Skip to main content

വിദ്വേഷ പ്രസംഗം; മോദിക്കും ബിജെപിയ്ക്കുമെതിരെ നടപടി എടുക്കണം, മതസ്പർധ വളർത്താൻ ശ്രമിച്ചതിന് മോദിക്കെതിരെ കേസെടുക്കണം

രാജസ്ഥാനിലെ ബൻസ്‌വാഡയിൽ തെരഞ്ഞെടുപ്പ്‌ റാലിയ്‌ക്കിടെ മുസ്ലീങ്ങൾക്കെതിരായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പരാമർശങ്ങളിൽ നടപടി ആവശ്യപ്പെട്ട്‌ സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷന്‌ പരാതി നൽകി. വർഗീയ വികാരങ്ങൾ ഇളക്കിവിട്ട്‌ വിദ്വേഷം സൃഷ്ടിച്ചതിന്‌ മോദിയ്‌ക്കെതിരായി കേസെടുക്കണമെന്നും സ. യെച്ചൂരി ആവശ്യപ്പെട്ടു. മോദി നടത്തിയ വിദ്വേഷപ്രസംഗത്തെ കുറിച്ച്‌ വിവിധ ദിനപത്രങ്ങളിൽ വന്ന റിപ്പോർട്ടുകളും പരാതിയ്‌ക്കൊപ്പം കൈമാറി.

രാജസ്ഥാനിൽ അങ്ങേയറ്റം പ്രകോപനപരമായ പ്രസംഗമാണ്‌ മോദി നടത്തിയത്‌. മുസ്ലീങ്ങളെ പേരെടുത്ത്‌ പരാമർശിച്ചുകൊണ്ട്‌ ‘നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും കൊടുക്കണോ’യെന്നാണ്‌ മോദി റാലിയിൽ പങ്കെടുത്തവരോട്‌ ചോദിച്ചത്‌. ദിനപത്രങ്ങൾക്ക് പുറമെ മറ്റ്‌ മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും മോദിയുടെ പ്രസംഗം വ്യാപകമായി പ്രചരിച്ചു. ഏതെങ്കിലും പ്രത്യേക മതത്തെ ലക്ഷ്യംവെയ്‌ക്കുന്നത്‌ ജനപ്രാതിനിധ്യ നിയമത്തിന്റെ 123(3) വകുപ്പിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനമാണ്‌.

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ മോശം ഭാഷ ഉപയോഗിക്കുന്നതിനെതിരെയും വ്യാജവാർത്തകൾ പടച്ചുവിടുന്നതിനെതിരെയും മതത്തിന്റെ പേരിൽ വോട്ടു ചോദിക്കുന്നതിനെതിരെയുമെല്ലാം തെരഞ്ഞെടുപ്പ്‌ കമീഷൻ രാഷ്ട്രീയ പാർടികൾക്ക്‌ കൃത്യമായ ഉപദേശം നൽകാറുണ്ട്. മാർച്ച്‌ ഒന്നിന്‌ കമീഷൻ പുറത്തുവിട്ട സർക്കുലറിലും കൃത്യമായ മാർഗനിർദേശങ്ങളുണ്ട്‌. മോദിയുടെ പ്രസംഗം കമീഷന്റെ നിർദേശങ്ങൾക്ക്‌ വിരുദ്ധമാണ്‌. തെരഞ്ഞെടുപ്പ്‌ കമീഷന്റെ നിർദേശങ്ങൾക്ക്‌ വിരുദ്ധമായി മോദി നടത്തിയിട്ടുള്ള ചട്ടലംഘനങ്ങൾ നേരത്തെയും ചൂണ്ടിക്കാട്ടിയിരുന്നു. അയോധ്യയിലെ പ്രാണപ്രതിഷ്‌ഠയും മറ്റും പരാമർശിച്ച്‌ മതവികാരം ഇളക്കിവിട്ട്‌ മോദി നടത്തിയ പ്രസംഗങ്ങൾ ചൂണ്ടിക്കാട്ടി ഏപ്രിൽ 13ന്‌ പരാതി നൽകിയിരുന്നു. പ്രതിപക്ഷ നേതാക്കൾ രാമന്‌ എതിരാണ്‌ എന്ന തരത്തിൽ മോദി നടത്തിയ പരാമർശങ്ങൾ ആ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ദൗർഭാഗ്യവശാൽ ഒരു നടപടിയും ഉണ്ടായില്ല.

ഒരു മതവിഭാഗത്തെയാണ്‌ ഇപ്പോൾ കൃത്യമായി ലക്ഷ്യംവെച്ചത്‌. ഇത്തരം വിദ്വേഷപ്രസംഗങ്ങൾ നടത്തിയതിന്‌ നേതാക്കൾക്ക്‌ വിലക്കേർപ്പെടുത്തിയ കീഴ്‌വഴക്കമുണ്ട്‌. ഇപ്പോഴത്തെ പരാതി പരിഗണിച്ച്‌ എത്രയും വേഗത്തിൽ മോദിക്കും ബിജെപിയ്‌ക്കുമെതിരായി നടപടിയെടുക്കണം. മതസ്പർധ വളർത്താൻ ശ്രമിച്ചതിന് മോദിക്കെതിരെ കേസെടുക്കണം. പൊതു സംവാദങ്ങളും ചർച്ചകളും ഇനിയും മോശമാകുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണം. നടപടിക്ക്‌ തയ്യാറായില്ലെങ്കിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ വിശ്വാസ്യത കൂടുതൽ ഇടിയുകയും സ്വതന്ത്രവും നീതിയുക്തവുമായുള്ള തെരഞ്ഞെടുപ്പിനുള്ള സാഹചര്യം ഇല്ലാതാവുകയും ചെയ്യുമെന്ന് സ. യെച്ചൂരി പരാതിയിൽ ചൂണ്ടിക്കാട്ടി.

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.