Skip to main content

സഖാവ് സി എച്ച് കണാരൻ ദിനം

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 52 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20ന്‌ ആണ് അദ്ദേഹം വേർപിരിഞ്ഞത്. ബഹുജനങ്ങളെ സംഘടിപ്പിക്കുന്നതിലും അച്ചടക്കവും കരുത്തും കേഡർ സ്വഭാവവുമുള്ള പ്രസ്ഥാനമായി പാർടിയെ മാറ്റുന്നതിലും സി എച്ച് കാട്ടിയ മാതൃക എന്നും സ്‌മരിക്കപ്പെടുന്നതാണ്.

കോഴിക്കോട് ജില്ലയിലെ അഴിയൂരിലാണ് സി എച്ച് ജനിച്ചത്. പുന്നോലിലെ സർക്കാർ സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് തുടർപഠന വേളയിൽത്തന്നെ ദേശീയ പ്രസ്ഥാനത്തിന്റെ ആശയം സ്വാധീനം ചെലുത്തി. ജന്മി നാടുവാഴിത്തത്തിന്റെയും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെയും മർദകവാഴ്ചയുടെ കാലത്തായിരുന്നു സി എച്ചിന്റെ പൊതുപ്രവർത്തനം ആരംഭിക്കുന്നത്. ആദ്യകാലത്ത് അധ്യാപകനായി പ്രവർത്തിച്ചുകൊണ്ടായിരുന്നു അദ്ദേഹം രാഷ്ട്രീയപ്രവർത്തനം നടത്തിയത്. അതുവഴി വിപുലമായ ജനവിഭാഗവുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. അക്കാലത്ത് ഉയർന്നുവന്ന നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അദ്ദേഹം മുന്നിലുണ്ടായിരുന്നു.

ജാതി ആചാരങ്ങൾക്കും യാഥാസ്ഥിതികത്വത്തിനും എതിരായി അന്ന് വലിയ സമരങ്ങൾതന്നെ ഉയർന്നുവന്നിരുന്നു. പുരോഗമന ജനാധിപത്യ മതനിരപേക്ഷ ഉള്ളടക്കത്തോടെയുള്ള നിലപാടുമായാണ് സി എച്ചും സഹപ്രവർത്തകരും പ്രവർത്തിച്ചത്. നവോത്ഥാന ആശയങ്ങൾ പ്രചരിപ്പിക്കാനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പ്രതികരിക്കാനും രൂപംകൊണ്ട കോട്ടയം താലൂക്ക് സ്വതന്ത്ര ചിന്താ സമാജത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു സി എച്ചിന്റെയും മറ്റും പ്രവർത്തനം. നിലനിന്ന പലവിധ അനാചാരത്തെയും ശക്തിയുക്തം എതിർക്കാൻ അവർ തയ്യാറായിരുന്നു. നവോത്ഥാനവാദികളോട് ആദ്യഘട്ടത്തിൽ വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ചവരെത്തന്നെ പിന്നീട് അനാചാരങ്ങൾക്കെതിരായി ശബ്ദിക്കാൻ തയ്യാറാകുന്നവിധം നയിക്കാൻ സി എച്ചിന് കഴിഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ സി എച്ചിന്റെ സാമൂഹ്യവീക്ഷണത്തെ സ്വാധീനിച്ചു. ജാതി ആചാരങ്ങൾക്കും സാമൂഹ്യതിന്മകൾക്കും എതിരായ ആദ്യകാല പ്രവർത്തനങ്ങളിൽത്തന്നെ ഇത് കാണാനാകും.

തലശേരിയിലെ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ അവർണവിഭാഗങ്ങളെ പ്രവേശിപ്പിക്കാൻ നടത്തിയ സവിശേഷമായ ഇടപെടൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ക്ഷേത്രവിലക്ക് ലംഘിച്ച് ക്ഷേത്രക്കുളത്തിൽ കുളിച്ചത് മറ്റൊരു പ്രധാന സംഭവമാണ്. പിന്തിരിപ്പൻ ജാതി, വർഗീയ ശക്തികൾ കേരളത്തെ വീണ്ടും അന്ധവിശ്വാസ ജടിലമായ ഭൂതകാലത്തേക്ക് നയിക്കാൻ ശ്രമിക്കുന്ന കാലമാണിത്. ഈ ഘട്ടത്തിൽ സി എച്ചിനെപ്പോലുള്ളവരുടെ ഇടപെടലിലൂടെ മുന്നേറിയ നവോത്ഥാന സമരങ്ങളിൽനിന്ന് നാം ഊർജം സ്വീകരിക്കേണ്ടതുണ്ട്.

ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ പ്രസംഗിച്ചതിന്റെ പേരിലാണ് സി എച്ചിനെ പൊലീസ് ആദ്യമായി അറസ്റ്റ് ചെയ്തത്. 1932ൽ. തുടർന്ന് ജയിലിൽ അടയ്ക്കപ്പെട്ട വേളയിലാണ് വിപ്ലവകാരികളുമായി അടുത്തിടപഴകുന്നത്. ആ ഘട്ടത്തിലാണ് കമ്യൂണിസ്റ്റ് ആശയം ആഴത്തിൽ പതിയുന്നത്. 1942ൽ ബോംബെ പാർടി പ്ലീനത്തിലും പങ്കെടുത്തിരുന്നു. ജയിലറകളും കേസുകളുമൊന്നും സി എച്ചിലെ പോരാളിയെ ദുർബലപ്പെടുത്തിയില്ല. കൂടുതൽ കരുത്തോടെ പ്രവർത്തനരംഗത്ത് സജീവമാകുന്നതിനാണ് ഇതൊക്കെ കാരണമായത്.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർടിക്കകത്ത് രൂപപ്പെട്ട വലതുപക്ഷ അവസരവാദ രാഷ്ട്രീയ സമീപനത്തിനെതിരെ നിരന്തര സമരമാണ് സി എച്ചിന്റെ നേതൃത്വത്തിൽ നടന്നത്. റിവിഷനിസത്തിനെതിരായി പാർടിയിൽ സുചിന്തിതമായി നിലപാടെടുക്കുകയും വിശദീകരിക്കുകയും ചെയ്ത നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. ഇ എം എസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘ഞാൻ കണ്ട ഏറ്റവും മികച്ച സംഘാടകൻ’ എന്നാണ്.
സി എച്ച് അന്തരിച്ച 1972നുശേഷം കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. 1979 അവസാനത്തോടെ ഒരു ദശകമായി നിലനിന്ന മാർക്സിസ്റ്റ് വിരുദ്ധമുന്നണി തകർന്നു. 1980ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപംകൊണ്ടതിനു ശേഷമുള്ള കേരള രാഷ്ട്രീയത്തിൽ ഇടതുപക്ഷ ശക്തികൾ ഒരുഭാഗത്തും വലതുപക്ഷം മറുഭാഗത്തുമാണ്. കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് കാലങ്ങളായി വന്ന ഇടതുപക്ഷ സർക്കാരുകൾ ആവിഷ്കരിച്ചത്. എന്നാൽ, അഞ്ചു വർഷത്തിനിടെയുള്ള ഭരണമാറ്റം അവയ്ക്ക് തുടർച്ച നൽകിയില്ല.

എൽഡിഎഫ് കൊണ്ടുവന്ന പല സുപ്രധാന പദ്ധതികളും യുഡിഎഫ് ഭരണത്തിൽ കട്ടപ്പുറത്തായി. നാടിനെ കരുതിയുള്ള മുന്നേറ്റത്തിന് ചുക്കാൻ പിടിക്കാൻ അവർ ഒരിക്കലും തയ്യാറായില്ല. മാത്രമല്ല അഴിമതിയും കെടുകാര്യസ്ഥതയും യുഡിഎഫ് ഭരണത്തിന്റെ മുഖമുദ്രയായി. അതിനൊരു മാറ്റമുണ്ടായത് എൽഡിഎഫിന് തുടർഭരണം ലഭിച്ചപ്പോഴാണ്. വൻവികസന പദ്ധതികളാണ് കഴിഞ്ഞ എട്ടുവർഷത്തിനിടെ സർക്കാർ ആരംഭിച്ചത്. പലതും പൂർത്തിയായി. ഭാവികേരളം മുന്നിൽക്കണ്ടുകൊണ്ട് നിരവധി പദ്ധതികൾ പൂർത്തിയാകാനുണ്ട്. വികസന സൂചികയിലെല്ലാം കേരളം ഒന്നാമതായി. വികസനപദ്ധതികളെല്ലാം എൽഡിഎഫ് സർക്കാർ ഇച്ഛാശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുകയാണ്. തികച്ചും മാതൃകാപരമായി, എല്ലാവരെയും കരുതുന്ന സർക്കാരിനെതിരെ നിരന്തരം കള്ളവാർത്തകൾ ചമയ്ക്കുകയാണ് ഒരുപറ്റം മാധ്യമങ്ങൾ. നേട്ടങ്ങളെയെല്ലാം തമസ്കരിച്ച് ഏതുവിധേനയും സർക്കാരിനെ താറടിച്ചു കാട്ടാനുള്ള ശ്രമത്തിലാണ് ചില മാധ്യമങ്ങളും വലതുപക്ഷവും.

കേന്ദ്ര സർക്കാരാകട്ടെ കേരളത്തെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുകയാണ്. ബദൽ മാർഗമൊരുക്കി ജനങ്ങൾക്ക് സംരക്ഷണം നൽകുന്ന സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കുകയാണ് കേന്ദ്രം. ബിജെപിയും കോൺഗ്രസും സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ ഒരേ സമീപനമാണ് ഇപ്പോൾ സ്വീകരിക്കുന്നത്. വർഗീയതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനും കോൺഗ്രസ് തയ്യാറാകുന്നില്ല. കേരളത്തിൽ ബിജെപിയുമായി കൂട്ടുചേർന്ന് ഇടതുപക്ഷത്തെ തകർക്കാൻ ശ്രമിക്കുകയാണ്. ആർഎസ്എസിന്റെ ശാഖയ്ക്ക് കാവൽനിന്നു എന്ന് പറയുന്ന കെപിസിസി പ്രസിഡന്റ് ആണുള്ളത്. ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയും ശത്രുക്കളാക്കി പ്രഖ്യാപിച്ച വിചാരധാരയെഴുതിയ ഗോൾവാൾക്കറുടെ ജന്മദിനത്തിലാണ് പ്രതിപക്ഷനേതാവ് പങ്കെടുത്തത്.

ആഗോളവൽക്കരണ നയങ്ങൾക്ക് ബദലുയർത്തുന്ന ഇടതുപക്ഷ പ്രസ്ഥാനത്തെ തകർക്കാൻ ശത്രുവർഗം ആവനാഴിയിലെ എല്ലാ ആയുധവും ഉപയോഗിക്കും. അതിനെ ചെറുക്കാൻ ധൈര്യമായി മുന്നോട്ടുപോകാനുള്ള കരുത്ത് നൽകുന്നതാണ് സി എച്ചിന്റെ ജീവിതം. കേന്ദ്ര ഭരണത്തിന്റെയടക്കം കടന്നാക്രമണങ്ങളിൽനിന്ന് എൽഡിഎഫ് സർക്കാരിനെ കാത്തുസൂക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് നാം ഇറങ്ങേണ്ടതുണ്ട്. അതിന് സി എച്ചിന്റെ സ്‌മരണ നമുക്ക് ആവേശം പകരും.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.