Skip to main content

കേരളത്തെ ഒരുതരത്തിലും മുന്നോട്ട് പോകാൻ അനുവദിക്കാതെ സംസ്ഥാനത്തിനെതിരെ നുണപറയാൻ നാവ് വാടകയ്‌ക്കെടുക്കയാണ് നരേന്ദ്രമോദി സർക്കാർ

രാജ്യത്തെ ശാസ്ത്രജ്ഞരോടും വിദഗ്ധരോടും കാലാവസ്ഥാ മുന്നറിയിപ്പ് സംബന്ധിച്ച് കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് ലേഖനം എഴുതാന്‍ പരിസ്ഥിതി മന്ത്രാലയവും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും നിര്‍ദേശം നല്‍കിയതായി ദി ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അതിനാവശ്യമായ കുറിപ്പടികളും വിതരണം ചെയ്തിട്ടുണ്ടത്രേ. ധന്യ രാജേന്ദ്രൻ, പൂജ പ്രസന്ന, നിധീഷ് എം കെ, ഷാബിർ ആഹമദ് എന്നിവർ ചേർന്നാണ് ഈ വാർത്ത പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
സമാനതകളില്ലാത്ത ഒരു ദുരന്തത്തിൽ നിന്ന് മനുഷ്യരെ കൈ പിടിച്ചുകയറ്റാനും കണ്ണീരൊപ്പാനും എല്ലാവരും ചേർന്ന് ശ്രമിക്കുകയാണിവിടെ. പക്ഷേ ഇത്രയും വലിയ ദുരന്തമുഖത്തും കേന്ദ്ര സര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. കേന്ദ്രത്തിൽ നിന്നും ക്യാബിനറ്റ് റാങ്കുള്ള ആരും ഇതുവരെ വയനാട്ടിലേക്ക് തിരിഞ്ഞുനോക്കുക പോലും ചെയ്തിട്ടില്ല. ഒരു സഹായവും വാഗ്ദാനം ചെയ്തിട്ടുമില്ല.
നേരത്തെ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കിയെന്ന അമിത് ഷായുടെ കള്ളം മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നുകാട്ടിയിരുന്നു. തുടർന്ന് അമിത് ഷായ്ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. സംസ്ഥാന സര്‍ക്കാരിന് കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് അമിത് ഷാ രാജ്യസഭയിലും ലോക്‌സഭയിലും പറഞ്ഞത്. അമിത് ഷായുടെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനക്കെതിരെ പാര്‍ലമെന്റില്‍ ഇടത് എം.പിമാര്‍ അവകാശലംഘന നോട്ടീസുകള്‍ നല്‍കി.
അമിത് ഷാ പ്രതിരോധത്തിലായതോടെയാണ് ശാസ്ത്രജ്ഞരോടും മറ്റും കേരളത്തിനെതിരെ എഴുതാന്‍ പരിസ്ഥിതി മന്ത്രാലയവും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും നിര്‍ദേശം നല്‍കിയത്. ഒരിടത്ത് കേരളത്തിനെതിരെ വിദ്വേഷ പ്രചാരണത്തിന് നിർദേശം നൽകുകയും പോരാത്തതിന് താൻ തന്നെ നുണ പ്രസ്താവന നടത്തുകയുമാണ് മന്ത്രി ഭൂപേന്ദർ യാദവ് ചെയ്തത്. കേരള സർക്കാരാവട്ടെ, മനുഷ്യ ഇടപെടൽ ഒന്നുമില്ലാത്ത ഭാഗത്തുണ്ടായ ഈ ഉരുൾപൊട്ടലിനെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് നിഗമനത്തിൽ എത്താനാണ് ശ്രമിക്കുന്നത്.
ഇടുക്കി പെട്ടിമുടി ദുരന്തം നടന്നിട്ട് ഇന്ന് നാലുവർഷം തികയുകയാണ്. പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവർക്ക് കേന്ദ്രം വാഗ്ദാനം ചെയ്തിരുന്ന രണ്ട് ലക്ഷം രൂപ വീതമുള്ള സഹായം ഇതുവരെ നയാപൈസ നൽകിയിട്ടില്ല. സംസ്ഥാന സർക്കാർ പുനരധിവാസം ഉൾപ്പടെ പറഞ്ഞിരുന്ന എല്ലാ കാര്യങ്ങളും നേരത്തേതന്നെ പൂർത്തിയാക്കിക്കഴിഞ്ഞു.
2018-ലെ പ്രളയ ദുരന്തത്തിൽ സഹായത്തിനെത്തിയ ഹെലികോപ്റ്ററിനും നൽകിയ റേഷനും സംസ്ഥാനത്തോട് പണം ചോദിക്കാൻ ഒരു ബുദ്ധിമുട്ടും കേന്ദ്രത്തിന് ഉണ്ടായില്ല. അന്ന് സംസ്ഥാനത്തെ സഹായിക്കാൻ മുന്നോട്ട് വന്ന വിദേശ രാജ്യങ്ങളെ ദുരഭിമാനത്തിന്റെ പേരുപറഞ്ഞ് വിലക്കി, കേരളത്തിന് കിട്ടുമായിരുന്ന സഹായം ഇല്ലാതാക്കിയവരാണ്. കേരളത്തെ ഒരുതരത്തിലും മുന്നോട്ട് പോകാൻ അനുവദിക്കുന്നില്ല എന്ന് മാത്രമല്ല, ഇപ്പോൾ സംസ്ഥാനത്തിനെതിരെ നുണപറയാൻ നാവ് വാടകയ്‌ക്കെടുക്കാൻ നടക്കുകയാണ് നരേന്ദ്രമോദിയുടെ സർക്കാർ.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.