Skip to main content

മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ നാനാത്വത്തിൽ ഏകത്വം ഉയർത്തിപ്പിടിച്ച് ചെറുത്തുതോൽപ്പിക്കാൻ നമുക്കാകണം

മണിപ്പൂരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങളും വീഡിയോസും മനുഷ്യമനസാക്ഷിയെ ഉലയ്ക്കുന്നവയാണ്. ഇൻ്റർനെറ്റ് നിരോധനമുള്ളതുകൊണ്ട് മാത്രം പലതും പുറംലോകമറിയുന്നില്ലെങ്കിലും കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോ അന്താരാഷ്ട്രതലത്തിൽ തന്നെ ചർച്ചകൾക്ക് തുടക്കമിട്ടുകഴിഞ്ഞു. കുക്കി വിഭാഗത്തിലെ സ്ത്രീകളെ വേട്ടയാടുന്ന ആ ദൃശ്യങ്ങൾ, അത് കണ്ട് രസിക്കുന്ന കലാപകാരികൾ.. മനസ് മരവിപ്പിക്കുന്ന ചിത്രങ്ങൾ. ഇത്തരത്തിൽ കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും കൂടുതൽ ദൃശ്യങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ബലാത്സംഗം ചെയ്യപ്പെട്ടവരെക്കുറിച്ചുള്ള വാർത്തകൾ വരികയാണ്. 75 ദിവസങ്ങളായിട്ടും കലാപം അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എങ്കിൽ ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന സംശയം സാധാരണക്കാരിൽ ഉണ്ടാവുക തന്നെ ചെയ്യും.
സമാധാനം പുലരണം. അതിന് നേതൃത്വം കൊടുക്കേണ്ടവർ മൗനം വെടിയണം. രണ്ട് വിഭാഗങ്ങൾക്കിടയിലുണ്ടാകുന്ന അസ്വാരസ്യങ്ങൾ അവസാനിപ്പിക്കുന്നതിനായി ഇടപെടുന്നതിന് പകരം അതിനെ ആളിക്കത്തിക്കാനാണ് മണിപ്പൂരിലെ സർക്കാർ അനുകൂല പക്ഷം ശ്രമിക്കുന്നത്. അതിന് ബിജെപി പ്രവർത്തകരും നേതാക്കളും നേതൃത്വം നൽകുന്നതായുള്ള റിപ്പോർട്ടുകളും വരികയാണ്. ഗോത്രവിഭാഗങ്ങളുടെ ക്രൈസ്തവ ദേവാലയങ്ങൾ തുടർച്ചയായി തകർക്കപ്പെടുമ്പോൾ ദേവാലയങ്ങൾക്ക് സംരക്ഷണമൊരുക്കുന്നതിൽ സർക്കർ പരാജയപ്പെട്ടിരിക്കുന്നു. വീടുകൾക്കും ജനങ്ങൾക്കും സംരക്ഷണമൊരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു.
ഭിന്നിപ്പിച്ച് ഭരിക്കാൻ ശ്രമിക്കുന്നതിന് പകരം ഒന്നിപ്പിച്ച് നിർത്താനും വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും മണിപ്പൂരിലെ സർക്കാർ തയ്യാറാകണം. കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും പുലർത്തിയ മൗനവും നീതീകരിക്കാൻ സാധിക്കുന്നതല്ല. ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ മാസം മണിപ്പൂർ സന്ദർശിച്ചതിന് ശേഷവും കലാപം അവസാനിപ്പിക്കാനും അക്രമകാരികളെ പിന്തിരിപ്പിക്കാനും സാധിച്ചില്ലെന്നത് ജനങ്ങൾ കാണുന്നുണ്ട്.
വർഗീയ-വിഭാഗീയ ശക്തികൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന സന്ദേശം നൽകുകയാണ് മണിപ്പൂർ. മതപരമായും ജാതിപരമായും ഭാഷാപരമായുമുള്ള ധ്രുവീകരണത്തിന് മൗനസമ്മതം നൽകുന്ന, അതിന് തിരശീലക്ക് പിന്നിൽ നിന്ന് നേതൃത്വം നൽകുന്ന ശക്തികൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ചുനിൽക്കേണ്ടതുണ്ട്. നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ അടിസ്ഥാന ദർശനം ഉയർത്തിപ്പിടിച്ചുകൊണ്ട് മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ ചെറുത്തുതോൽപ്പിക്കാൻ നമുക്ക് സാധിക്കണം. ഇന്ത്യയെ വീണ്ടെടുക്കാൻ നാം പൊരുതണം.

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.