Skip to main content

പാവങ്ങളുടെ പടത്തലവൻ സഖാവ് എകെജി സമര പാതകളിൽ എക്കാലവും ജ്വലിക്കുന്ന വിപ്ലവ ചൈതന്യമാണ്

പാവങ്ങളുടെ പടത്തലവൻ സഖാവ് എകെജി സമര പാതകളിൽ എക്കാലവും ജ്വലിക്കുന്ന വിപ്ലവ ചൈതന്യമാണ്. എകെജിയുടെ വേർപാടിന്റെ 48-ാം വാർഷികദിനമാണ് ഇന്ന്. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടങ്ങളാണ് സഖാവിനെ സമരപാതയിലെത്തിച്ചത്. കോളനിവാഴ്ച്ച അവസാനിക്കുന്നതോടൊപ്പം അയിത്തവും ജാതിഭ്രഷ്ടവും ചൂഷണവും അവസാനിപ്പിക്കുന്ന മനുഷ്യ മോചനത്തിനുള്ള പോരാട്ടമായി എകെജി ദേശീയ പ്രസ്ഥാനത്തെ കണ്ടു. പിന്നീട് അദ്ദേഹം മാർക്സിയൻ ആശയങ്ങളോടെ പ്രയോക്താവായി. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ചത് അനേകം നേതാക്കളുടെയും ജനവിഭാഗങ്ങളുടെയും നേതൃത്വത്തിൽ നടന്ന വ്യത്യസ്ത സ്വഭാവത്തിലെ പ്രത്യയശാസ്ത്ര–സമരധാരകളുടെ പ്രഭാവത്താലാണ്. അതിൽ ധീരമായ ഒരു പങ്കുവഹിച്ച ഇടതുപക്ഷ–കമ്യൂണിസ്റ്റ് ധാരയ്ക്ക് നേതൃത്വം നൽകിയ നേതാക്കളിൽ പ്രമുഖനാണ് എകെജി. ബ്രിട്ടീഷ് സാമ്രാജ്യത്വവാഴ്ചയിലെ അനീതിക്കും അടിമത്തത്തിനുമെതിരെ നാടിനെയും നാട്ടുകാരെയും തട്ടിയുണർത്തി മുന്നോട്ടുനയിക്കുകയായിരുന്നു അദ്ദേഹം.

സമരങ്ങളിൽ നിന്നും സമരങ്ങളിലേക്ക് നീങ്ങുന്ന ത്യാഗ ജീവിതത്തിന്റെ ജനകീയ മുഖമാണ് സഖാവ്. ഗുരുവായൂരിൽ ജാതിക്കെതിരെയും പട്ടിണിക്കാരായ, തൊഴിലില്ലായ്മ നേരിടുന്ന യുവാക്കൾക്കും ബഹുജനങ്ങൾക്കും വേണ്ടിയും കുടിയിറക്കപ്പെട്ട കർഷകർക്ക് വേണ്ടിയുമൊക്കെ എകെജി നിതാന്ത ശബ്ദമായി. വേദന അനുഭവിക്കുന്നവരെല്ലാം താൻ തന്നെയായി മാറുന്ന കമ്മ്യൂണിസ്റ്റിന്റെ പ്രായോഗിക രൂപമായിരുന്നു എകെജി. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഈ സമരനായകൻ കണ്ണൂരിലെ സെൻട്രൽ ജയിലിൽ ഇരുട്ടുമുറിയിൽ ഏകനായിരുന്നു. ദേശീയപതാകയേന്തി ജയിൽവളപ്പിൽ അദ്ദേഹം നടന്നു. എല്ലാ തടവുകാരെയും വിളിച്ചുകൂട്ടി ജയിൽ കെട്ടിടത്തിന്റെ മുകളിൽ കൊടികെട്ടി. സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രഭാഷണവും നടത്തി. പിന്നീട് ഒന്നാം ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായ എകെജി 1977 വരെ സഭയിലെ പ്രതിപക്ഷശബ്ദമായി.

പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ കരിനിയമം ലംഘിച്ച് പ്രകടനം നടത്തിയതിന് എറണാകുളത്ത്‌ എകെജിയെ അറസ്റ്റുചെയ്തു. ആഴ്ചകൾക്കുശേഷം വിട്ടയച്ചപ്പോൾ നേരെ പാർലമെന്റിൽ എത്തി ഏകാധിപത്യഭരണത്തിന് താക്കീതുനൽകി. ഇന്ദിര ഗാന്ധി പെൺഹിറ്റ്‌ലർ ആകരുതെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരത്തിനുമുമ്പും ശേഷവുമായി 20 തവണയാണ് എകെജിയെ തടവറയിൽ അടച്ചത്. അടിയന്തരാവസ്ഥയുടെ ദിനങ്ങളിൽ സഖാവിനെ തുറന്നു വിട്ടപ്പോൾ അസഖ്യം വരുന്ന അടിയന്തരാവസ്ഥ തടവുകാർക്ക് വേണ്ടി ആ ശബ്ദം പിന്നെയും ഉയർന്നു. സമരങ്ങളിൽ വ്യാപൃതനായി സഖാവ് ഒരിക്കൽ കാലിടറി വീഴുമെന്നും എന്നാലും ദരിദ്രരുടെയും ഭാരം ചുമക്കുന്നവരുടെയും ഇടത്തരക്കാരുടെയും വസന്തം വിരിയുക തന്നെ ചെയ്യുമെന്നും സഖാവ് ആത്മകഥയിൽ കുറിച്ചിടുന്നു. ആ വസന്തത്തിനായുള്ള വിമോചന പോരാട്ടങ്ങൾക്ക് സഖാവ് എകെജിയുടെ ഓർമ്മകൾ നിത്യ പ്രചോദനം നൽകും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

സ. പിണറായി വിജയൻ

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.