർ വിഷയത്തിൽ രാഷ്ട്രീയപരിഹാരമാണ് ആവശ്യം. മുഖ്യമന്ത്രിയെ നീക്കുകയാണ് അതിനായി ആദ്യം ചെയ്യേണ്ടത്. 55000ത്തോളം പേർ 350 ദുരിതാശ്വാസ ക്യാമ്പുകളിലായുണ്ട്. ക്യാമ്പുകളിൽ കടുത്ത ദുരിതമാണ്. മഴ കൂടിയായതോടെ സ്ഥിതിഗതികൾ കൂടുതൽ മോശമായി. കുട്ടികൾക്ക് ഇപ്പോഴും സ്‌കൂളിൽ പോകാനാകുന്നില്ല.
കലാപത്തിലെ നാശനഷ്ടങ്ങൾ കൃത്യമായി കണക്കാക്കി നഷ്ടപരിഹാരം നൽകണം. വീട് നഷ്ടമായവരെ പുനരധിവസിപ്പിക്കണം. പൊതുവിതരണ സംവിധാനം വിപുലമാക്കണം. എല്ലാവർക്കും 10 കിലോ ഭക്ഷ്യധാന്യം ഉറപ്പാക്കണം. തൊഴിലില്ലായ്‌മ രൂക്ഷമാവുകയും വരുമാനം ഇടിയുകയും ചെയ്‌ത സാഹചര്യത്തിൽ സാമ്പത്തികസഹായം ഉറപ്പാക്കണം. ആരോഗ്യസംവിധാനം താറുമാറായ ആദിവാസി മേഖലകളിലേക്ക് എത്രയും വേഗം ഡോക്ടർമാരെ അയക്കമെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടു.