വൈകിയാണെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒരു കാര്യം സമ്മതിച്ചു. 2021ൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 20 ലക്ഷം പേർ കോവിഡ് മൂലം ഇന്ത്യയിൽ യഥാർത്ഥത്തിൽ മരണപ്പെട്ടിരുന്നു. സിവിൽ രജിസ്ട്രേഷൻ സംവിധാനങ്ങളിലൂടെ ഉൾപ്പെടെ ലഭിച്ച വിവരങ്ങൾ അപഗ്രഥിച്ചുള്ള കണക്കുകളാണ് പുറത്തുവന്നത്.
ഇതിൽ ഭയാനകമായ രീതിയിൽ മരണം കുറച്ചു കാണിച്ച സംസ്ഥാനങ്ങളുടെ പട്ടികയും പുറത്തുവന്നിട്ടുണ്ട്. ഗുജറാത്താണ് ഏറ്റവും കൂടുതൽ മരണം ഒളിപ്പിച്ചുവെക്കാൻ ശ്രമിച്ചത്. 2021ൽ 5809 മരണമാണ് ഗുജറാത്ത് രേഖപ്പെടുത്തിയത്. യഥാർത്ഥത്തിൽ സംഭവിച്ചതാകട്ടെ 1.95 ലക്ഷം (1,95,406) മരണവും. മധ്യപ്രദേശും ബീഹാറും ബംഗാളും രാജസ്ഥാനുമൊക്കെ ഈ രൂപത്തിൽ മരണ നിരക്ക് കുറച്ചു കാണിക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തി.
ഈ കാര്യത്തിൽ താരതമ്യേന സുതാര്യത കാണിച്ച പട്ടികയിൽ കേരളം പ്രഥമ സ്ഥാനത്ത് നിൽക്കുന്നു. ആ കാലഘട്ടത്തിൽ ദേശീയ ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കുമ്പോൾ എന്തുകൊണ്ടാണ് കേരളത്തിൽ കോവിഡ് കുതിച്ചുയരുന്നതെന്ന ചോദ്യം തുടർച്ചയായി ഉയർന്നിരുന്നു. ‘ഞങ്ങളുടെ സംസ്ഥാനത്തെ പരിശോധനയും ചികിൽസയും അത് സംബന്ധിച്ചുള്ള കണക്കുകളുമൊക്കെ കുറ്റമറ്റതാണ്. മറ്റുള്ളവർ അങ്ങനെ ചെയ്യാതിരിക്കുന്നതിൽ കേരളത്തെ എന്തിനു പഴിക്കുന്നു’ - എന്ന് മറുപടി നൽകിയത് ഇപ്പോൾ ഓർമ്മിക്കുന്നു.
കോവിഡ് കാലത്ത് ഗംഗാനദിയിൽ ഒഴിക്കിയ മൃതദേഹങ്ങളുടെ കണക്കുകൾ പോലും അന്ന് രേഖപ്പെടുത്തിയിരുന്നില്ല എന്ന വസ്തുതയാണ് പുതിയ വെളിപ്പെടുത്തലുകൾ അടിവരയിടുന്നത്..