എൻസിഇആർടി പാഠഭാഗങ്ങൾ വെട്ടി മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരളം നിലപാടിൽ ഉറച്ചുനിൽക്കുന്നു. അയോധ്യയിലെ ബാബ്റി മസ്‌ജിദ് തകർത്തതും ഗുജറാത്ത് കലാപത്തിൽ മുസ്‌ലിം വിഭാഗക്കാരെ കൊലപ്പെടുത്തിയതും തുടങ്ങി നിരവധി ചരിത്ര വസ്തുതകൾ പാഠപുസ്തകങ്ങളിൽ നിന്ന് മായ്ക്കാനാണ് എൻസിഇആർടി ശ്രമിക്കുന്നത്.
നേരത്തെയും ശാസ്ത്ര - സമൂഹശാസ്ത്ര - ചരിത്ര - രാഷ്ട്ര മീമാംസ പാഠപുസ്തകങ്ങളിൽ നിന്ന് വ്യാപകമായ വെട്ടിമാറ്റലുകൾ എൻസിഇആർടി നടത്തിയിരുന്നു. അതിനോട് കേരളം പ്രതികരിച്ചത് ഇവ ഉൾക്കൊള്ളിച്ചുള്ള അഡീഷണൽ പാഠപുസ്തകങ്ങൾ പുറത്തിറക്കിയാണ്.
കുട്ടികൾ യാഥാർത്ഥ്യം പഠനത്തിലൂടെ മനസ്സിലാക്കണം എന്നതാണ് കേരളത്തിന്റെ നിലപാട്. വളച്ചൊടിക്കപ്പെട്ട ചരിത്രമോ വികലമാക്കപ്പെട്ട ശാസ്ത്ര നിലപാടുകളോ സംസ്ഥാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആ നിലപാടുകൾ തുടരും.
