Skip to main content

കയ്യൂര്‍ രക്തസാക്ഷി ദിനം

സമര കേരള ചരിത്രത്തിലെ അവിസ്മരണീയ ദിനമാണ് 1943 മാർച്ച് 29. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ടായിരുന്ന ജന്മിത്തത്തിനും, നൂറ്റാണ്ടുകള്‍ നീണ്ട ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചയ്ക്കും, ഭരണകൂട നെറികേടുകള്‍ക്കുമെതിരായ പ്രതിഷേധത്തിന്റെയും, പ്രതികരണത്തിന്റെയും, പ്രതിരോധത്തിന്റെയും അത്യുജ്ജ്വല അദ്ധ്യായങ്ങളില്‍ പ്രധാനമായ ഒന്നായിരുന്നു കയ്യൂർ സമരം. മണ്ണിന്റെ മക്കള്‍ക്ക് മനുഷ്യരായി ജീവിക്കുവാനുള്ള അവകാശത്തിനുവേണ്ടി കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെയും പ്രസ്ഥാനത്തെയും സ്വീകരിച്ചവര്‍ ത്യാഗപൂർവ്വം പോരാട്ടപാതയിൽ അണിനിരന്നു. അങ്ങനെ മുന്നോട്ടുവന്ന ധീരരില്‍പ്പെടുന്നവരായിരുന്നു മഠത്തില്‍ അപ്പുവും കുഞ്ഞമ്പു നായരും ചിരുകണ്ടനും അബൂബക്കറും. യൗവ്വനകാന്തി തുടിക്കുന്ന പ്രായത്തില്‍, കേവലം ഇരുപത്തിയഞ്ച് വയസ്സെത്തുന്നതിനു മുമ്പുതന്നെ അവര്‍ കഴുമരത്തിലേറ്റപ്പെട്ടു.
നിര്‍ഭയമായി, ഉയര്‍ത്തിപിടിച്ച ശിരസുമായി തൂക്കിലേറുമ്പോഴും അവര്‍ ഇടറാത്ത ശബ്ദത്താല്‍ വിളിച്ച മുദ്രാവാക്യം ''കമ്മ്യൂണിസ്റ്റ് പാര്‍ടി സിന്ദാബാദ്, ജന്മിത്വം തുലയട്ടെ, സാമ്രാജ്യത്വം തുലയട്ടെ'' എന്നതായിരുന്നൂ. ജന്മിത്വത്തിന്റെ ക്രൂരതകള്‍ക്കും അടിമത്വ വ്യവസ്ഥയ്ക്കുമെതിരായാണ് മുനയംകുന്നിലും മറ്റ് പലയിടങ്ങളിലുമെന്നപോലെ കമ്മ്യൂണിസ്റ്റുകാര്‍ കയ്യൂരിലും പൊരുതിയത്. കയ്യൂരിലെ കമ്മ്യൂണിസ്റ്റുകാര്‍ കുടിയാന്മാരെയും കര്‍ഷകരെയും സംഘടിപ്പിച്ചത് ജന്മിമാരെയും അധികാരികളെയും പ്രകോപിതരാക്കി. കര്‍ഷകരുടെയും കുടികിടപ്പുകാരുടെയും വീടുകളില്‍ നിരന്തരം പരിശോധന നടത്താനും വീടുകള്‍ കൊള്ളയടിക്കുവാനും കര്‍ഷക പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരെ പിടികൂടി ക്രൂരമായി മര്‍ദ്ദിക്കുവാനും പൊലീസ് മുന്നോട്ടുവന്നു. സ്ത്രീകളടക്കമുള്ളവര്‍ നിരന്തരം അപമാനിക്കപ്പെട്ടു. പൊലീസ് മര്‍ദനമുറകള്‍ക്കും ഭരണകൂട ക്രൂരതകള്‍ക്കുമെതിരായ പ്രതിഷേധവും പ്രതിരോധവും അവിടെ ശക്തിപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളും കര്‍ഷക സംഘം പ്രവര്‍ത്തകരും ജാഥ നടത്തുന്നതിനിടെ വന്നുപെട്ട, സ്ത്രീകളെ അടക്കം ആക്രമിച്ചിരുന്ന ഒരു പൊലീസുദ്യോഗസ്ഥന്‍ ഭയന്നോടി വെള്ളത്തില്‍ വീണ് മരിച്ചു. തുടര്‍ന്നാണ് കയ്യൂര്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. പൊലീസ് കോണ്‍സ്റ്റബിളിനെ കല്ലെറിഞ്ഞു കൊന്നതായാണ് കേസ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ജന്മിത്വത്തിന്റെ അവസാനത്തിനും വേണ്ടി പൊരുതാനിറങ്ങിയ സഖാക്കള്‍ ആ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു. പല കോടതികളിലെ വിചാരണകള്‍ക്കുശേഷം അപ്പുവിനെയും കുഞ്ഞമ്പുവിനെയും ചിരുകണ്ടനെയും അബൂബക്കറിനെയും ചൂരിക്കാടന്‍ കൃഷ്ണന്‍ നായരെയും തൂക്കിലേറ്റാന്‍ വിധിച്ചു. ചൂരിക്കാടന്‍ പ്രായപൂര്‍ത്തിയാവാത്തതുകൊണ്ട് തൂക്കുമരത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. മറ്റ് നാലുപേരും കുനിയാത്ത ശിരസ്സുമായി പരിഭ്രമമോ ഭയമോ ആശങ്കയോ ഇല്ലാത്ത മനസ്സുമായി 1943 മാര്‍ച്ച് 29 ന് തൂക്കുമരത്തിനരികിലേക്ക് നടന്നുചെന്നു. വിപ്ലവകേരളത്തിന്റെമുന്നേറ്റ ചരിത്രത്തിലെ ഒരിക്കലും മായാത്ത ഐതിഹാസിക അധ്യായമാണ് അവരുടെ രക്തസാക്ഷിത്വങ്ങളിലൂടെ രചിക്കപ്പെട്ടത്.
തൂക്കുമരം കാത്തുകിടന്ന സഖാക്കളെ കാണാന്‍ അന്ന് സിപിഐ ജനറല്‍ സെക്രട്ടറിയായിരുന്ന സ. പി സി ജോഷി, സ. പി കൃഷ്ണപിള്ളയ്‌ക്കൊപ്പം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോയിരുന്നു. അദ്ദേഹം ആ അനുഭവം വികാരഭരിതമായ ഭാഷയില്‍ എഴുതിയിട്ടുണ്ട്. 'കമ്മ്യൂണിസ്റ്റ് പാര്‍ടി സിന്ദാബാദ് വിളിച്ചുകൊണ്ടവര്‍ അന്ത്യം വരിച്ചു' എന്നെഴുതിയ സ. ജോഷി കഴുമരം മുന്നില്‍ വാ പിളര്‍ത്തിനില്‍ക്കുമ്പോഴും അക്ഷോഭ്യരായി നിന്ന ആ നാലു കമ്മ്യൂണിസ്റ്റുകാരെയും വരച്ചുവച്ചിട്ടുമുണ്ട്. ''കമ്മ്യൂണിസ്റ്റ് പാര്‍ടി, സഖാക്കളോട് ഉത്കണ്ഠപ്പെടാതിരിക്കുവാന്‍ പറയുക, അവരെ ഉന്മേഷഭരിതരാക്കുക, ഞങ്ങള്‍ നാടിനുവേണ്ടി അഭിമാനത്തോടെ ജീവത്യാഗം ചെയ്തുവെന്നറിയിക്കുക'' എന്നാണ് തൂക്കുകയറിലേയ്ക്ക് പോകുന്നതിനുമുമ്പ് തടവറയില്‍ നിന്ന് കയ്യൂര്‍ സഖാക്കള്‍ പറഞ്ഞത്.
വിപ്ലവപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ സൂര്യതേജസ്സോടെ ജ്വലിച്ച്‌ നില്‌ക്കുന്ന നാല്‌ പേരുകള്‍: സ. മഠത്തില്‍ അപ്പു, സ. കോയിത്താറ്റില്‍ ചിരുകണ്ടന്‍, സ. പൊടോര കുഞ്ഞമ്പു നായര്‍, സ. പള്ളിക്കല്‍ അബൂബക്കര്‍. ലോകമെങ്ങുമുള്ള വിപ്ലവകാരികള്‍ക്ക്‌ ആവേശമായ കയ്യൂര്‍ രക്തസാക്ഷികള്‍. അവരുടെ ജ്വലിക്കുന്ന സ്മരണകൾവരുംകാല പോരാട്ടങ്ങൾക്ക് കരുത്ത് പകരും. ആ രണധീരരുടെ ഒരിക്കലും മരിക്കാത്ത ഓർമകൾക്ക് മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ. ലാൽസലാം.

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

സ. പിണറായി വിജയൻ

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.