Skip to main content

നോട്ടുനിരോധനം മോദിയുടെ ഹിമാലയൻ മണ്ടത്തരം

2016 നവംബർ 8ന് രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ തുഗ്ലക് പരിഷ്കാര പരമ്പരയിൽ ആദ്യത്തേത് മോദി പ്രഖ്യാപിച്ചു; അർദ്ധരാത്രി മുതൽ 500 ഉം 1000 ഉം നോട്ടുകൾ പിൻവലിക്കുന്നു. രാജ്യത്തെ നോട്ടുകളുടെ 86 ശതമാനവും ഒറ്റയടിക്ക് ഇല്ലാതാക്കി. അന്നു രാത്രിതന്നെ ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ ചേംബറിൽ നടത്തിയ പത്രസമ്മേളനത്തിൽ ഇതിനെ ഭ്രാന്തൻ നടപടിയെന്നാണു ഞാൻ വിശേഷിപ്പിച്ചത്.

പിറ്റേന്ന് നിയമസഭയിൽ ‘‘ധനമന്ത്രി ഇങ്ങനെ ജനങ്ങളെ പരിഭ്രാന്തരാക്കരുത്’’ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നെ ഉപദേശിച്ചു. വിശദമായ പ്രസ്താവന സഭയിൽ വയ്ക്കണമെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. അന്നു നിയമസഭ പിരിയുന്നതിനുമുമ്പ് നോട്ടുനിരോധനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചു വിശദമായ ഒരു പ്രസ്താവന ഞാൻ നടത്തി. അന്നു പറഞ്ഞവയെല്ലാം പിന്നീട് ഏതാണ്ട് യാഥാർത്ഥ്യമായിത്തീർന്നു.

നോട്ടുനിരോധനം തനി മണ്ടത്തരമാണെന്ന് സാമ്പത്തികശാസ്ത്രം അറിയാവുന്ന ഏതൊരു വ്യക്തിയും സമ്മതിക്കും. യുദ്ധംപോലുള്ള സവിശേഷകാലത്ത് നോട്ടിന്റെ മൂല്യം പാടെ തകർന്ന് അതിന്റെ ഉപയോഗം നഷ്ടപ്പെടുമ്പോൾ മാത്രമേ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കാറുള്ളൂ. എന്നിട്ടും ആദ്യ ദിവസങ്ങളിൽ തുറന്ന് എതിർക്കാൻ അപൂർവ്വംപേരേ ഉണ്ടായിരുന്നുള്ളൂ. കോൺഗ്രസ്സിൽനിന്നുപോലും പിറ്റേന്ന് അനുകൂലമായ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. എന്തുകൊണ്ട്?

ഇവിടെയാണ് പ്രധാനമന്ത്രി മോദിയുടെ പ്രചണ്ഡപ്രചാരണ ശൈലിയുടെ പ്രസക്തി. കള്ളപ്പണവേട്ടയുടെ ധീരപോരാളിയായിട്ടാണ് മോദി നോട്ടുനിരോധനവുമായി ഇറങ്ങിയത്. ഒരാളും കള്ളപ്പണക്കാരോടൊപ്പമാണെന്ന ആക്ഷേപമേൽക്കാൻ തയ്യാറല്ലായിരുന്നു. അതുകൊണ്ട് ഒന്നുകിൽ നിശബ്ദരായി; അല്ലെങ്കിൽ കള്ളപ്പണം തടയുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു തടിയൂരി.

ഇന്നിപ്പോൾ മോദി മാറ്റിമാറ്റിപ്പറഞ്ഞതെല്ലാം വീൺവാക്കുകളാണെന്നു വ്യക്തമാണ്. എന്നാൽ ഒരു കൂസലുമില്ലാതെ അദ്ദേഹം പുതിയ ഞെട്ടിപ്പിക്കുന്ന ആഖ്യാനങ്ങൾ നടത്തി മുന്നോട്ടുപോവുകയാണ്. നോട്ടുനിരോധനം പോലൊന്ന് നടന്നതായിട്ടേ ഭാവിക്കുന്നില്ല. ഇതാണ് മോദിയുടെ ശൈലി.
 

കൂടുതൽ ലേഖനങ്ങൾ

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയം

സ. പിണറായി വിജയൻ

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമാണ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല - ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്.

ലൈഫ് എന്ന മാതൃകാ പദ്ധതിയിലൂടെ കേരളം ഒരിക്കൽക്കൂടി രാജ്യത്തിന് വഴികാട്ടുന്നു

സ. എം ബി രാജേഷ്

ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷം വീട് പൂർത്തിയാക്കി കേരളം പുതുചരിത്രം രചിക്കുകയാണ്. അഞ്ച് ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയാണ്. ലൈഫ് മിഷൻ വഴി ഇതുവരെ അനുവദിച്ച 6,04,046 വീടുകളിൽ 5,00364 വീടുകളാണ് പൂർത്തിയായത്.

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.