രാജ്യത്ത് മഹാത്മജിയും ഇന്ത്യയെന്ന ആശയവും വധിക്കപ്പെടുന്ന ദുരവസ്ഥയാണുള്ളത്. വർഗീയ ഫാസിസ്‌റ്റ് സ്വഭാവം ആർജിക്കുന്ന ശക്തികളാണ് ഇതിന് പിന്നിലുള്ളത്. ഫാസിസത്തിന്റെ ജന്മഗൃഹമായ മുസോളിനിയുടെ നാട്ടില്‍നിന്നുള്ള ഇറ്റാലിയൻ തോക്ക് ഉപയോഗിച്ചാണ് ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ച് കൊന്നത്. ഗാന്ധി ഘാതകരുടെ പിൻമുറക്കാരുടെ കൈകളിൽ ആ തോക്ക് ഇപ്പോഴുമുണ്ട്. അതേ തോക്ക് ഉപയോഗിച്ചാണ് കൽബുർഭി, ദാഭോൽക്കർ, ഗൗരിലങ്കേഷ് എന്നിവരെ വെടിവെച്ച് കൊന്നത്. ആഗോള, ആഭ്യന്തര ഫാസിസ്‌റ്റ് അക്രമപദ്ധതിയിലെ കൂട്ടുക്കെട്ട് ഇപ്പോഴും തുടരുകയാണ്.
ഇന്ത്യൻ പ്രതിലോമ ശക്തികളുടെ ഭീകര മുഖമാണ് ഗാന്ധി വധം. ഘാതകൻ ഗോഡ്‌സെ ഉപകരണം മാത്രമാണ്. മതാടിസ്ഥാടിസ്ഥാനത്തിൽ മനുഷ്യനെ ഭിന്നിപ്പിച്ച്, വർഗീയചിന്ത പടർത്തി ആരെയും കൊന്നുതള്ളാമെന്നതാണ് ആശയം. മതേതര, പുരോഗമന ചിന്തയുള്ളവരെ വകവരുത്തണമെന്ന വർഗീയഫാസിസ്‌റ്റ് അജണ്ടയാണ് ഗാന്ധിവധത്തിലൂടെ നടപ്പാക്കിയത്. ഗോഡ്‌സെ സത്യത്തിന്റെയും ഘാതകരാണ്. അവർ ഇപ്പോഴും തിരുത്താൻ തയ്യാറല്ല. എല്ലാവരുടേയും സാമ്പത്തിക സാമൂഹിക സാംസ്‌കാരിക വളർച്ചക്ക് അവസരം ഒരുക്കണമെന്നതാണ് ദേശീയ സ്വാതന്ത്ര്യ സമരം ഉയർത്തിക്കൊണ്ടുവന്ന ആശയം. ഇത് തകർക്കപ്പെടുകയാണ്. വർഗീതക്കെതിരായും നവഫാസിസ്‌റ്റ് പ്രവണതക്കെതിരായും കൂടുതൽ കർമോത്സുരാകണം. ഈ പ്രദർശനം നൽകുന്ന സന്ദേശം അതാണ്. നാം പറയേണ്ടത് പറയുക, ചെയ്യേണ്ടത് ചെയ്യുക, തിരുത്തേണ്ടത് തിരുത്തണം.
ഗാന്ധിഘാതകരാൽ ജനങ്ങൾ ഇന്നും വഴിതെറ്റിക്കപ്പെടുന്നു. പൊതുപ്രവർത്തകർ കൃത്യമായ കടമ നിറവേറ്റുന്നതിൽ വരുന്ന കുറവാണ് ഇതിന് കാരണാമവുന്നത്. അർഥവത്തായ രാഷ്‌ട്രീയ പ്രവർത്തനം വഴി ജനങ്ങളെ കൂടെ നിർത്താൻ കഴിയണം.
