Skip to main content

ജനാധിപത്യ സംവിധാനത്തെ പുറന്തോടായി നിലനിർത്തി ഭരണഘടനയെയും അതിന്റെ ഭാഗമായി രൂപംകൊണ്ട സ്ഥാപനങ്ങളെയും തകർക്കുന്ന രീതിയാണ് മോദി സർക്കാരിന്റേത്

കള്ളപ്പണവും വിദേശ വിനിമയ ലംഘനങ്ങളും തടയുക ലക്ഷ്യമാക്കി രൂപംകൊണ്ട അന്വേഷണ ഏജൻസിയാണ് ഇഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എൻഫോഴ്സ്‌മെന്റ്‌ ഡയറക്ടറേറ്റ്. പാർലമെന്റ്‌ 2002ൽ പാസാക്കിയ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ), 1999ലെ വിദേശ വിനിമയ നടത്തിപ്പ് നിയമം (ഫെമ), 2018ലെ ഫുജിറ്റീവ് ഇക്കോണമിക് ഓഫൻഡേഴ്സ് ആക്ട് (എഫ്ഇഒഎ) എന്നിവയുടെ പരിധിയിൽ വരുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണമാണ് ഇഡിയുടെ ചുമതല. കേന്ദ്ര ധന മന്ത്രാലയത്തിലെ റവന്യുവകുപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന അന്വേഷണ ഏജൻസിയാണിത്. 1956ൽ നെഹ്‌റു സർക്കാരിന്റെ കാലത്താണ് ഇഡി രൂപം കൊണ്ടതെങ്കിലും നവഉദാര സാമ്പത്തിക നയങ്ങളുടെ കാലത്തോടെയാണ്‌ ഈ അന്വേഷണ ഏജൻസി പൊതുമണ്ഡലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. ചില നിയമഭേദഗതികളിലൂടെ കൂടുതൽ അധികാരങ്ങൾ ഇഡിക്ക് നൽകിയതും ഇക്കാലത്താണ്.

നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വതന്ത്ര അന്വേഷണ ഏജൻസി എന്ന പദവി കളഞ്ഞുകുളിച്ച് കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ആയുധമായി ഇഡി അധഃപതിച്ചു. രാഷ്ട്രീയ എതിരാളികളെ തകർക്കാനും പ്രതിപക്ഷ എംഎൽഎമാരെയും എംപിമാരെയും കൂറുമാറ്റാനും തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനും (2022ൽ മഹാരാഷ്ട്ര സർക്കാർ) അന്വേഷണ ഏജൻസികൾ പൊതുവേയും ഇഡി പ്രത്യേകിച്ചും ബിജെപിക്ക് പിന്തുണ നൽകി. ഇഡി അതിന്റെ വെബ്സൈറ്റിൽ ലക്ഷ്യമായി പ്രഖ്യാപിച്ച നീതിപൂർവവും യുക്തിസഹവുമായ അന്വേഷണവും വിദ്വേഷമോ മുൻവിധിയോ കൂടാതെ നിഷ്പക്ഷമായ പ്രവർത്തനവും കാറ്റിൽ പറത്തിയാണ് ഇഡി എക്സിക്യൂട്ടീവിന്റെ വിനീത വിധേയനായത്. കേന്ദ്ര സർക്കാരിന്റെ, അതിന് നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർടിയുടെ ഉപകരണമായി അധഃപതിച്ചതോടെ കള്ളപ്പണക്കേസ് അന്വേഷിക്കുന്ന ഏജൻസി തന്നെ കൈക്കൂലി കേസിൽ അകപ്പെടുന്ന സ്ഥിതിയിലായി. ഇഡിയുടെ കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ്‌ ഡയറക്ടർ ശേഖർ കുമാർ ഒന്നാം പ്രതിയായി സംസ്ഥാന വിജിലൻസ് എടുത്ത കൈക്കൂലി കേസിനെക്കുറിച്ചാണ് പരാമർശിക്കുന്നത്. അസിസ്റ്റന്റ്‌ ഡയറക്ടർ മാത്രമല്ല ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെ മറ്റ് ഉദ്യോഗസ്ഥരും കൈക്കൂലി കേസിന്റെ ഭാഗമാണെന്നാണ് സൂചന.

കൊല്ലത്തെ കശുവണ്ടി വ്യാപാരി പതിവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസ് ഒതുക്കാൻ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസാണ് ഇഡിയെ സംശയത്തിന്റെ കരിനിഴലിൽ നിർത്തിയിട്ടുള്ളത്. കൊച്ചി ഇഡി ഓഫീസിലെ ചില ഉദ്യോഗസ്ഥർ അനധികൃത മാർഗത്തിലൂടെ പണം സമ്പാദിക്കാൻ ഇടനിലക്കാരെ ഉപയോഗിച്ചുവെന്നാണ് വ്യക്തമാകുന്നത്. കേസുമായി ബന്ധപ്പെട്ട് ഒരു രാജസ്ഥാൻ സ്വദേശിയും എറണാകുളത്ത് താമസക്കാരായ ചാർട്ടേഡ് അക്കൗണ്ടന്റ്‌ ഉൾപ്പെടെ രണ്ടുപേരെയും ഇതിനകം വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ചാർട്ടേഡ് അക്കൗണ്ടന്റിന് കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി നല്ല ബന്ധമുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ മൂന്ന് പേരെ ചോദ്യം ചെയ്തപ്പോഴാണ് ഇഡി അസിസ്റ്റന്റ്‌ ഡയറക്ടറുടെ പങ്ക് വെളിച്ചത്തായത്.

അഴിമതി തടയാനല്ല മറിച്ച് അത് പ്രോത്സാഹിപ്പിക്കാനും അതുവഴി തടിച്ചുകൊഴുക്കാനുമുള്ള പദ്ധതികളാണ് ചില ഇഡി ഉദ്യോഗസ്ഥരും ഇടനിലക്കാരും തമ്മിൽ നടത്തിയത്. സമൻസും നോട്ടീസും അയക്കാൻ പറ്റുന്നവരെ ചാർട്ടേഡ് അക്കൗണ്ടിന്റെ സഹായത്തോടെ കണ്ടെത്തുക, അത്തരക്കാർക്ക് സമൻസ് അയക്കുക, സമൻസുമായി ഇഡി ഓഫീസിലെത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തുക, ഇടനിലക്കാരെ വിട്ട് കാശ് നൽകിയാൽ കേസ് ഒതുക്കാമെന്ന് വാഗ്‌ദാനം ചെയ്യുക, പണം ലഭിക്കുന്നതോടെ കേസ് ഒതുക്കുക എന്ന രീതിയാണ് തുടർന്നുവന്നതെന്ന് ഇതുവരെയുള്ള മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സമൻസ് ലഭിച്ചവരെ ചോദ്യം ചെയ്യുമ്പോൾ ഉദ്യോഗസ്ഥർ പറഞ്ഞ കാര്യങ്ങൾ അതേപടി ഇടനിലക്കാർ ആവർത്തിച്ചത് അവരെ വിശ്വസിക്കാൻ കാരണമായെന്ന് കൊല്ലത്തെ കശുവണ്ടി വ്യവസായി മാധ്യമങ്ങളോട് പറയുകയുണ്ടായി. ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്ന വേളയിൽപോലും ഇടനിലക്കാരുടെ സാന്നിധ്യം ഉണ്ടായി എന്ന വാർത്ത അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതാണ്. കള്ളപ്പണം തടയാൻ രൂപംകൊണ്ട അന്വേഷണ ഏജൻസിയുടെ ഓഫീസ്‌ പോലും കള്ളപ്പണക്കാരുടെയും സിൽബന്തികളുടെയും ഓഫീസായി മാറിയെന്നല്ലേ ഇതിൽനിന്ന്‌ വ്യക്തമാകുന്നത്.

ഇടനിലക്കാരുമായി സംസാരിച്ച് ധാരണയായാൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശല്യമൊന്നും ഉണ്ടാകില്ലെന്നാണ് ഇരകൾ പറയുന്നതെന്ന് ഒരു പത്രം റിപ്പോർട്ട് ചെയ്‌തു. വിജിലൻസ് കേസിലെ പരാതിക്കാർ ഇക്കാര്യം ശരിവച്ചതായും റിപ്പോർട്ടിലുണ്ട്. അതായത് അഴിമതിയും കൈക്കൂലിയും പ്രോത്സാഹിപ്പിക്കുന്ന ഓഫീസായി ഇഡി ഓഫീസ് മാറി. ഇഡിയുടെ വേട്ടയാടൽ കാരണം കോൺഗ്രസിൽനിന്ന് രാജിവച്ച് ബിജെപിയിലെത്തിയ മഹാരാഷ്ട്രയിലെ ഹർഷവർധൻ പാട്ടിൽ പറഞ്ഞ വാക്കുകളാണ് ഓർമയിലെത്തുന്നത്. "ബിജെപിയിൽ ചേർന്നതോടെ സമാധാനത്തോടെ ഉറങ്ങാൻ തുടങ്ങി. ഇപ്പോൾ ഒരന്വേഷണവും (ജില്ലാ ബാങ്ക് ഫണ്ട് ദുരുപയോഗം ചെയ്ത കേസിൽപ്പെട്ടയാളാണ്) എന്നെ ശല്യം ചെയ്യാറില്ല’. കൊച്ചി ഇഡി ഓഫീസ് നൽകുന്ന സന്ദേശവും ഇതു തന്നെയാണ്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസ് ഒതുക്കി തീർക്കാൻ ഇഡി കൊച്ചി ഓഫീസിലെ ഉദ്യോഗസ്ഥർ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ഓർത്തഡോക്സ് സഭാ ബിഷപ് തന്നെ വെളിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായി. തെളിവോടെ ഇഡി ഉദ്യോഗസ്ഥരുടെ അഴിമതി പിടിക്കപ്പെട്ടതോടെ നിരവധി പരാതികളാണ് വിജിലൻസിന് ലഭിക്കുന്നത്. ഇതെല്ലാം വിരൽ ചൂണ്ടുന്നത് ഇഡി ഓഫീസുമായി ബന്ധപ്പെട്ട് വലിയ അഴിമതി റാക്കറ്റ് തന്നെ പ്രവർത്തിച്ചുവെന്നാണ്. ഇഡി എന്ന അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത തകർക്കുന്ന നടപടികളാണിതൊക്കെ. അതിനാൽ ഇഡിയെ പുനഃസംഘടിപ്പിക്കാൻ പ്രധാനമന്ത്രി തന്നെ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെടുകയുണ്ടായി. ഏതായാലും തെളിവുകൾ ഉൾപ്പെടെയുള്ള വിജിലൻസിന്റെ റിപ്പോർട്ട് തീർത്തും അവഗണിക്കാൻ ഇഡിക്ക് കഴിയില്ല. അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ അവർക്കുമേൽ സമ്മർദം ഉയരും എന്നതിലും സംശയമില്ല.

ഇഡിയിൽ നുഴഞ്ഞുകയറിയ പുഴുക്കുത്തുകൾ മാത്രമാണ് കൊച്ചി സംഭവത്തിനു പിന്നിലെന്ന് കരുതാനാകില്ല. മോദി അധികാരമേറിയതോടെ ഇഡി കേന്ദ്ര ഭരണാധികാരികളുടെ രാഷ്ട്രീയ ചട്ടുകമായി മാറിയെന്ന് പറഞ്ഞുവല്ലോ. സർക്കാരിന്റെ നിയമവിരുദ്ധ പ്രവർത്തനത്തിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാങ്ങി തടിച്ചുകൊഴുക്കാനുള്ള അവസരം സർക്കാർ തന്നെ സ്വയം കൽപ്പിച്ചു നൽകിയതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഒന്നാമതായി ബിജെപിക്ക് എതിരായ കേസുകൾ ഇഡി കണ്ടില്ലെന്ന് നടിക്കുകയാണ്. രണ്ടാമതായി ബിജെപി നേതാക്കൾ ഉൾപ്പെട്ട കേസുകൾ തേച്ചുമായ്ച്ചുകളയുകയുമാണ്. കൊടകര കള്ളപ്പണക്കേസ് ഇതിന്‌ ഉദാഹരണം. ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റ്‌ ഉൾപ്പെട്ട 3.5 കോടി രൂപയുടെ ഈ പൊലീസ് കേസ് കള്ളപ്പണമിടപാട് അന്വേഷിക്കാൻ അധികാരമില്ലാത്തതിനാലാണ് ഇഡിയെ ഏൽപ്പിച്ചത്. എന്നാൽ, അതൊരു കവർച്ചാ കേസ് മാത്രമാക്കിയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. ബിജെപിയുടെ തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ഒമ്പതു കോടി രൂപയുടെ കള്ളപ്പണം ഇറക്കിയെന്ന് വെളിപ്പെടുത്തിയ ഓഫീസ് സെക്രട്ടറിയുടെ മൊഴി പോലും എടുക്കാൻ ഇഡി തയ്യാറായില്ല എന്നതിൽനിന്ന് ഇഡി ആർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന്‌ വ്യക്തമാകും. മൂന്നാമതായി അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുപോലും പണപ്പിരിവ് നടത്താൻ മടിയില്ലാത്ത പാർടിയാണ് ബിജെപി എന്ന് ഇലക്‌ടറൽ ബോണ്ടുകളിലൂടെ അവർക്ക് ലഭിച്ച പണത്തിന്റെ കണക്ക് വ്യക്തമാക്കി. ഇഡി അന്വേഷണം നടക്കുന്ന സ്ഥാപനങ്ങൾ വൻ തുക ബിജെപിക്ക് നൽകി ഇഡി കേസിൽനിന്നും ഒഴിവായി. പണം നൽകാൻ വിസമ്മതിച്ചവരെ അന്വേഷണ ഏജൻസികളെ കാട്ടി ഭയപ്പെടുത്തി കൂടുതൽ പണം നേടാനും ഉപയോഗിച്ചു. അതായത് കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് കൂടുതൽ പണം നേടാൻ അന്വേഷണ ഏജൻസികൾ സഹായിച്ചപ്പോൾ ഈ ഏജൻസികളിലെ ഉദ്യോഗസ്ഥർ കൈക്കൂലി വഴിയും മറ്റും പണം നേടുന്നതിന് പച്ചക്കൊടി വീശാൻ കേന്ദ്ര ഭരണനേതൃത്വവും തയ്യാറാകുകയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അടുത്ത കാലത്തായി ഇഡി ഉദ്യോഗസ്ഥർ ഉൾപ്പെട്ട അഴിമതിക്കേസുകൾ പരിശോധിച്ചാൽ മാത്രം ഇക്കാര്യം വ്യക്തമാകും. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഉൾപ്പെട്ട വ്യവസായിയെ സഹായിക്കാമെന്നേറ്റ് ഇഡി അസിസ്റ്റന്റ്‌ ഡയറക്ടർ പവൻ ഖത്രി അഞ്ച് കോടി രൂപ കൈപ്പറ്റിയെന്ന കേസിലാണ് സിബിഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്‌. സമാനമായ കേസുകൾ മണിപ്പുരിലും തമിഴ്‌നാട്ടിലും മുംബൈയിലും ഹിമാചൽ പ്രദേശിലും റിപ്പോർട്ട് ചെയ്യുകയുണ്ടായി. കള്ളപ്പണത്തിനെതിരെ യുദ്ധം ചെയ്യേണ്ട ഏജൻസി അതിലൊരു വിഹിതം നേടാനുള്ള യുദ്ധത്തിൽ ഏർപ്പെട്ടതോടെ അവർ ചാർജ് ചെയ്യുന്ന കേസുകൾ പലതും നനഞ്ഞ പടക്കം പോലെയായി. 2019 ജനുവരി ഒന്നുമുതൽ 2024 ഒക്ടോബർ 21 വരെ പിഎംഎൽഎ നിയമപ്രകാരം എടുത്ത 911 കേസിൽ ശിക്ഷ ഉറപ്പാക്കാനായത് 42 കേസിൽ മാത്രമാണ്. 4.6 ശതമാനം. ഇവിടെ തകർന്നടിയുന്നത് കേന്ദ്ര സർക്കാരിന്റെ പ്രധാന അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയാണ്. ഇത് ഇഡിയുടെ മാത്രം പ്രശ്നമല്ല. സിബിഐ, എൻഐഎ, സെബി തുടങ്ങിയ അന്വേഷണ ഏജൻസികളുടെയും സംവിധാനങ്ങളുടെയും വിഷയംകൂടിയാണ്. റിസർവ് ബാങ്ക്, തെരഞ്ഞെടുപ്പ് കമീഷൻ തുടങ്ങി ഭരണഘടനാ സ്ഥാപനങ്ങളുടെയും വിശ്വാസ്യത കുത്തനെ ഇടിയുകയാണ്. ജനാധിപത്യ സംവിധാനത്തെ പുറന്തോടായി നിലനിർത്തി ഭരണഘടനയെയും അതിന്റെ ഭാഗമായി രൂപംകൊണ്ട സ്ഥാപനങ്ങളെയും തകർക്കുന്ന രീതിയാണ് മോദി സർക്കാരിന്റേത്. ഇഡിയുടെ വിശ്വാസ്യത തകർക്കുന്നതും ഈ നവഫാസിസ്റ്റ് സ്വഭാവത്തിന്റെ ഭാഗമാണ്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇഡി എടുത്തത് 193 കേസുകൾ, അതില്‍ ശിക്ഷിക്കപ്പെട്ടത് രണ്ട് കേസുകള്‍

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ രാഷ്ട്രീയപാര്‍ടി നേതാക്കന്മാര്‍ക്കെതിരായി ഇല്ലാക്കഥയുണ്ടാക്കി കേസുണ്ടാക്കുക. ഭരണകക്ഷിയുടെ ഭാഗമായിട്ടുള്ള പ്രമുഖരായ ആളുകള്‍ വലിയ സാമ്പത്തിക കുറ്റം തന്നെ ചെയ്താലും പ്രതികളെ രക്ഷപ്പെടുത്തുക. സ്വന്തമായി പണമുണ്ടാക്കാനായി കോടിക്കണക്കിന് രൂപ കൈക്കൂലി ചോദിച്ചു വാങ്ങുക.

കരുവന്നൂര്‍ കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിക്ക് പിന്നിൽ രാഷ്ട്രീയ ​ഗൂഢാലോചന

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കരുവന്നൂര്‍ കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടിക്ക് പിന്നിൽ രാഷ്ട്രീയ ​ഗൂഢാലോചനയാണ്. ഇല്ലാക്കഥ പറഞ്ഞ് കേരളത്തിലെ എല്‍ഡിഎഫിനെയും സിപിഐ എമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താം എന്നാണ് ഇഡി ധരിക്കുന്നതെങ്കില്‍ അതിനെല്ലാം കൃത്യമായ മറുപടി കേരളത്തിലെ ജനങ്ങള്‍ നല്‍കും.

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

ഇലക്ടറൽ ബോണ്ടിന്റെ പേരിൽ സിപിഐ എമ്മിനെതിരെ വ്യാജ വാർത്ത നൽകിയ മലയാള മനോരമക്കെതിരെ പാർടി നിയമ നടപടി ആരംഭിച്ചു

ഇലക്ടറൽ ബോണ്ടിന്റെ പേരിൽ സിപിഐ എമ്മിനെതിരെ വ്യാജ വാർത്ത നൽകിയ മലയാള മനോരമക്കെതിരെ പാർടി നിയമ നടപടി ആരംഭിച്ചു.