സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും അഴിമതിയിൽ മുങ്ങിയ സർക്കാരാണ് ഇപ്പോൾ കേന്ദ്രത്തിലുള്ളത്. അഴിമതിക്കാരുടെ നേതൃത്വമായി മോദി മാറി. അഴിമതിയില്ലാതാക്കുമെന്ന് വാഗ്‌ദാനം നൽകിയവർ ഇലക്‌ടറൽ ബോണ്ട് വഴി അഴിമതി നിയമവിധേയമാക്കി. ബോണ്ട് നൽകിയാൽ വിമാനത്താവളവും തുറമുഖവും തരാമെന്ന് പറഞ്ഞും കൊള്ള നടത്തി. അഴിമതിക്ക് ജയിലിലാകേണ്ട നിരവധി നേതാക്കളാണ് ബിജെപിയിൽ ചേർന്നതിനാൽ മാത്രം രക്ഷപ്പെട്ടത്. ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ്.
മതനിരപേക്ഷ ജനാധിപത്യ രാജ്യത്തെ ഫാസിസ്റ്റ് ഹിന്ദുത്വ രാഷ്‌ട്രമാക്കണമെങ്കിൽ ഫെഡറിലസം ഇല്ലാതാക്കണം. അതിനാണ് കേന്ദ്രം ശ്രമിക്കുന്നത്. എല്ലാം ഏകീകരിച്ച് കേന്ദ്രീകൃതാധികാരത്തിലേക്ക് നീങ്ങാൻ നോക്കുന്നു. അതിനായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ മുദ്രാവാക്യങ്ങൾ കൊണ്ടുവന്നു. പതുക്കെ ഒരു രാജ്യം ഒരു ഭാഷ ഒരു സംസ്‌കാരം ഒരു നേതാവ് എന്നാകുമെന്ന് സാരം. സൂര്യൻ ഉദിക്കുന്നതുപോലും താൻ കാരണമാണെന്ന നിലയിലാണ് മോദിയുടെ പ്രചാരണം.
ലോകത്ത് ഏറ്റവും അസമത്വമുള്ള നാടായി ഇന്ത്യ മാറി. രാജ്യത്തെ താങ്ങി നിർത്തുന്ന തൂണുകളെല്ലാം തകരുകയാണ്. നാനൂറിലധികം സീറ്റ് കിട്ടിയാൽ ഭരണഘടന മാറ്റുമെന്നുവരെ പ്രഖ്യാപിക്കപ്പെടുന്നു. മോദിയുടെ ഗ്യാരന്റി രാജ്യത്തെ ഛിന്നഭിന്നമാക്കുമെന്ന ഗ്യാരന്റിയാണ്.
